കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ; വകുപ്പുകൾ പ്രഖ്യാപിച്ചു, ബസവരാജ് ബൊമ്മൈ ആഭ്യന്തരമന്ത്രി
ബെംഗളൂരു: കർണാടകയിലെ യെഡിയൂരപ്പ മന്ത്രിസഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ. ഗോവിന്ദ് കർജോൾ, ഡോ, അശ്വന്ത് നാരായൺ, ലക്ഷ്മൺ സാവാദി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാഴ്ച പിന്നിട്ട ശേഷമാണ് മന്ത്രിസഭാ വികസനം നടത്തിയത്. 17 മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് യെഡിയൂരപ്പ മന്ത്രിസഭ വികസിപ്പിച്ചത്.
പാകിസ്താന്റെ നിഗൂഢ നീക്കം; പഞ്ചാബില്‍ പ്രളയ സാധ്യത, സൈന്യമിറങ്ങി, മുന്‍കരുതലുമായി ഇന്ത്യ
ഉപമുഖ്യമന്ത്രിമാരിൽ ഒരാളായ ഗോവിന്ദ് കർജോളിന് പൊതുമരാമത്ത് വകുപ്പിന്റെയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും ചുമതല നൽകിയിട്ടുണ്ട്. ദളിത് നേതാവാണ് ഗോവിന്ദ് കർജോൾ. ഉന്നത വിദ്യാഭ്യാസം, ഐടി, ബയോടെക്നോളജി, സയൻസ് ആന്റ് ടെക്നോളജി എന്നീ വകുപ്പുകളുടെ ചുമതല ഡോ. അശ്വന്ത് നാരായണനാണ്. ലക്ഷ്മൺ സദാവിക്ക് ഗതാഗത വകുപ്പിന്റെ ചുമതലയാണ് നൽകിയിരുന്നത്.
ബസവരാജ് ബെമ്മൈയാണ് ആഭ്യന്തര വകുപ്പ് മന്ത്രി. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ വ്യവസായ വകുപ്പ് മന്ത്രിയായും മുൻ നിയമമന്ത്രിയായ സുരേഷ് കുമാർ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായും ചുമതലയേൽക്കും. ടൂറിസം, സാസ്കാരിക വകുപ്പുകളുടെ ചുമതല സിടി രവിക്കാണ്.
ഏക വനിതാ മന്ത്രിയായ ജൊല്ലെ ശശികല അന്നാസാഹേബിന് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. നിലവിൽ മന്ത്രിമാരെ പ്രഖ്യാപിക്കാത്ത വകുപ്പുകളുടെ ചുമതല താൽക്കാലികമായി മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് തന്നെയാകും. അതേസമയം മന്ത്രിസഭാ വികസനത്തെ ചൊല്ലി ബിജെപിയിൽ അതൃപ്തി പുകയുകയാണ്. മന്ത്രിസ്ഥാനം ലഭിക്കാത്ത പലരും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
സ്പീക്കർ അയോഗ്യത കൽപ്പിച്ചതിനാൽ വിമത എംഎൽഎമാരുടെ ഭീഷണി നിലവിൽ യെഡിയൂരപ്പയ്ക്ക് മുന്നിലില്ല. എന്നാൽ സുപ്രീം കോടതിയിൽ നിന്നും വിമതർ അനുകൂല വിധി സമ്പാദിച്ചാൽ കുറച്ച് പേരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടി വരും. ഇത് കൂടുതൽ പൊട്ടിത്തെറികളിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
17 എംഎൽഎമാർ രാജി സമർപ്പിച്ചതോടെയാണ് കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാർ താഴെ വീണത്. യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും മന്ത്രിസഭാ വികസനം വൈകിയതിൽ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്. സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതി നേരിടുന്നതിൽ യെഡിയൂരപ്പ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.