പുതുവര്‍ഷ തലേന്ന് ദില്ലിയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയത് 300ഓളം പേര്‍ക്ക്
ദില്ലി: പുതുവത്സര തലേന്ന് മദ്യപിച്ച് വാഹനമോടിച്ചതിന് ദില്ലിയില്‍ നിന്ന് മാത്രം പിഴ ഈടാക്കിയത് മുന്നൂറിലധികം പേരില്‍ നിന്ന്. 352 പേര്‍ക്കെതിരെ പിഴ ചുമത്തിയതായി ദില്ലി പൊലീസ് ഔദ്യോഗികമായി അറിയിച്ചു. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് ഒഴിവാക്കാന്‍ രാജ്യതലസ്ഥാനത്ത് വന്‍ സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയത്. പ്രത്യേകിച്ച് ഹോട്ടലുകള്‍, മാളുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിവയ്ക്ക് സമീപം സുരക്ഷ ഏര്‍പ്പെടുത്തി.
വിജയ് മല്യയ്ക്ക് വീണ്ടും തിരിച്ചടി; മല്യയുടെ സ്വത്തുക്കൾ വിനിയോഗിക്കാൻ ബാങ്കുകൾക്ക് അനുമതി
ആളുകള്‍ വളരെയധികമുള്ള പ്രദേശങ്ങളില്‍ റാഫ്റ്റര്‍ മോട്ടോര്‍ സൈക്കിളുകളും വാനുകളും പിസിആര്‍ വാനുകളും വിന്യസിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊണാട്ട് പ്ലേസ് പോലുള്ള സ്ഥലങ്ങളില്‍ കനത്ത പോലീസ് സുരക്ഷയും ഫയര്‍ എഞ്ചിനുകളും ഗതാഗത ക്രമീകരണവും നടത്തിയിരുന്നു. ഇതോടൊപ്പം ഗുണ്ടാസംഘങ്ങള്‍ക്കും, മദ്യപിച്ച് വാഹനമോടിക്കലുമായി ബന്ധപ്പെട്ട ഏത് സംഭവവും കര്‍ശനമായി പരിഗണിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം മദ്യപിച്ച് വാഹനമോടിച്ച 198 പേര്‍ക്കെതിരെയാണ് മുംബൈയില്‍ കേസെടുത്തത്. പുതുവത്സരാഘോഷങ്ങള്‍ക്കായി ആയിരക്കണക്കിന് ആളുകള്‍ മുംബൈയിലെ ബീച്ചുകളില്‍ ഒത്തുകൂടി. മറൈന്‍ ഡ്രൈവ് പോലുള്ള ഇടങ്ങള്‍ ചൊവ്വാഴ്ച വൈകുന്നേരം ആളുകളെ കൊണ്ട് നിറഞ്ഞു. അര്‍ദ്ധരാത്രി വരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മദ്യപിച്ച് വാഹനമോടിച്ചതിന് 198 പേരെ പിടികൂടിയതായി ട്രാഫിക് പോലീസ് അറിയിച്ചു.
രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തെ തെരുവുകളില്‍ 40,000ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ട്രാഫിക് നിയമലംഘനങ്ങളും മദ്യപിച്ച് വാഹനമോടിക്കുന്നതും പരിശോധിക്കുന്നതിനായി നകബണ്ടി എന്നറിയപ്പെടുന്ന റോഡ് ബ്ലോക്കുകള്‍ 100 ലധികം സ്ഥലങ്ങളില്‍ സ്ഥാപിച്ചിക്കുകയും ചെയ്തു.
പുതുവത്സരാഘോഷങ്ങള്‍ക്കായി ജൂഹു ബീച്ചില്‍ ഒത്തുകൂടിയ ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്ന് സോണ്‍ ഒന്‍പതിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പരംജീത് ദാഹിയ പറഞ്ഞു. അതേസമയം, അന്ധേരിയിലെ അശ്ലീല നൃത്തങ്ങള്‍ നടക്കുന്ന ഒരു ബാറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 24 സ്ത്രീകളെ രക്ഷപ്പെടുത്തി. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.