23 പാർട്ടികളും അതിൽ ഒമ്പത് പ്രധാനമന്ത്രി സ്ഥാനമോഹികളും; പ്രതിപക്ഷ മഹാറാലിയെ പരിഹസിച്ച് അമിത് ഷാ
Recommended Video
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടന്ന മഹാറാലിയെ പരിഹസിച്ച് അമിത് ഷാ. 23 പാർട്ടികൾ പങ്കെടുത്ത മഹാറാലിയിലെ 9 പേരും പ്രധാനമന്ത്രി സ്ഥാനമോഹികളാണെന്നാണ് ഷായുടെ പരിഹാസം. മാൽഡയിലെ പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ.
മഹാസഖ്യം,. മഹാസഖ്യം എന്ന് എല്ലാവരും മുറവിളി കൂട്ടുകയാണ്. എന്തിനാണ് മഹാസഖ്യം? 25 പേർ ചേർന്ന് സ്റ്റേജിൽപിടിച്ച് നിന്നാൽ പ്രധാനമന്ത്രിയെ തോൽപ്പിക്കാനാകില്ല. അദ്ദേഹത്തിനൊപ്പം ജനങ്ങളുണ്ടെന്നും റാലിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.
റാലിയിൽ പങ്കെടുത്ത 23 പേരിൽ 9 പേരും പ്രധാനമന്ത്രിപദത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവരാണ്. എന്നാൽ എൻഡിഎയ്ക്ക് ഒരു നേതാവെയുള്ളു. എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിൽ അണി നിരക്കുമെന്നും അമിത് കൂട്ടിച്ചേർത്തു.
അമിത് ഷായുടെ വിമർശനങ്ങൾക്ക് മറുപടിയുമായി തൃണമൂൽ നേതാക്കളും രംഗത്തെത്തി. ബിജെപിയുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്നവർ മനസിലാക്കിയിരിക്കുന്നു. പരിഭ്രാന്തരായതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുന്നതെന്ന് തൃണമൂൽ എംഎൽഎ ഡെറിക് ഒബ്രിയൻ പ്രതികരിച്ചു.
മമതാ ബാനർജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാറാലിയിൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. അരവിന്ദ് കെജ്രിവാൾ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, കുമാരസ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവർ പങ്കെടുത്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയും പ്രതിനിധികളെ അയച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് ബിജെപി റാലികളും പുരോഗമിക്കുന്നത്.
പത്ത് ദിവസത്തിനുള്ളിൽ ബംഗാളിൽ മുപ്പതോളം റാലികൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ റാലികളെ അഭിസംബോധന ചെയ്യും. അതേസമയം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ രണ്ടാമത്തെ റാലിയിൽ പങ്കെടുക്കാതെ അമിത് ഷാ ദില്ലിക്ക് മടങ്ങി. പന്നിപ്പനിയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്
പാലക്കാട്ടെ റിസോര്‍ട്ടിന് ബാലുവഴി കിട്ടിയത് ഒന്നരകോടിയുടെ ലോണ്‍! വെളിപ്പെടുത്തി പിതാവ്! ദുരൂഹത