ഒറ്റ മാസത്തില്‍ 30 എന്‍കൗണ്ടറുകള്‍... ഉത്തര്‍ പ്രദേശില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത
ലഖ്നൗ: ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജ ഏറ്റമുട്ടല്‍ കൊലപാതകങ്ങളും വലിയ വാര്‍ത്തകളാണ്. കേരളത്തില്‍ ഇത് അത്ര പരിചിതമല്ലെങ്കില്‍ മറ്റ് പല സംസ്ഥാനങ്ങളിലും ഇത് സ്ഥിരം സംഭവം ആണ്. കേരളത്തില്‍ അടുത്തിടെ രണ്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് നടന്നത്. അത് രണ്ടും വലിയ വിവാദത്തിനും വഴിവച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ പ്രിയങ്കയുടെ കടുംവെട്ട്; 40 കഴിഞ്ഞവർ വേണ്ട, സുപ്രധാന നീക്കം
എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിനെ കുറിച്ചാണ്. തിരഞ്ഞെടുപ്പ് കാലത്ത് മൂന്ന് മാസത്തോളം സമാധാനം പുലര്‍ന്നിരുന്ന ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ ഏറ്റുമുട്ടലുകളുടെ വലിയ നിര തന്നെയാണ് ഉള്ളത്.
ഒറ്റ മാസത്തിനുള്ളില്‍ 30 ഏറ്റുമുട്ടലുകള്‍ ആണ് നടന്നിട്ടുള്ളത് എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ നാല് പേര് കൊല്ലപ്പെടുകയും ചെയ്തു.
പോലീസും ക്രിമിനലുകളും
കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ എത്തിക്കുക എന്നതാണ് പോലീസിന്റെ പണി. എന്നാല്‍ പലയിടങ്ങളിലും ഇത് നടക്കാറില്ല. ക്രിമിനലുകളെ വേട്ടയാടി കൊലപ്പെടുത്തുന്ന പോലീസും ഏറ്റുമുട്ടലില്‍ വധിക്കുന്ന പോലീസും നമ്മുടെ നാട്ടില്‍ ഉണ്ട്. കണക്കുകള്‍ എടുത്താല്‍ അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍ പ്രദേശ് തന്നെ ആണെന്ന് പറയേണ്ടി വരും.
4 ദിവസം, 15 എന്‍കൗണ്ടര്‍
കഴിഞ്ഞ നാല് ദിവസത്തിനുളളില്‍ 15 എന്‍കൗണ്ടറുകളാണ് ഉത്തര്‍ പ്രദേശില്‍ ഉണ്ടായത്. അതില്‍ നാല് ക്രിമിനലുകള്‍ കൊല്ലപ്പെട്ടിട്ടും ഉണ്ട്. പോലീസുകാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പല സ്ഥലങ്ങളില്‍ ആയിട്ടായിരുന്നു ഈ ഏറ്റുമുട്ടലുകള്‍ എല്ലാം.
ബിജെപി വന്നതിന് ശേഷം 77 കൊലപാതകം
ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ആണ് എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ വലിയ തോതില്‍ കൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 മാര്‍ച്ച് മുതല്‍ ഇതുവരെ 77 പേരാണ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്.
യോഗിയുടെ അവകാശവാദം
അധികാരത്തിലെത്തിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ യോഗി ആദിത്യനാഥ് തന്നെ ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. ഈ രണ്ട് വര്‍ഷത്തിനിടെ 3,400 എന്‍കൗണ്ടറുകള്‍ നടന്നു എന്നതായിരുന്നു അത്. 8,000 കുറ്റവാളികളെ അറസ്റ്റ് ചെയ്യാനായി എന്നും 12,000 കുറ്റവാളികളുടെ ജാമ്യം റദ്ദാക്കാനായി എന്നും യോഗി അവകാശപ്പെട്ടിരുന്നു.
ക്രിമിനലുകള്‍ മാത്രമല്ല
ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നത് കുറ്റവാളികള്‍ മാത്രമല്ല. വെടിയുണ്ട ആരുടെ ശരീരത്തിലും ഒരുപോലെ പാഞ്ഞുകയറുന്ന ഒന്നാണ്. ഇക്കാലയളവില്‍ പന്ത്രണ്ടിലധികം പോലീസ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മനപ്പൂര്‍വ്വം ഉണ്ടാക്കുന്നതല്ല ഈ ഏറ്റുമുട്ടലുകള്‍ എന്നാണ് പോലീസിന്റെ ന്യായീകരണം. ക്രമിനലുകള്‍ ആക്രമിക്കുമ്പോള്‍ പ്രത്യാക്രമണത്തിനിടെ ആണ് ഇതെല്ലാം സംഭവിക്കുന്നത് എന്നാണ് ന്യായീകരണം.