മൂന്ന് വയസുകാരന്റെ ചോദ്യം തെളിവായി; ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരൻ
ബെംഗളൂരു: കോടതിയിയിൽ ഒരു കേസെത്തിയാൽ വിധി വരാൻ വർഷങ്ങളോളം കയറിയിറങ്ങണമെന്നതാണ് നമ്മുടെ നിയമവ്യവസ്ഥയെക്കുറിച്ചുള്ള പ്രധാന പരാതി. ആയിരക്കണക്കിന് കേസ് ഫയലുകളാണ് വിധികാത്ത് കെട്ടിക്കിടക്കുന്നത്.
ഈ ആരോപണങ്ങൾക്ക് ഒരു അപവാദമാണ് കർണാടക, ചിത്രദുർഗ സെഷൻസ് കോടതി ജഡ്ജി എസ് ബി വാസ്ത്രമത്. കുറ്റം ചെയ്ത് 13-ാം നാൾ കോടതി കുറ്റവാളിയെ ശിക്ഷിച്ചു. അതിവേഗം വിധി പറയാൻ ജഡ്ജിയെ സഹായിച്ചതാകാട്ടെ 3 വയസുകാരന്റെ ഒരു ചോദ്യവും.
കേസ്
കർണാടകയിലെ ബഗ്ഗലുരൻഗവനഹള്ളിയിലാണ് സംഭവം. 35 വയസുകാരനായ ശ്രീധർ തന്റെ ഭാര്യ സാകമ്മയെ കൊലപ്പെടുത്തി. ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്നാരോപിച്ചായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്. കൊലപാതകം നടക്കുമ്പോൾ ഇവരുടെ മാസങ്ങൾ മാത്രം പ്രായമുള്ള മകൻ ഉറക്കത്തിലായിരുന്നു. 3 വയസുകാരനായ മൂത്ത മകന് അച്ഛൻ അമ്മയെ കൊലപ്പെടുത്തുന്നതിന് ദൃക്സാക്ഷിയാകേണ്ടിയും വന്നു. ജൂൺ 27 രാത്രിയിലാണ് സംഭവം നടന്നത്.
രക്തത്തിൽ കുളിച്ച്
കൊലപാതകം കണ്ട് ഭയന്ന മൂന്ന് വയസ്സുകാരൻ നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്കോടി. സമീപത്ത് തന്നെ താമസിക്കുന്ന ഇവരുടെ ബന്ധുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ പറയാൻ ശ്രമിച്ചു. ബന്ധുവും ഭർത്താവും ഉടൻ തന്നെ കുട്ടിയേയും കൂട്ടി വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സാകമ്മയെയാണ് കണ്ടത്. ഉടൻ തന്നെ ഇവർ തുരുവണരു പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ജൂൺ 29ന് തന്നെ പോലീസ് ശ്രീധറിനെതിരെ കുറ്റപത്രം സമർപ്പിച്ചു.
ഒരു ചോദ്യം
കേസ് വാദം കേൾക്കുന്നതിനായി എത്തിയപ്പോൾ കോടതി കുട്ടിയെ അച്ഛന്റെ മുന്നിൽ കൊണ്ടുവന്ന് നിർത്താൻ ആവശ്യപ്പെട്ടു. കലങ്ങിയ കണ്ണുകളുമായി അച്ഛന്റെ മുന്നിൽ വന്നു നിന്ന മൂന്ന് വയസുകാരൻ എന്തിനാണ് എന്റെ അമ്മയെ കൊന്നതെന്ന് സ്വന്തം പിതാവിനോട് നേർക്കുനേർ നിന്ന് ചോദിക്കുകയായിരുന്നു.
തെളിവായി
സംഭവത്തിന് പ്രധാന സാക്ഷിയായ 3 വയസുകാരനായ ഇവരുടെ മകന്റെ ചോദ്യം കോടതി തെളിവായി എടുക്കുകയായിരുന്നു. ശ്രീധർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കുറ്റകൃത്യം നടന്ന് 13 ദിവസത്തിന് ശേഷം ശിക്ഷയും വിധിച്ചു. ഇയാളുടെ രണ്ട് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജയിലിലേക്ക് പോകുന്നതിന് മുൻപ് കുട്ടികളെ കാണാൻ കോടതി ശ്രീധറിന് അനുമതി നൽകി. ആദ്യം പിതാവിന്റെ അടുത്തെത്താൻ വിസമ്മതിച്ച കുട്ടി പിന്നീട് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്താണ് അച്ഛനെ പറഞ്ഞയച്ചത്.