വിവിപാറ്റ്: തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്, പ്രതികരണം 25നുള്ളില്‍ അറിയിക്കണമെന്ന്
ദില്ലി: രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ 50 വിവിപാറ്റ് മെഷീനുകള്‍ എണ്ണണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്. മാര്‍ച്ച് 25നകം വിഷയത്തില്‍ നിലപാട് അറിയിക്കാനാണ് സുപ്രീം കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ വേണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറഞ്ഞത് 50 ശതമാനം വോട്ടിങ് മെഷീനിലെങ്കിലും വിവിപാറ്റ് സംവിധാനം നിയമസഭ മണ്ഡലങ്ങളില്‍ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
തിരഞ്ഞെടുപ്പ് കമ്മീഷന് വിവിപാറ്റ് സംവിധാനം തിരഞ്ഞെടുപ്പ് മണ്ഡലത്തിലെ ഏതെങ്കിലും ഓരു പോളിഹ് സ്‌റ്റേഷനില്‍ മാത്രം ഏര്‍പ്പെടുത്തുന്നത് പിന്‍വലിക്കണമെന്നും നേതാക്കള്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്വാതന്ത്ര്യവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന 1975ലെ ഇന്ദിര നെഹ്‌റു ഗാന്ധി രാജന് നരേയ്ന്‍ കേസിലെ സുപ്രിം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ വാദമുന്നയിക്കുന്നത്. 2013ലെ വിധിയില്‍ സുപ്രീം കോടതി വിവിപാറ്റ് തിരഞ്ഞെടുപ്പില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണെന്ന് വിധിച്ചിരുന്നു. അതിനാല്‍ തന്നെ എല്ലാ പോളിങ് സ്‌റ്റേഷനിലും വിവിപാറ്റ് എന്ന ആവശ്യം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് ഈ വിധിയും സഹായകമാകും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിഞ്ജാപനം അതിനാല്‍ തന്നെ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനെതിരാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ എല്ലാ പോളിങ് സ്‌റ്റേഷനിലും വിവിപാറ്റ് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് വിവിപാറ്റ് അസംബ്ലി ലോകസഭ മണ്ഡലങ്ങളില്‍ ഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.