ഗൾഫിൽ മരിച്ചുവീഴുന്ന ആന്ധ്ര സ്വദേശികള്‍... ഓരോ രണ്ട് ദിനത്തിലും മൂന്ന് മരണങ്ങൾ; ഞെട്ടിക്കുന്ന വിവരം
ഹൈദരാബാദ്: മലയാളുകളുടെ ഇപ്പോഴത്തെ സൗഭാഗ്യങ്ങള്‍ക്ക് പിറകില്‍ ഗള്‍ഫ് മണിയുടെ പ്രാധാന്യം വളരെ വലുതാണ്. ഒരുകാലത്ത് കള്ള ലോഞ്ച് കയറി ഗള്‍ഫിലെത്തിയ മലയാളികള്‍ അവിടത്തെ ഏറ്റവും വലിയ പ്രവാസ സമൂഹങ്ങളില്‍ ഒന്നായി മാറി. എങ്കിലും ഇപ്പോഴും ചെറിയ വരുമാനത്തിന് ജോലി ചെയ്യുന്ന ഒരുപാട് മലയാളികളെ ഗള്‍ഫ് രാജ്യങ്ങളില്‍ കാണാം.
ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചുനല്‍കും, നായിഡുവിന്റെ വീട് പൊളിക്കും?
ഇപ്പോള്‍ പറയാന്‍ പോകുന്നത് മറ്റൊരു കാര്യമാണ്. ജീവിത സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതിനായി ഗള്‍ഫിലേക്ക് പോകുന്ന ആന്ധ്ര പ്രദേശ് സ്വദേശികളെ കുറിച്ച്. അവരില്‍ പലരുടേയും സ്വപ്‌നങ്ങള്‍ പൂവണിയുന്നില്ല എന്ന് മാത്രമല്ല, അവരുടെ ജീവിതങ്ങള്‍ മരണം കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയും ആണ്.
രണ്ട് ദിവസത്തില്‍ ചുരുങ്ങിയത് മൂന്ന് ആന്ധ്ര സ്വദേശികളെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച കണക്കുകളും വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.
മൂന്ന് വര്‍ഷത്തിനുള്ളില്‍
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച ആന്ധ്ര സ്വദേശികളുടെ എണ്ണം 1,656 ആണ്. വിദേശ കാര്യ മന്ത്രാലയം ആണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. എന്തായാലും ഇതൊരു ചെറിയ സംഖ്യയല്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ആത്മഹത്യയും അപകടങ്ങളും
ഗള്‍ഫ് രാജ്യങ്ങളില്‍ ആന്ധ്ര സ്വദേശികളുടെ മരണങ്ങളില്‍ അധികവും സ്വാഭാവിക മരണങ്ങള്‍ അല്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. ഇതില്‍ ഭൂരിഭാഗവും ആത്മഹത്യയോ അപകടമരണങ്ങളോ ആണത്രെ. രോഗബാധിതരായി മരിക്കുന്നവരുടെ എണ്ണവും കുറവല്ല.
മൂന്ന് ജില്ലകള്‍
ആന്ധ്രയിലെ മൂന്ന് ജില്ലകളില്‍ നിന്നാണ് പ്രധാനമായും ആളുകള്‍ ജോലിതേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നത്. കടപ്പ, ചിറ്റൂര്‍, ഗോദാവരി എന്നിവയാണ് ഈ ജില്ലകള്‍. ശുചീകരണ തൊഴിലാളികളായും വീട്ടുജോലിക്കാരായും ആണ് ഭൂരിഭാഗം പേരും ഗള്‍ഫില്‍ എത്തുന്നത്.
വി മുരളീധരന്‍ പറഞ്ഞത്
ലോക്‌സഭയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആയിരുന്നു ഈ കണക്കുകള്‍ അറിയിച്ചത്. മച്ചിലിപ്പട്ടണം എംപി വല്ലഭനേശി ബാലഷൗറിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. വി മരുളീധരന്‍.
ഏറ്റവും അധികം കുവൈത്തില്‍
ഈ വര്‍ഷങ്ങളില്‍ ഏറ്റവും അധികം ആന്ധ്ര സ്വദേശികള്‍ മരണത്തിന് വഴങ്ങിയത് കുവൈത്തില്‍ ആണെന്നും കണക്കുകളെ ഉദ്ധരിച്ച് വി മരുളീധരന്‍ പറഞ്ഞു. തൊട്ടുതാഴെ സൗദി അറേബ്യയും യുഎഇയും ആണ് ഉള്ളത്.
മൂന്ന് വര്‍ഷത്തിനിടെ കുവൈത്തില്‍ മരിച്ചത് 488 ആന്ധ്ര സ്വദേശികളാണ്. സൗദി അറേബ്യയില്‍ 478 പേരും യുഎഇയില്‍ 351 പേരും മരിച്ചിട്ടുണ്ട്.
ബോധവത്കരണം
ആത്മഹത്യയും റോഡ് അപകടങ്ങളും കുറയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് വി മുരളീധരന്‍ അറിയിച്ചിട്ടുള്ളത്. തൊഴിലാളികള്‍ക്കായി ബോധവത്കരണ കാമ്പയിന്‍ നടത്തുന്നുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ ആണ് ഇത്തരം കാമ്പയിനുകള്‍ നടത്തുന്നത്. തൊഴിലാളികള്‍ക്ക് അധിക ജോലി സംബന്ധിച്ചും ആരോഗ്യ സഹായം സംബന്ധിച്ചും, കാലാവസ്ഥാ പ്രശ്‌നങ്ങളെ സംബന്ധിച്ചും വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം സഭയെ അറിയിച്ചു.
സ്ത്രീകളുടെ കാര്യം കഷ്ടം
ഗോദാവരി ജില്ലയില്‍ നിന്നാണ് വലിയ തോതില്‍ സ്ത്രീകള്‍ തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നത്. വീട്ടുജോലിക്കായാണ് ഇവര്‍ എത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ എത്തുന്ന സ്ത്രീകള്‍ വ്യാപകമായി ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.