മായാവതിക്ക് കനത്ത തിരിച്ചടി നല്കി കോണ്‍ഗ്രസ്; 3 മുതിര്‍ന്ന ബിഎസ്പി നേതാക്കളെ പാര്‍ട്ടിയിലെത്തിച്ചു
ലക്നൗ: കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ബിജെപിക്കെതിരായി പ്രതിപക്ഷ വിശാല സഖ്യം രൂപീകരിക്കുകയെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ ആദ്യം തകര്‍ന്നുവീണതും ഉത്തര്‍പ്രദേശിലായിരുന്നു.
വയനാട്ടിലെത്തുന്ന രാഹുല്‍; അണിയറ നീക്കങ്ങള്‍ക്ക് പിന്നില്‍ ഈ 2 മലയാളി നേതാക്കള്‍, വലിയ ലക്ഷ്യം
ബിജെപിയേയും എസ്പി-ബിഎസ്പി സഖ്യത്തേയും ഒരേ പോലെ നേരിട്ടുവേണം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വിജയക്കൊടി പാറിക്കാന്‍. എസ്പിയും ബിഎസ്പിയും അടങ്ങുന്ന സഖ്യത്തില്‍ കോണ്‍ഗ്രസും പങ്കാളികളായേക്കുമെന്നായിരുന്നു നേരത്തെ ഏവരും പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സീറ്റ് വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിനെ തനിച്ച് മത്സരിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
എസ്പിയുടേയും ബിഎസ്പിയുടേയും നിലപാട്
സിറ്റിങ് സീറ്റുകളായ അമേഠിയും, റായിബറേലിയും മാത്രം കോണ്‍ഗ്രസിന് വിട്ടു നല്‍കാമെന്നായിരുന്നു എസ്പിയുടേയും ബിഎസ്പിയുടേയും നിലപാട്. എന്നാല്‍ പത്തിലേറെ സീറ്റുകളായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസുമായി വിട്ടു വീഴ്ച്ച ചെയ്യാന്‍ എസ്പി തയ്യാറായിരുന്നെങ്കിലും ബിഎസ്പി നിലപാടില്‍ അയവ് വരുത്തിയില്ല.
അമര്‍ഷം
മധ്യപ്രദേശ്, രാജസ്ഥാന് തിരഞ്ഞെടുപ്പുകളില്‍ ബിഎസ്പിയെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാക്കാത്തിതിലെ അമര്‍ഷമായിരുന്നു വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടില്‍ മായാവതിയെ എത്തിച്ചത്. ഇതോടെ കോണ്‍ഗ്രസും ബിഎസ്പിയും തമ്മില്‍ യുപിയില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമായി.
കനത്ത തിരിച്ചടി
ഇതിനിടയിലാണ് മായാവതിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുതിര്‍ന്ന ബിഎസ്പി നേതാക്കളെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരിക്കുന്നത്. ഇവരോടൊപ്പം സംസ്ഥാനത്തെ പ്രമുഖ ആര്‍ജെഡി നേതാവും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ബിഎസ്പി എംഎല്‍എമാര്‍
മുന്‍ ബിഎസ്പി എംഎല്‍എമാരായ ധര്‍മ്മപാല്‍ സിങ്, ഭഗവാന് സിങ് കുശ്വാഹ, താക്കൂര്‍ സുരാജ്പാല്‍ സിങ് എന്നിവരാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. അനില്‍ ചൗധരിയാണ് ഇവരോടൊപ്പം കോണ്‍ഗ്രസിലേക്ക് കടന്നുവന്ന ആര്‍ജെഡി നേതാവ്.
അംഗത്വം നല്‍കിയത്
ലക്നൗവില്‍ കോണ്‍ഗ്ര് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ നാലുപേര്‍ക്കും പാര്‍ട്ടി അംഗത്വം നല്കി. ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ നടത്തിയത്.
മമതയുടെ പിടിവാശി
ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനെ കൂടി പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ മമതയുടെ പിടിവാശി കാരണം അത് സാധ്യമായില്ല. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള പ്രതിപക്ഷ സഖ്യം സാധ്യമാവില്ലെന്ന് ധര്‍മപാല്‍ സിങ് അഭിപ്രായപ്പെട്ടു.
പ്രിയങ്ക ഗാന്ധി വന്നത്
പ്രിയങ്ക ഗാന്ധി സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ശക്തി കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാവിത്രിഭായ്
ബഹ്റെയ്ച്ചിൽ നിന്നുള്ള ബിജെപി എംപിയായ സാവിത്രിഭായ് ഫുലെയും കഴിഞ്ഞ മാസം കോൺഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപിയുടെ നയങ്ങളിലുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചതിന് ശേഷമായിരുന്നു സാവിത്രിഭായ് ഫുലെയുടെ പാര്‍ട്ടി മാറ്റം.
എസ്പി നോതാവും
എസ്പി നോതാവായ രാകേഷ് സച്ചനും സാവിത്രിഭായ് ഫുലെയോടൊപ്പം കോണ്‍ഗ്രസില്‍ എത്തി. തന്റെ മണ്ഡലമായ ഫത്തേപ്പൂർ സിക്രി ഇത്തവണ സഖ്യകക്ഷി ധാരണ പ്രകാരം ബിഎസ്പിക്കു പോയതായിരുന്നു രാകേഷ് സച്ചന്റെ പാര്‍ട്ടി മാറ്റത്തിന് കാരണം.
ഫത്തേപ്പൂര്‍ സിക്രിയില്‍
അതേസമയം, എന്റെ ജന്മദേശമായ ആഗ്രയിലെ ജനങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഫത്തേപ്പൂര്‍ സിക്രിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതെന്ന് രാജ് ബബ്ബര്‍ വിശദീകരിച്ചു. ബബ്ബറിനെ മുന്‍പു മൊറാദാബാദില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം മാറ്റുകയായിരുന്നു.