സര്‍ക്കാര്‍ ആശുപത്രി ഇരുട്ടിയാലത് 11 മണിക്കൂര്‍, ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 3 നവജാത ശിശുക്കൾ
ഭോപാല്‍: മധ്യപ്രദേശിലെ ബലഗാദ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 11 മണിക്കൂര്‍ വൈദ്യുതി ബന്ധം തകരാറിലായത് മൂന്ന് നവജാത ശിശുക്കളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. ഐസിയുവില്‍ കഴിയുന്ന മൂന്ന് കുട്ടികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.
ഞായറാഴ്ച രാത്രി 7 മണിക്ക് നഷ്ടപ്പെട്ട വൈദ്യുതി ബന്ധം തിങ്കളാഴ്ച രാവിലെ 6 മണിയ്ക്കാണ് പുനസ്ഥാപിച്ചത്. ആശുപത്രിയില്‍ ജനറേറ്റര്‍ ഉണ്ടായിരുന്നിട്ടും എന്തുക്കൊണ്ടാണ് അത് പ്രവര്‍ത്തിപ്പിക്കാഞ്ഞത് എന്ന് വ്യക്തമല്ല. മരിച്ച കുട്ടികളുടെ മൃതദേഹം രാവിലെ രക്ഷിതാക്കള്‍ക്ക് കൈമാറി ഉടന്‍ ആശുപത്രി വിട്ട് പോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
ബലഗാത് ജില്ലയില്‍ പ്രസവാനന്തര ചികിത്സകള്‍ക്ക് ഏറ്റവും നല്ല ആശുപത്രിയായി സര്‍ക്കാര്‍ ആശുപത്രിയെ സ്റ്റേറ്റ് കമ്മീഷണര്‍ പ്രഖ്യാപിച്ചതിന് അടുത്ത ദിവസത്തിലായിരുന്നു അപ്രതീക്ഷിതമായ സംഭവമുണ്ടായത്. 11 മണിക്കൂര്‍ നീണ്ടുനിന്ന പവര്‍കട്ടിന് കാരണം അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
കുട്ടികള്‍ മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചല്ലെന്നും അസ്ഫിക്‌സിയ ബാധിച്ച് അഡ്മിറ്റ് ചെയ്ത കുട്ടികളാണ് മരിച്ചത് എന്നും പറയുന്നു. ഓക്‌സിജന്‍ കിട്ടാതെ വരുന്ന ഈ കുട്ടികള്‍ക്ക് കൃത്രിമ ഓക്‌സിജനാണ് നല്‍കുന്നത്. വൈദ്യുതി ഇല്ലാതായതോടെ ഓക്‌സിജന്‍ ലഭിക്കാതെ വന്നപ്പോഴാണ് കുട്ടികള്‍ മരിച്ചത് എന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നു സ്റ്റാഫ് പറയുന്നു.
മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ഒരാഴ്ച മുമ്പാണ് ഐസിയുവില്‍ കഴിയുന്ന നവജാത ശിശു തെരുവ് പട്ടിയുടെ ആക്രമണമേറ്റ് മരിച്ചത്. ജൂലൈ 24 ന് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പവര്‍ കട്ടിനെ തുടര്‍ന്ന് 21 രോഗികള്‍ മരിച്ചിരുന്നു.