അതിസമ്പന്നരുടെ ആദായ നികുതി ഉയർത്താനുള്ള റിപ്പോർട്ട്; 3 ഐആർഎസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം
ദില്ലി; കോവിഡ് കണക്കിലെടുത്ത് അതിസമ്പന്നരില്‍ നിന്ന് അധികനികുതി ഈടാക്കണമെന്ന റിപ്പോർട്ടിൽ മൂന്ന് ഐആർഎസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് കുറ്റപത്രം. 15 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ എഴുതി തയ്യാറാക്കിയ മറുപടി നൽകണമെന്നും വ്യക്തിപരമായി വിശദീകരണത്തിന് തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ പങ്ക് വ്യക്തമായതായി ബോർഡ് വ്യക്തമാക്കി.
സഞ്ജയ് ബഹാദൂർ (പ്രിൻസിപ്പൽ ഡയറക്ടർ ഇൻവെസ്റ്റിഗേഷൻ, വടക്കുകിഴക്കൻ മേഖല), പ്രകാശ് ദുബെ (ഡയറക്ടർ ഡിഒപിടി, ഐആർഎസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി), പ്രശാന്ത് ഭൂഷൺ (ദില്ലിയിലെ ആദായനികുതി പ്രിൻസിപ്പൽ കമ്മീഷണർ, ഐആർഎസ് അസോസിയേഷൻ ജനറൽ സെക്രട്ടറി) എന്നിവർക്കെതിരെയാണ് നടപടി.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അതിസമ്പന്നരുടെ ആദായനികുതി 40 ശതമാനമായി ഉയർത്താനും നാലുശതമാനം സെസ് ചുമത്താനുമായിരുന്നു ഇവരുടെ നിർദ്ദേശം. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനാണ് 50 യുവ ഉദ്യോഗസ്ഥര്‍ ചേർന്ന് തയ്യാറാക്കിയ 44 പേജുള്ള റിപോർട്ട് സമർപ്പിച്ചത്. ഐആർഎസ് അസോസിയേഷൻ വഴിയാണ് ഉദ്യോഗസ്ഥസംഘം ഇത്തരമൊരു റിപോർട്ട് തയ്യാറാക്കിയത്. ഇത് അസോസിയേഷന്റെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവിടുകയായിരുന്നു.
വാർത്ത വിവാദമായതോടെ റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. നടപടിയിൽ അന്വേഷണം പ്രഖ്യാപിച്ചതായും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം ഉദ്യോഗസ്ഥരുടെ നടപടി തെറ്റിധാരണ ഉണ്ടാക്കുന്നതാണെന്ന് വകുപ്പ് നിരീക്ഷിച്ചു. ദുബേയും ബഹദൂറും ചേർന്നാണ് ജൂനിയർ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടതെന്നും അനധികൃതമായ ഇത് ഐആർഎസ് അസോസിയേഷന് നൽകിയെന്നും ഷൺ ഇത് പബ്ലിക് ഡൊമൈനിൽ ചേത്തുവെന്നുമാണ് കണ്ടെത്തൽ. വർഷങ്ങളുടെ സേവന പരിചയം ഉണ്ടായിട്ടും കാര്യങ്ങൾ കൃത്യതയോടെ നടപ്പാക്കുന്നതിൽ ഇവർക്ക് വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.