മെക്സിക്കോ തിരിച്ചയച്ച ഇന്ത്യക്കാർ ദില്ലിയിലെത്തി; അനധികൃത കുടിയേറ്റക്കാർക്കുള്ള സന്ദേശമെന്ന് യുഎസ്
ദില്ലി: മെക്സിക്കോയിൽ നിന്നും മടക്കി അയച്ച ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാർ ദില്ലിയിൽ എത്തി. ഒരു സ്ത്രീ ഉൾപ്പെടെ 311 പേരെയാണ് മെക്സിക്കോയിൽ നിന്നും തിരിച്ചയച്ചത്. അമേരിക്കയുടെ ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായാണ് ഇവരെ മടക്കി അയച്ചത്. മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് അനധികൃതമായി കടക്കുന്നത് തടയുന്നതിന് വേണ്ടിയാണ് നടപടി.
ബിജെപിക്ക് ബദലാവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ സാധിക്കൂവെന്ന് കാരാട്ട്, കോണ്‍ഗ്രസിന് തകര്‍ച്ച!!
പുലർച്ചെ 5 മണിയോടെയാണ് ബോയിംഗ് 747 വിമാനത്തിൽ ഇവർ എത്തിയത്. ഒക്‌സാക്ക, ബാജാ കാലിഫോര്‍ണിയ, വെരാക്രൂസ്, ഷിയാപ്പാസ്, സൊനോറ, മെക്‌സിക്കോ സിറ്റി, ദുരംഗോ, തമാസ്‌ക്കോ എന്നീ നഗരങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം ഇമിഗ്രേഷന്‍ അതോറിറ്റിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു.
മെക്സിക്കോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ അറ്റ്ലാന്റിക്കിനപ്പുറത്തേയ്ക്ക് ആകാശ മാർഗം മടക്കി അയക്കുന്നതെന്ന് മെക്സിക്കോ നാഷണൽ മൈഗ്രേഷൻ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. ഫെഡറൽ ഇമിഗ്രേഷൻ ഏജന്റ്സും മെക്സിക്കോ ദേശീയ സേനാംഗങ്ങളും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
മെക്‌സിക്കന്‍ അതിര്‍ത്തി വഴി കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കുന്നത് തടഞ്ഞിട്ടില്ലെങ്കില്‍, മെക്‌സിക്കോയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മെക്സിക്കോ കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കിയത്. അനധികൃത കുടിയേറ്റക്കാർക്കുള്ള ശക്തമായ സന്ദേശമാണിതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആക്ടിംഗ് കമ്മിഷണർ മാർക് മോർഗൻ വ്യക്തമാക്കി.