പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസിന് മുമ്പിൽ 3 സാധ്യതകൾ; 2 വർഷത്തിനുള്ളിൽ മടങ്ങണം, 2024ൽ രാഹുൽ നയിക്കും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തി കേന്ദ്രങ്ങളിൽ പോലും കോൺഗ്രസ് തകർന്നടിയുന്ന കാഴ്ചയാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കോൺഗ്രസിന്റെ സീറ്റ് നേട്ടം 52ൽ ഒതുങ്ങി. ബിജെപിയാകട്ടെ 2014നേക്കാൾ കൂടുതൽ തിളക്കാമാർന്ന വിജയം സ്വന്തമാക്കി ഭരണത്തുടർച്ച ഉറപ്പിച്ചു.
സുരക്ഷാവലയം ഭേദിച്ച് രാഹുൽ ഗാന്ധിക്ക് അരികിലേക്ക്, ചേർത്ത് നിർത്തി രാഹുൽ, വൈറൽ ഫോട്ടോയ്ക്ക് പിന്നിൽ
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായിചുമതലയേറ്റ ശേഷം നേരിട്ട ആദ്യ പൊതു തിരഞ്ഞെടുപ്പായിരുന്നു ഇത്. രാഹുൽ ചുമതലയേറ്റതിന്റെ കൃത്യം ഒന്നാം വാർഷികത്തിൽ 5 സംസ്ഥാനങ്ങളിലേക്ക് നടന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില മൂന്നിടത്തും കോൺഗ്രസും മിന്നും വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നും കോൺഗ്രസിന് അനുകൂലമായില്ല. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജിക്കൊരുങ്ങുകയാണ്. ഇതോടെ മൂന്ന് സാധ്യതകളാണ് ഇനി കോൺഗ്രസിന് മുമ്പിൽ ഉള്ളത്.
വഴങ്ങാതെ രാഹുൽ
ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായിരുന്ന അമേഠിയിൽ പോലും കോൺഗ്രസിന് ഇക്കുറി പരാജയം നേരിടേണ്ടി വന്നു. അമ്പതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി അമേഠിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞു. ഇതോടെയാണ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജിക്കൊരുങ്ങുന്നത്. മുതിർന്ന നേതാക്കളടക്കം അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും തീരുമാനം പിൻവലിക്കാൻ രാഹുൽ ഗാന്ധി തയാറായിട്ടില്ല.
കടുത്ത പ്രതിസന്ധിയിലേക്ക്
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കനത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. മിക്ക സംസ്ഥാനങ്ങളിലും പിസിസികൾ പിളർപ്പിന്റെ വക്കിലാണ്. പാർട്ടിയിലെ ഉൾപ്പോരുകൾ കൂടുതൽ രൂക്ഷമായി. എന്നാൽ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകാതെ നെട്ടോട്ടമോടുകയാണ് നേതാക്കൾ. നേതൃത്വത്തിന്റെ നിഷ്ക്രിയത്വത്തിൽ പ്രവർത്തകർക്കും അതൃപ്തിയുണ്ട്. ഇനിയും മൗനം തുടർന്നാൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് മുതിർന്ന നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്.
അനിശ്ചിതത്വം മറികടക്കാൻ
അടുത്ത ദിവസങ്ങളിൽ തന്നെ അനിശ്ചിതത്വത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. രാഹുൽ ഗാന്ധി തന്നെ തുടരണമെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെടുന്നത്. എന്നാൽ മൂന്ന് മാസത്തിനുളളിൽ പുതിയ ആൾ വരണമെന്നും താൻ സാധാരണ പ്രവർത്തകനായി തുടരുമെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. രാഹുൽ ഗാന്ധി തീരുമാനം പിൻവലിക്കുമെന്ന വിശ്വാസത്തിൽ തന്നെയാണ് ഇപ്പോഴും നേതൃത്വം.
സോണിയാ വരണം
രാഹുൽ ഗാന്ധി തീരുമാനം കടുംപിടുത്തം തുടർന്നാൽ സോണിയാ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ച് വരാൻ സാധ്യതയുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ നേതൃസ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയ, സംസ്ഥാന നേതാക്കൾക്കിടയിൽ ഓരോ പോലെ സ്വീകാര്യതയുള്ളൊരാൾ സോണിയാ ഗാന്ധി തന്നെയാണെന്നാണ് നേതാക്കളുടെ നിലപാട്.
2 വർഷത്തിനുള്ളിൽ മടങ്ങി വരും
അതേ സമയം സോണിയാ ഗാന്ധി അധ്യക്ഷപദവി ഏറ്റെടുത്താലും രണ്ട് വർഷത്തിനുള്ളിൽ രാഹുൽ ഗാന്ധി നേതൃപദവിയിലേക്ക് തിരികെ വരണമെന്ന നിബന്ധന മുന്നോട്ട് വയ്ക്കാനാണ് സാധ്യത. 2024ലെ പൊതുതിരഞ്ഞെടുപ്പ് നയിക്കാൻ രാഹുൽ ഗാന്ധി എത്തിയേക്കും. രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സാധ്യതയുണ്ട്.
പാർലമെന്ററി ബോർഡ്
പാർലമെന്ററി ബോർഡ് സംവിധാനം വീണ്ടും പുനരുജ്ജീവിപ്പിക്കാനും നീക്കം സജീവമാണ്. 8 മുതൽ 10 വരെ അംഗങ്ങളാകും പാർലമെന്ററി ബോർഡിൽ ഉണ്ടാവുക. സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഈ ബോർഡിന് അധികാരമുണ്ടാകും. സിപിഎമ്മിൻറെ പോളിറ്റ് ബ്യൂറോ മാതൃകയിലാകും പ്രവർത്തനം. ജവഹർലാൽ നെഹ്റു അധ്യക്ഷനായിരുന്ന കാലത്ത് 6 അംഗ പാർലമെന്ററി ബോർഡാണ് സുപ്രധാന വിഷയങ്ങളിൽ അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നത്.
ഗാന്ധി കുടുംബത്തിന് പുറത്ത്
സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്ന നിർദ്ദേശം രാഹുൽ ഗാന്ധി അംഗീകരിച്ചില്ലെങ്കിൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയേക്കുമെന്നതാണ് മറ്റൊരു സാധ്യത. നിരവധി പേരുകൾ ഇതിനോടകം ഉയർന്ന് കഴിഞ്ഞു. മല്ലികാർജുൻ ഖാർഗെ, പൃത്വിരാജ് ചവാൻ തുടങ്ങിയ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. കേരളത്തിൽ നിന്നുള്ള നേതാക്കളെയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.