ബംഗാളിൽ സ്ഥിതി അതീവ ഗുരുതരം; തൃണമൂൽ-ബിജെപി സംഘർഷം മുറുകുന്നു, 4 പേർ കൂടി കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്- ബിജെപി സംഘർഷം രൂക്ഷമായി തുടരുന്നു. ശനിയാഴ്ച വൈകിട്ട് നടന്ന സംഘർഷത്തിൽ ഒരു തൃണമൂൽ പ്രവർത്തകനും മൂന്ന് ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടു. നോർത്ത് 24 പർഗനാസ് ജില്ലയിലാണ് സംഘർഷം ഉണ്ടായത്.
ജില്ലയിലെ നയ്ജാത്, സന്ദേശ്കാളി പ്രദേശത്ത് നിന്നും പാർട്ടി പതാകകൾ അഴിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായ ഖായും മൊല്ല(26) വെടിയേറ്റ് മരിച്ചതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. ബിജെപി പ്രവർത്തകരായി പ്രദിപ് മോന്ദൽ, സുകന്ത മോന്ദൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഒരാളുടെ ഇടത് കണ്ണിനാണ് വെടിയേറ്റിരിക്കുന്നത്. 5 പേരെ കാണാതായതായും ബിജെപി ആരോപിക്കുന്നു.

ബാഷിർഹത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പ്രദേശത്താണ് സംഘർഷം ഉണ്ടായത്. തൃണമൂൽ കോൺഗ്രസാണ് ഇവിടെ വിജയിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ ബൂത്ത് തല യോഗം നടക്കുന്നതിനിടെ ബിജെപി പ്രവർത്തകർ അസഭ്യ വർഷം നടത്തുകയും വെല്ലുവിളികൾ നടത്തുകയും ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. തൃണമൂൽ പ്രവർത്തകർ തങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം മമതാ ബാനർജിക്കാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകുമെന്നും മുകുൾ റോയ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ 6 വർഷത്തിനിടയിൽ 54 ബിജെപി പ്രവർത്തകർ പശ്ചിമ ബംഗാളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.












Click it and Unblock the Notifications