ലൈസന്‍സ് ഇല്ലാത്ത ആശുപത്രികള്‍; നീക്കം ചെയ്തത് 2200 ഗര്‍ഭപാത്രങ്ങള്‍, കൊയ്തത് കോടികള്‍!!
വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളെയാണ് ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റും ചേര്‍ന്ന് ചൂഷണം ചെയ്തത്. കര്‍ണാടകയിലെ കല്‍ബുറഗിയിലാണ് സംഭവം.
ബെംഗളൂരു: നിസാര അസുഖവുമായി എത്തുന്ന സ്ത്രീകളുടെ ഗര്‍ഭപാത്രം നിര്‍ബന്ധിച്ച് നീക്കം ചെയ്യുന്ന മെഡിക്കല്‍ മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളെയാണ് ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റും ചേര്‍ന്ന് ചൂഷണം ചെയ്തത്. 2200 ലധികം സ്ത്രീകള്‍ക്കാണ് ഇത്തരത്തില്‍ ആവശ്യമില്ലാതെ ഗര്‍ഭപാത്രം നീക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
കര്‍ണാടകയിലെ കല്‍ബുറഗിയിലാണ് സംഭവം. ലംബാനി സമുദായത്തിലെയും ദളിത് വിഭാഗത്തിലും പെട്ട സ്ത്രീകള്‍ക്കാണ് ദുരനുഭവം. ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ച ആശുപത്രികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇരകള്‍ കല്‍ബുറഗി ഡപ്യൂട്ടി കമ്മീഷണറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
നാല് ആശുപത്രികളാണ് ഇത്തരത്തില്‍ പണം തട്ടിയത്. വയറു വേദന പോലുള്ള നിസാര പ്രയാസങ്ങളുമായി എത്തുന്നവരുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടുണ്ട്. സ്ത്രീജന്യ രോഗങ്ങളുമായെത്തുന്നവരുടെ ഗര്‍ഭപാത്രങ്ങളും നീക്കിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഓപറേഷന്‍.
ഇങ്ങനെ കോടിക്കണക്കിന് രൂപയാണ് പാവപ്പെട്ട നിരക്ഷരരായ ജനങ്ങളില്‍ നിന്ന് നാല് ആശുപത്രികള്‍ ചേര്‍ന്ന് കൈക്കലാക്കിയത്. ഇതുസംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നപ്പോള്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയിരുന്നു. നാല് ആശുപത്രികളും മരുന്ന് മാഫിയകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്ന് തെളിഞ്ഞു.
കല്‍ബുറഗിയിലെ നാല് ആശുപത്രികളുടെയും ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കിയെങ്കിലും ഇപ്പോഴും ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് ഇരകള്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. അല്‍ട്ടര്‍നേറ്റ് ലോ ഫോറം, വിമോചന സ്വരാജ് അഭിയാന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പണം സമ്പാദിക്കാനാണ് ആശുപത്രികള്‍ ഈ നീചപ്രവര്‍ത്തി ചെയ്യുന്നത്. മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കര്‍ണാടക മെഡിക്കല്‍ കൗണ്‍സില്‍ നിയമ പ്രകാരവും പ്രതികള്‍ കുറ്റക്കാരാണ്. ആരോപണ വിധേയരായ നാല് ആശുപത്രി മാനേജ്മന്റുകളെയും ഇവിടുത്തെ ഡോക്ടര്‍മാരെയും അറസ്റ്റ് ചെയ്യണമെന്നും എഎല്‍എഫ് നേതാവും അഭിഭാഷകനുമായ വിനയ് ശ്രീനിവാസ പറഞ്ഞു.
വനിതാ കമ്മീഷന്‍ ആശുപത്രികള്‍ക്കെതിരേ സ്വമേധയാ കേസെടുത്തിട്ടുണ്ട്. 2015ലാണ് വിവാദം പുറത്തായത്. ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയതും റിപോര്‍ട്ട് സമര്‍പ്പിച്ചതും ആ വര്‍ഷം ഒക്ടോബറിലാണ്. എന്നാല്‍ വര്‍ഷം ഒന്നര കഴിഞ്ഞിട്ടും ആശുപത്രികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതാണ് പ്രതിഷേധം ശക്തിപ്പെടാന്‍ കാരണം.
അനാവശ്യമായി ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ആവശ്യമില്ലാതെ സ്‌കാനിങും എക്‌സ്‌റേയും എടുപ്പിച്ചു. രോഗത്തിനുള്ള മരുന്നായിരുന്നില്ല നല്‍കിയിരുന്നത്. തുടര്‍ച്ചയായി അവര്‍ ഡോക്ടറെ കാണാനെത്തും. ഇനി ഗര്‍ഭപാത്രം നീക്കുക മാത്രമേ പരിഹാരമൊരുള്ളൂവെന്ന് ഡോക്ടര്‍ വിധിക്കും. അങ്ങനെ നിസാര രോഗങ്ങളുമായെത്തുന്നവരെ പോലും ശസ്ത്രക്രിയ നടത്തി വന്‍ തുക ഈടാക്കും.
ആശുപത്രിയിലേക്ക് ആളുകളെ എത്തിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. ഇവര്‍ക്ക് പണം നല്‍കിയിരുന്നു. നഗരത്തില്‍ ഓടുന്ന ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും ഏജന്റുമാരായി പ്രവര്‍ത്തിച്ചു. ഇതില്‍ കൂടുതലും ക്രമവിരുദ്ധ നീക്കങ്ങള്‍ നടത്തിയത് ബസാവ ആശുപത്രിയാണ്. സര്‍ക്കാര്‍ ഡോക്ടറുടെ പേരിലാണ് ഈ ആശുപത്രി രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.