ഗുജറാത്തില്‍ പുതിയ ട്വിസ്റ്റ്, 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 3 പേര്‍ മടങ്ങിയെത്തി!
ദില്ലി: ജൂണ്‍ 19ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണ് ബിജെപി. മൂന്ന് മാസങ്ങള്‍ക്കിടെ 8 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി വെച്ചിരിക്കുന്നത്.
ബാക്കിയുളള എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അക്കൂട്ടത്തിലെ മൂന്ന് എംഎല്‍എമാര്‍ മടങ്ങി എത്തിയത് ഗുജറാത്തില്‍ പുതിയ വഴിത്തിരിവായിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
കോണ്‍ഗ്രസിന് ഒരാൾ മാത്രം
ഗുജറാത്തില്‍ നാല് സീറ്റുകളിലേക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പ നടക്കുന്നത്. അതില്‍ രണ്ടെണ്ണത്തില്‍ വീതം ബിജെപിക്കും കോണ്‍ഗ്രസിനും വിജയിക്കാമായിരുന്നു. എന്നാല്‍ 8 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിന് ഒരാളെ മാത്രമേ രാജ്യസഭയിലേക്ക് വിജയിപ്പിക്കാനാവൂ എന്നതായി അവസ്ഥ. അതേസമയം നിലവിലെ അംഗബലം വെച്ച് ബിജെപിക്ക് മൂന്ന് പേരെ വിജയിപ്പിക്കാനാവും.
3 പേർ മുങ്ങി
എംഎല്‍എമാരുടെ രാജി തുടരുന്ന പശ്ചാത്തലത്തിലാണ് 22 എംഎല്‍എമാരെ കോണ്‍ഗ്രസ് സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലെ അബു റോഡിലെ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. അക്കൂട്ടത്തില്‍ നിന്ന് മൂന്ന് എംഎല്‍എമാരാണ് ഗുജറാത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്.
ക്ഷേത്രത്തില്‍ തൊഴാന്‍ പോകുന്നു
ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ റിസോര്‍ട്ടില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടത്. റിസോര്‍ട്ടിന് സമീപത്തുളള അംബാജി ക്ഷേത്രത്തില്‍ തൊഴാന്‍ പോകുന്നു എന്ന് പറഞ്ഞാണ് എംഎല്‍എമാര്‍ മുങ്ങിയത്. എന്നാല്‍ പിന്നീടിവര്‍ റിസോര്‍ട്ടിലേക്ക് തിരികെ എത്തിയില്ല. ഞായറാഴ്ചയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലെത്തിച്ചത്.
ജയ്പൂരിലെ മറ്റൊരു ഹോട്ടലിലേക്ക്
റിസോര്‍ട്ടിലുളള എംഎല്‍എമാരുടെ മേല്‍നോട്ടം സിരോഹിയില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കായിരുന്നു. രാജസ്ഥാനില്‍ എത്തിയതിന് ശേഷം എംഎല്‍എമാര്‍ അമ്പലത്തിലേക്കും പ്രദേശത്തുളള പരിചയക്കാരെ കാണാനും മറ്റുമായി പോയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ മുങ്ങിയ പശ്ചാത്തലത്തില്‍ ബാക്കിയുളള 19 എംഎല്‍എമാരെ ജയ്പൂരിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റും.
സംശയമൊന്നും തോന്നിയില്ല
എംഎല്‍എമാരുടെ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ ആളുകള്‍ക്കൊപ്പമായിരുന്നു ക്ഷേത്ര ദര്‍ശനം. എന്നാല്‍ തിങ്കളാഴ്ചയും ഇത്തരത്തില്‍ എംഎല്‍എമാര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നതിനാല്‍ സുരക്ഷയ്ക്കായി ഒപ്പം പോയവര്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. രാവിലെ അമ്പലത്തില്‍ പോയവര്‍ ഉച്ചഭക്ഷണ സമയമായിട്ടും തിരിച്ച് റിസോര്‍ട്ടില്‍ എത്തിയില്ല.
വ്യക്തിപരമായ കാരണം
ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംശയം തോന്നിയത്. എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും മൂവരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് കൂട്ടത്തിലുളള എംഎല്‍എയായ ബല്‍ദേവ് താക്കൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ബന്ധപ്പെട്ടു. താന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണെന്നും മറ്റ് രണ്ട് പേരെക്കുറിച്ച് അറിയില്ലെന്നുമാണ് എംഎല്‍എയുടെ വിശദീകരണം.
മൂന്ന് പേര്‍ കൂടി രാജി വെക്കുമോ
താന്‍ തിരികെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് പോകും എന്നാണ് ബല്‍ദേവ് താക്കൂര്‍ പറയുന്നത്. കഴുത്തിന് ചില പ്രശ്‌നങ്ങളുളളതിനാല്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് വേണ്ടിയാണ് ഗുജറാത്തിലേക്ക് മടങ്ങി വന്നതെന്നും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ച് പോകുമെന്നും താക്കൂര്‍ പറയുന്നു. റിസോര്‍ട്ടിലില്ലാത്ത മൂന്ന് പേര്‍ കൂടി രാജി വെക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.