2300 ഓളം പേര്‍ കാശ്മീരില്‍ തടവില്‍; 300 ഓളം പ്രതിഷേധങ്ങള്‍, സൈന്യത്തിനെതിരെ പ്രദേശവാസികള്‍
ശ്രീനഗര്‍: കാശ്മീരിന്‍റെ പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത് കൊണ്ടുള്ള തിരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പായി അവിടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സംസ്ഥാനത്ത് ഒരു പരിധിവരെ കാര്യങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നത്. ഫോണ്‍, ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു പരിധി വരെ അയവ് വരുത്തിയിട്ടുണ്ടെങ്കിലും കാശ്മീര്‍ ഇപ്പോഴും തടവറയായി തുടരുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലക്ഷ്യമിട്ടത് 30 ലക്ഷം, ചേര്‍ക്കാനയത് 5 ലക്ഷം പേരെ; ബിജെപി അംഗത്വ കാമ്പെയ്ന് കനത്ത തിരിച്ചടി
ഇതുവരെ പ്രമുഖ കക്ഷി നേതാക്കളും യുവാക്കളും ഉള്‍പ്പെടെ 2300 പേര്‍ തടവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലുകളിലും താത്കാലിക ജയിലുകളിലുമാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ
300 ഓളം പ്രതിഷേധങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കാശ്മീരില്‍ കാര്യപ്പെട്ട പ്രതിഷേധങ്ങള്‍ ഒന്നും നടന്നിരുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ആഗസ്റ്റ് അഞ്ച് മുതല്‍ ഇതുവരെ 300 ഓളം പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്ന് പോലീസിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറിലാണ് പ്രതിഷേധങ്ങള്‍ പലതും നടന്നത്. ഇവിടെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് വക്താവ് റോഹിത് കന്‍സാല്‍ തയ്യറായില്ല.
100 പേര്‍ക്കെതിരെ
പൊതുരക്ഷാ നിയമത്തിന്‍ കീഴില്‍ 100 പേരെയാണ് ഇതുവരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊതുരക്ഷാ നിയമപ്രകാരം വിചാരണയില്ലാതെ 2 വര്‍ഷത്തോളം പ്രതികളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പോലീസിന് സാധിക്കും. പ്രതിഷേധങ്ങള്‍ക്കിടെ പ്രദേശവാസികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് 70 ഓളം പ്രദേശവാസികള്‍ക്കും 20 ഓളം പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും ഇവര്‍ ശ്രീനഗറിലെ മൂന്ന് ആശുപത്രികളിലായി തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുത്തിയിരിപ്പ് സമരം നടത്തി
അതിനിടെ പോലീസ് ശ്രീനഗറില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത 22 ഓളം പുരുഷന്‍മാരേയും യുവാക്കളേയും വിട്ടയക്കാന്‍ ആവശ്യപ്പെട്ട് ചൊവ്വാഴ്ച സോറയില്‍ പോലീസ് സ്റ്റേഷന് മുന്‍പില്‍ പ്രദേശവാസികള്‍ കുത്തിയിരിപ്പ് സമരം നടത്തി. 50 ഓളം വരുന്ന സ്ത്രീകളും പുരുഷന്‍മാരും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മോചനത്തിനായി സമരം നടത്തിയത്. അതിനടെ സായുധ സേന രാത്രി വീടുകള്‍ അതിക്രമിച്ച് കയറുകയാണെന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷെഹ്ല റാഷിദിന്‍റെ വാദങ്ങള്‍ ആവര്‍ത്തിച്ച് പ്രദേശവാസികളും രംഗത്തെത്തി.
ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത്
കിടക്കയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തന്‍റെ 14 ഉം 16 ഉം വയസ്സുള്ള ആണ്‍കുട്ടികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു, അലി മുഹമ്മദ് റാ പറഞ്ഞു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും തോക്ക് ചൂണ്ടി അവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി. ഹൃദ്രോഗിയായ തന്‍റെ ഭാര്യ പോലീസുകാരുടെ കാല് പിടിച്ചു കേണപേക്ഷിച്ചു, എന്നാല്‍ അവര്‍ അവളെ തള്ളി മാറ്റി മക്കളെ കൊണ്ടുപോയി, ഹൃദയം തകര്‍ന്ന അവള്‍ ഇപ്പോള്‍ ആശുപത്രി കിടക്കിയിലാണ് റാ പറഞ്ഞു.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തന്‍റെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് ഉള്‍ഫത്ത് എന്ന യുവതി. തന്നേയും കുഞ്ഞിനേയും ആര് സംരക്ഷിക്കും? ഉള്‍ഫത്ത് ചോദിക്കുന്നു.
പ്രതിരോധം തീര്‍ത്ത് പ്രദേശവാസികള്‍
അതേസമയം അകാരണമായി റെയ്ഡ് നടത്തുന്ന പോലീസ് നടപടിക്കെതിരെ വലിയ പ്രതിരോധം തീര്‍ക്കുകയാണ് സോറയിലെ പ്രദേശവാസികള്‍. പോലീസുകാര്‍ സമീപത്തെ വീടുകളില്‍ പ്രവേശിക്കാതിരിക്കാന്‍ വലിയ ട്രെഞ്ചുകളും മുള്ളുകമ്പി കൊണ്ടുള്ള ബാരിക്കേഡുകളും തീര്‍ത്തിരിക്കുകയാണ് ഇവര്‍. വടികളും മഴുകളും ഏന്തി രാത്രിയില്‍ ഇവര്‍ പ്രദേശത്ത് പട്രോളിങ്ങ് നടത്തുന്നുകയാണ്.
പോലീസിനെ നേരിടും
പോലീസ് റെയ്ഡിന് ഒരുങ്ങിയാല്‍ കല്ലെറിഞ്ഞ് ഓടിക്കാന്‍ തെരുവുകളിലെ പല കോണുകളിലും കല്ലുകള്‍ കൂട്ടിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ തന്നെ സമ്മതിക്കുന്നു. സമീപത്തെ വീടുകളില്‍ രണ്ട് തവണ റെയ്ഡഡ് നടത്തിയ പോലീസ് സംഘം പ്രദേശവാസികളുടെ പ്രതിരോധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. എന്നാല്‍ അവര്‍ വീണ്ടും വരും, എന്നാല്‍ അവരെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നുും 52 കാരനായ അലി മുഹമ്മദ് പറഞ്ഞു.
ഷെഹ്ലയുടെ വിമര്‍ശനങ്ങള്‍
രാത്രി വീടുകളില്‍ കയറി സൈന്യം ആണ്‍കുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നു. വീടുകള്‍ കൊളളയടിക്കുന്നു. ഭക്ഷണ സാധനങ്ങള്‍ ബോധപൂര്‍വ്വം തറയിലിട്ട് നശിപ്പിക്കുന്നു. അരിയില്‍ എണ്ണ കലര്‍ത്തുന്നു തുടങ്ങിയ വിമര്‍ശനങ്ങളായിരുന്നു ഷെഹ്ല നേരത്തേ ഉയര്‍ത്തിയത്. ഷോപ്പിയാനില്‍ നാല് യുവാക്കളെ സൈന്യം ക്യാംപിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയെന്ന പേരിൽ ഭേദ്യം ചെയ്തതായും ഷെഹ്ല ആരോപിച്ചിരുന്നു. എന്നാല്‍ ഷെഹ്ലയുടെ ആരോപണങ്ങള്‍ എല്ലാം സൈന്യം തള്ളിക്കളഞ്ഞിരുന്നു.
കര്‍ണാടകത്തില്‍ കൂട്ടപൊരിച്ചല്‍; അപകടം മണത്ത് വിമതര്‍, അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക്