ഇസ്ലാം മതം സ്വീകരിച്ച 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു!മുസ്ലീം പെൺകുട്ടി നിർബന്ധിച്ച് മതം മാറ്റിയെന്ന്
ആദിലിന്റെ മാതാപിതാക്കളും മതസംഘടനകളും നൽകിയ പരാതിയിലാണ് നടപടി.
ലഖ്നൗ: ഹൈന്ദവ മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ച 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അലിഗഢ് സ്വദേശിയും ഫർണീച്ചർ സ്ഥാപനത്തിലെ ജീവനക്കാരനുമായ വേദ് പ്രകാശ് എന്ന ആദിലിനെയാണ് ഖ്വാർസി പോലീസ് അറസ്റ്റ് ചെയ്തത്. ആദിലിന്റെ മാതാപിതാക്കളും മതസംഘടനകളും നൽകിയ പരാതിയിലാണ് നടപടി.
തങ്ങളുടെ മകനെ ഒരു മുസ്ലീം പെൺകുട്ടി നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയെന്നായിരുന്നു ആദിലിന്റെ മാതാപിതാക്കളുടെ പരാതി. എന്നാൽ ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല, തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്ന് ആദിലും പറഞ്ഞു. ഇതോടെ ഖ്വാർസി പോലീസ് സ്റ്റേഷന് മുന്നിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വഴക്കും ബഹളുവുണ്ടായി. ഇതിനെ തുടർന്നാണ് 21കാരനായ ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
എട്ട് മാസം മുൻപ്...
അലിഗഢ് സ്വദേശിയായ വേദ് പ്രകാശ് എട്ട് മാസം മുൻപാണ് ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചത്. നാഗ്ല പത്വാരി ജില്ലയിലെ ഫർണ്ണീച്ചർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു വേദ് പ്രകാശിന്റെ മതപരിവർത്തനം. തുടർന്ന് ആദിൽ എന്ന പേരും സ്വീകരിച്ചു. എന്നാൽ ഇത്രയും നാൾ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന വേദ് പ്രകാശിന്റെ മതപരിവർത്തനം കഴിഞ്ഞദിവസമാണ് വൻ വിവാദമായി മാറിയത്.
മുസ്ലീം പെൺകുട്ടി...
അയൽപക്കത്ത് താമസിക്കുന്ന മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് വേദ് പ്രകാശ് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതോടെ വേദ് പ്രകാശിന്റെ രക്ഷിതാക്കൾ മുസ്ലീം പെൺകുട്ടിക്കും, അവരുടെ ബന്ധുക്കൾക്കുമെതിരെ പോലീസിൽ പരാതി നൽകി. തങ്ങളുടെ മകനെ പ്രണയം മറയാക്കി നിർബന്ധിച്ച് മതം മാറ്റിയതാണെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.
എല്ലാം തെറ്റെന്ന്...
മാതാപിതാക്കളുടെ പരാതിയിൽ ഖ്വാർസി പോലീസ് വേദ് പ്രകാശ് എന്ന ആദിലിനെയും പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. രക്ഷിതാക്കളുടെ ആരോപണം തെറ്റാണെന്നും, ആരും നിർബന്ധിച്ചിട്ടല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതെന്ന് ആദിൽ പോലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇതിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഖ്വാർസി പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ബഹളമുണ്ടാക്കുകയും ചെയ്തു. എന്തായാലും രക്ഷിതാക്കളുടെ പരാതിയിൽ ആദിലിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസും അറിയിച്ചു. തുടർന്ന് ആദിലിനെയും സുഹൃത്തായ ഖുറത്തെയും പോലീസ് അറസ്റ്റ് ചെയ്തു.
അല്ലെന്ന് അമ്മ...
സ്വന്തം ഇഷ്ടപ്രകാരമാണ് താൻ മതം മാറിയതെന്ന് ആദിൽ ആവർത്തിച്ച് പറഞ്ഞെങ്കിലും നിർബന്ധിത മതപരിവർത്തനമാണെന്നായിരുന്നു രക്ഷിതാക്കളുടെ വാഗം. മകനോടൊപ്പം ഫർണ്ണീച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ചോട്ടു എന്ന വസീമാണ് മതംമാറ്റത്തിന് പിന്നിലെന്നായിരുന്നു ആദിലിന്റെ അമ്മ നേമവതി ദേവിയുടെ ആരോപണം. സഹോദരിയെ വിവാഹം ചെയ്ത് തരാമെന്ന് പറഞ്ഞാണ് വസീം വേദ് പ്രകാശിനെ മതം മാറ്റിയതെന്നും, തങ്ങൾ പരാതി നൽകാൻ പോയപ്പോൾ അവർ ഞങ്ങളെയും ഭീഷണിപ്പെടുത്തിയെന്നും നേമവതി ദേവി ആരോപിച്ചു.
വിട്ടയക്കും...
നിർബന്ധിത മതപരിവർത്തനം നടത്തിയതിനാണ് ആദിലിന്റെ സുഹൃത്തായ ഖുറത്തെയും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ വെറും രണ്ടാഴ്ച മുൻപാണ് താനും ആദിലും പരിചയപ്പെടുന്നതെന്നായിരുന്നു ഇയാളുടെ മറുപടി. എന്തായാലും വേദ് പ്രകാശ് എന്ന ആദിലിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഇവർ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഹിന്ദു യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി അലിഗഢ് മേഖല സെക്രട്ടറി റീത്ത രാജ്പുത് ആവശ്യപ്പെട്ടു.
നിപ്പാ വൈറസ് പടർന്നത് പേരാമ്പ്രയിലെ കിണറ്റിൽ നിന്ന്! നിറയെ വവ്വാലുകൾ, നടപടി സ്വീകരിച്ചെന്ന് മന്ത്രി