ആന്റമാനിലെ മൂന്ന് ദ്വീപുകളുടെ പേരുകൾ മാറ്റുന്നു; റോസ് ദ്വീപ് ഇനി നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്
ദില്ലി: ആൻഡമാനിലെ മൂന്ന് ദ്വീപുകളുടെ പേര് മാറ്റാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം. റോസ് ദ്വീപ്, നീൽ ദ്വീപ്, ഹാവ്ലോക്ക് എന്നീ ദ്വീപുകളുടെ പേരുകളാണ് മാറ്റുന്നത്. റോസ് ദ്വീപിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപെന്നും നീൽ ദ്വീപിന്റെ പേര് ഷഹീദ് ദ്വീപെന്നുമാണ് മാറ്റുന്നത്. ഹാവ്ലോക്ക് ദ്വീപ് ഇനിമുതൽ സ്വരാജ് ദ്വീപെന്നും അറിയപ്പെടും.
ഡിസംബർ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പോർട്ട് ബ്ലയർ സന്ദർശിക്കുന്നുണ്ട്,. ഈ അവസരത്തിൽ പ്രധാനമന്ത്രി ദ്വീപുകളുടെ പുതിയ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ദ്വീപുകളുടെ പേരുകൾ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
1943ൽ സുഭാഷ് ചന്ദ്രബോസ് ആൻഡമാനിൽ ഇന്ത്യൻ പതാക ഉയര്‍ത്തിയതിന്റെ 75 ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ്. പോർട്ട് ബ്ലയറിലെത്തുന്ന പ്രധാനമന്ത്രി 150 അടി ഉയരത്തിൽ കൂറ്റൻ പതാക ഉയർത്തും.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ ആൻഡമാൻ പിടിച്ചടക്കിയിരുന്നു. പിന്നീട് ദ്വീപുകൾ സുഭാഷ് ചന്ദ്രബോസിന്റെ പ്രൊവിൻഷ്യൽ ഭരണകൂടത്തിനു കൈമാറി.1943 ഡിസംബർ 19ന് സുഭാഷ് ചന്ദ്രബോസ് റോസ് ദ്വീപിലെത്ത് ഇന്ത്യൻ പതാക ഉയർത്തുകയായിരുന്നു.
ബ്രിട്ടീഷ് ജനറലായിരുന്ന ഹെന്റി ഹാവ്ലോക്കിന്റെ സ്മരണാർത്ഥമാണ് ഹാവ്ലോക്ക് ദ്വീപിന് ആ പേര് നൽകിയത്. മേഖലയിലെ ഏറ്റവും വലിയ ദ്വീപാണത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ നിരവധി പ്രമുഖ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിരുന്നു.