ബാബറി മസ്ജിദ്;അയോധ്യയില്‍ കനത്ത സുരക്ഷ
അയോധ്യ: 1992 ഡിസംബര്‍ 6 ഇന്ത്യയുടെ ചരിത്രത്തിലെ മറക്കാനാകാത്ത ദിവസമാണ്. രാജ്യം മുഴുവന്‍ കത്തിപ്പടര്‍ന്ന വര്‍ഗ്ഗീയ കലാപത്തിന് വിത്തിട്ടത് ആ ദിവസം ആയിരുന്നു. രാമ ജന്‍മഭൂമിയായ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതായിരുന്നു കാരണം.
21 വര്‍ഷം പിന്നിട്ടിട്ടും ഹ്നിദു മുസ്ലീം മത് വിഭാഗങ്ങളില്‍ സ്പര്‍ദ്ധയുടെ തീപ്പൊരികള്‍ ഇപ്പോഴും അവശേഷിപ്പിക്കുന്നുണ്ട് ബാബറി മസ്ജിദ്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പള്ളി തകര്‍ത്തതിന്റെ 21 -ാം വാര്‍ഷികം മുസ്ലീം സംഘടനകള്‍ കരിദിനമായി ആചരിക്കുമ്പോള്‍ ഹിന്ദു സംഘടനകള്‍ക്ക് ഇത് വിജയത്തിന്റെ ദിനമാണ്. അയോധ്യ ഇപ്പോഴും രാജ്യത്തെ പുകയുന്ന ഒരു വിഷയമാണ്.
പതിനായിരം സുരക്ഷാ ജീവനക്കാരെയാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും ആയി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. സംസ്ഥാന പോലീസും ദ്രുത കര്‍മ സേനയും അടക്കം എല്ലാ സേനകളും സജ്ജമാണ്. സരയൂ നദിയില്‍ 24 മണിക്കൂറും പ്രൊവിന്‍ഷ്യല്‍ ആമ്ഡ് കോണ്‍സ്റ്റാബുലറിയുടെ പട്രോളിങ് നടക്കുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ ആറിന് ഒരു തരത്തിലും ഉള്ള മത പരിപാടികള്‍ക്കോ ഉത്സവങ്ങള്‍ക്ക് റാലികള്‍ക്കോ യോഗങ്ങള്‍ക്കോ അനമതിയില്ല. അയോധ്യ നഗരത്തില്‍ മാത്രം 24 സിസിടിവി ക്യാമറകളാണ് പ്രത്യേകമായി സ്ഥാപിച്ചിരിക്കുന്നത്.
ഇതിനിടെ ബിജെപി നേതാവ് എല്‍കെ അദ്വാനിയെ പ്രതി ചേര്‍ത്ത് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്‍യാബ് ജീലാനി ആവശ്യപ്പെട്ടു. ലിബര്‍ഹാന്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും പള്ളി പൊളിച്ച കേസില്‍ അടിയന്തര നടപടികള്‍ എടുക്കണമെന്നും ജീലാനി ആവശ്യപ്പെട്ടു.