സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം.... രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കം!!
Recommended Video
ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വിഭാഗീയത ഇല്ലെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ഓരോ ദിവസവും നേതാക്കള്‍ തന്നെ ഇത് തെറ്റാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നതിന് മുമ്പേ സ്ഥാനാര്‍ത്ഥികളായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് മൂന്ന് നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ സംസ്ഥാന സമിതി തയ്യാറെടുത്ത് കൊണ്ടിരിക്കവേയാണ് നേതാക്കളുടെ നീക്കം.
അതേസമയം കോണ്‍ഗ്രസ് ഒന്നടങ്കം ഞെട്ടിയ കാര്യമാണ് ഇത്. ഇവര്‍ക്ക് സീറ്റ് നല്‍കുമോ എന്ന് പോലും ഉറപ്പില്ല. അതിന് മുമ്പേ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനാല്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രാഹുല്‍ ഗാന്ധി. ഇവര്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്താനും സാധ്യതയുണ്ട്. അത് പാര്‍ട്ടിയുടെ വിജയസാധ്യതകള്‍ക്ക് തിരിച്ചടിയാവും. അതുകൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക പൊളിച്ചെഴുതുമെന്നും സൂചനയുണ്ട്.
150 സ്ഥാനാര്‍ത്ഥികള്‍
കോണ്‍ഗ്രസ് 150 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സമിതി നിര്‍ദേശിച്ച പേരുകളടക്കമാണ് ഇത്. രാഹുല്‍ ഗാന്ധിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അതേസമയം സച്ചിന്‍ പൈലറ്റിന്റെയും അശോക് ഗെലോട്ടിന്റെയും അടുപ്പക്കാര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. വിഭാഗീയത മറികടക്കാന്‍ ചില സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കുമെന്ന് സൂചനയുണ്ട്.
സ്ഥാനാര്‍ത്ഥിത്വം മുമ്പേ പ്രഖ്യാപിച്ചു
എന്നാല്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം വരുന്നതിന് ഒരു ദിവസം മുമ്പേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഞെട്ടിച്ച നീക്കം നടത്തിയിരിക്കുന്നത്. ബാര്‍മറിലുള്ള നേതാക്കളാണ് ഒരുമുഴം മുമ്പേ എറിഞ്ഞത്. ഹരീഷ് ചൗധരി, ഹേമാറാം ചൗധരി, മേവാറാം ജെയിന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചത്. തങ്ങള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ കൂട്ടത്തോടെ എത്തണമെന്നും ഇവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിന് അമ്പരപ്പ്
സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ വലിയ ശ്രദ്ധയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. അതുകൊണ്ട് ആരൊക്കെ ഏതൊക്കെ മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന വ്യക്തമായിട്ടില്ല. എന്നാല്‍ ഹരീഷ് ചൗധരിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് സംസ്ഥാന നേതൃത്വത്തെയും രാഹുല്‍ ഗാന്ധിയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇവരാണെങ്കില്‍ സച്ചിന്‍ പൈലറ്റുമായും രാഹുല്‍ ഗാന്ധിയുമായും ഒരേപോലെ അടുപ്പം പുലര്‍ത്തുന്നവരാണ്.
പ്രമുഖ നേതാക്കള്‍
സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവരെല്ലാം പ്രമുക നേതാക്കളാണ്. ഹരീഷ് ചൗധരി കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയാണ്. കോണ്‍ഗ്രസ് മാനിഫെസ്റ്റോ ചെയര്‍മാനും ബാര്‍മറിലെ മുന്‍ എംപിയുമാണ് അദ്ദേഹം. നവംബര്‍ 13ന് താന്‍ നാമനിര്‍ദേശ പത്രിക നല്‍കുമെന്നാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബൈത്തു മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. ഹേമാറാം ചൗധരി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ റവന്യൂ മന്ത്രിയുമാണ്. 13ന് തന്നെ ഇവരും നാമനിര്‍ദേശ പത്രിക നല്‍കും. ഗൂഡമാലനി മണ്ഡലത്തിലാണ് ഇവര്‍ മത്സരിക്കുന്നത്.
സിറ്റിംഗ് എംഎല്‍എയും
കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എയാണ് മേവാറാം ജെയിന്‍. ഇവര്‍ ബാര്‍മറില്‍ നിന്ന് തന്നെ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 16ന് മേവാറാം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 2013ല്‍ കോണ്‍ഗ്രസിനെ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാര്‍വര്‍ മണ്ഡലത്തില്‍ തകരാതെ നിലനിര്‍ത്തിയത് ജെയിനിന്റെ മിടുക്കാണ്. അതേസമയം പലരും എന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതെന്ന് പോലും തീരുമാനിച്ചിട്ടില്ല. അതിന് മുമ്പേയാണ് ഇവര്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
സീറ്റ് നല്‍കില്ല
ഈ മൂന്ന് സീറ്റുകളിലും പുതുമുഖ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനായിരുന്നു രാഹുല്‍ ഗാന്ധി ലക്ഷ്യമിട്ടിരുന്നത്. ഇവരെ ഒഴിവാക്കിയാല്‍ ഇനി പൊതുമധ്യത്തില്‍ പാര്‍ട്ടിക്ക് വലിയ നാണക്കേടാകും. അതേസമയം ഇവര്‍ക്കെതിരെ ജനവിരുദ്ധ വികാരമില്ലെന്നാണ് സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതുമുഖങ്ങളെ മത്സരിപ്പിച്ചാല്‍ ഇവരെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാവും എന്നായിരുന്നു രാഹുല്‍ കണക്ക് കൂട്ടിയിരുന്നത്. ബിജെപി പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന് നിരന്തരം ഉന്നയിക്കുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ഇനി ഇവര്‍ക്ക് സീറ്റ് നല്‍കേണ്ട അവസ്ഥയാണ്.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി
നിയമസഭയിലേക്ക് ഇവരെ മത്സരിപ്പിക്കില്ലെന്ന് നേരത്തെ തന്നെ ഹരീഷ് ചൗധരി മനസ്സിലാക്കിയിരുന്നു. ഇത് മനസ്സിലാക്കിയാണ് നേരത്തെ തന്നെ അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അനുയായികള്‍ കൂട്ടത്തോടെ എത്തിയാല്‍ നേതൃത്വത്തെ സമര്‍ദത്തിലാക്കാനും സാധിക്കും. അതേസമയം ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഇവര്‍ക്ക് താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ നീക്കത്തില്‍ രാഹുലിന് അതൃപ്തിയുണ്ട്. ഇവര്‍ക്കെതിരെ നടപടി വരാനും സാധ്യതയുണ്ട്.
കൈയ്യിലെ കമ്പുകൊണ്ട് പൂശിക്കളയാമെന്ന് വിചാരിക്കേണ്ട.... മാധ്യമങ്ങളോട് കയര്‍ത്ത് ഷംസീര്‍
സുപ്രീം കോടതിയിൽ പ്രതീക്ഷയില്ലാതെ രാഹുൽ ഈശ്വർ!!! അല്ലെങ്കിൽ അത്ഭുതം സംഭവിക്കണം... പ്രതിഷേധത്തിന്