അടിവേരിളകി കോൺഗ്രസ്; 26ാമത്തെ എംഎൽഎയും ബിജെപിയിലേക്ക്!! ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്
ഭോപ്പാൽ; മധ്യപ്രദേശിൽ നവംബർ 9നാണ് നിർണായകമായ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കുറഞ്ഞത് 9 സീറ്റെങ്കിലും ജയിച്ചാൽ സംസ്ഥാനത്ത് ബിജെപിക്ക് അധികാരം നിലനിർത്താം. മറുവശത്ത് കോൺഗ്രസിനാകട്ടെ 20 ന് മുകളിൽ സീറ്റുകൾ ലഭിച്ചാൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനാകും.പാർട്ടിയെ ചതിച്ച് മറുപാളയത്തിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കൂട്ടർക്കം തിരഞ്ഞെടുപ്പിൽമറുപടി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. എന്നാൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് പാർട്ടി. മറ്റൊരു സിറ്റിംഗ് എംഎൽഎ കൂടി കോൺഗ്രസ് വിട്ട്ബിജെപിയിലെത്തി.
മറ്റൊരു എംഎൽഎ കൂടി
ഇക്കഴിഞ്ഞ മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ താഴെ വീണത്. ഇതിന് പിന്നാലെയും നാല് എംഎൽഎമാർ കൂടി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. ഇതാ ഏറ്റവും ഒടുവിലായി മറ്റൊരു എംഎൽഎ കൂടി ബിജെപി പാളയത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്.
ചൗഹാന്റെ സാന്നിധ്യത്തിൽ
ദാമോയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ രാഹുൽ സിംഗ് ആണ് ബിജെപിയിലെത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവാരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. രാഹിൽ സിംഗ് രാജിവെച്ചതായി നിയമസഭ സ്പീക്കർ രാമേശ്വർ ശർമ്മ അറിയിച്ചു.
വികസനത്തിന് വേണ്ടി
14 മാസത്തോളം ഞാൻ കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ മണ്ഡലത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനായില്ല. ദാമോയിലെ എല്ലാ പൊതുക്ഷേമ പദ്ധതികളും നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് ഞാൻ സ്വമനസ്സോടെ ബിജെപിയിൽ ചേർന്നു. ദാമോ വലിയ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്, "സിംഗ് പറഞ്ഞു.
കോൺഗ്രസ് വിട്ടവർ
കോൺഗ്രസിൽ പ്രതീക്ഷ നഷ്ടപ്പെട്ട ശേഷം വികസനത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ ആ പാർട്ടി വിടുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അതേസമയം രാഹുൽ സിംഗിന്റെ രാജിയോടെ കോൺഗ്രസ് വിട്ട എംഎൽഎമാരുടെ എണ്ണം 26 ആയി. മറ്റൊരു എംഎൽഎ കൂടി രാജിവെച്ച് ഉടൻ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ സീറ്റുകൾ
230 അംഗ നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ ബിജെപി ഇപ്പോള്‍ ഭരണം നടത്തുന്നത്. കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി 9 പേരുടെ കൂടി പിന്തുണ ബിജെപിക്ക് ആവശ്യമാണ്. അതേസമയം മറുവശത്ത് കോൺഗ്രസിന് 22 സീറ്റുകൾ എങ്കിലും വിജയിക്കണം.
ബിജെപിയിലെ ഭിന്നത
കോൺഗ്രസിൽ നി്നന് കൊഴിഞ്ഞ് പോക്ക് തുടരുന്നുണ്ടെങ്കിലും ബിജെപിയിൽ ഉയർന്ന ഭിന്നതയാണ് പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നത്. സിന്ധ്യയുടെ വരവിൽ ബിജെപിയിലെ പല മുതിർന്ന നേതാക്കളും കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിവർക്ക് മുന്തിയ പരിഗണനയാണ് ബിജെപിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നൽകിയത്.
കൂടുതൽ പരിഗണന
മന്ത്രിസഭ വികസനത്തിലും വകുപ്പ് വിഭജനത്തിലുമെല്ലാം കൂടുതൽ പരിഗണന നേതാക്കൾക്ക് നൽകി.ഉപതിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് കൊണ്ടായിരുന്നു മുതിർന്ന ബിജെപി നേതാക്കളെ പോലും തഴഞ്ഞ് കൊണ്ടുള്ള ബിജെപി നീക്കം. ഇതിൽ പ്രതിഷേധച്ച് ചിലർ ബിജെപി ക്യാമ്പ് വിട്ട് കോൺഗ്രസിലെത്തിയിരുന്നു.
മുതിർന്ന നേതാക്കൾ
അതേസമയം ബിജെപിയിൽ അതൃപ്തിയുള്ള കോൺഗ്രസിലേക്ക് പോകാൻ വിമുഖതയുള്ള ചില മുതിർന്ന നേതാക്കൾ ഇപ്പോഴും പാർട്ടിയിൽ ഉണ്ട്. സിന്ധ്യയ്ക്കും കൂട്ടർക്കുമെതിരെ പരസ്യമായി തന്നെ ഇവർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ഇവർ കോൺഗ്രസ് വിട്ടെത്തിയവർക്കെതിരെ പാലം വലിച്ചേക്കും എന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്.
ഗ്വാളിയാർ-ചമ്പൽ മേഖല
പ്രത്യേകിച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയാർ-ചമ്പൽ പ്രദേശത്ത്. ഉപതിരഞ്ഞെടുപ്പിലെ പ്രകടനം അനുസരിച്ചാകും ജ്യോതിരാദിത്യ സിന്ധ്യുടെ ബിജെപിയിലെ രാഷ്ട്രീയഭാവി. അതുകൊണ്ട് തന്നെ സിന്ധ്യയ്ക്ക് ബിജെപി നേതാക്കൾ തുരങ്കം വെയ്ക്കുമെന്നും അത് തങ്ങൾക്ക് ഗുണകരമാകുമെന്നും കോൺഗ്രസ് കണക്കാക്കുന്നുണ്ട്.