ബെംഗ്‌ളൂരു കലാപത്തില്‍ വ്യാപക അറസ്റ്റ്; 35 പേര്‍ കൂടി പൊലീസ് പിടിയില്‍
ബെംഗ്‌ളൂരു: ബെംഗ്‌ളൂരു കലാപത്തില്‍ അറസ്റ്റ് വ്യാപകമായി തുടരുകയാണ്. 35 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതോടെ സംഘര്‍ഷത്തില്‍ ഇതുവരേയും അറസ്റ്റിലാവുന്നവരുടെ എണ്ണം 340 ആയെന്ന് പൊലീസ് വ്യക്തമാക്കി.
ആഗസ്റ്റ് 11 നായിരുന്നു സംഘര്‍ഷം നടന്നത്. കോണ്‍ഗ്രസ് എംഎല്‍എയായ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ വന്‍നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പൊലീസെത്തി ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
സംഭവത്തില്‍ അന്ന് തന്നെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെജി ഹള്ളി, ഡിഎച്ച് ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. ഇവിടെ നിരോധനാജ്ഞ തുടരുകയാണ്. അറസ്റ്റിലായവരിലൊരാള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കെജി ഹള്ളി സ്വദേശിയായ സയ്യാദ് നദീം ആണ് മരണപ്പെട്ടത്.
അതേസമയം സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നും സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം കോണ്‍ഗ്രസിനെതിരേയും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വസ്തുതാ അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ഒപ്പം ആഭ്യന്തര വകുപ്പിന്റേയും പൊലീസിന്റേയും വീഴ്ച്ചയാണ് സംഘര്‍ഷത്തിന് കാരണമെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് പരമേശ്വര അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്. സമിതിയില്‍ മുന്‍ ആഭ്യന്തര മന്ത്രിയായ രാമലിംഗ റെഡ്ഡി, കെകെ ജോര്‍ജ്, മുന്‍ മന്ത്രി കൃഷ്ണ ബൈറ ഗൗഡ, എംഎല്‍സി ബികെ ഹരിപ്രസാദ്, നസീര്‍ അഹമ്മദ് എന്നിവരാണ് അംഗങ്ങള്‍.
സംഭവത്തില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് പരമേശ്വര പറഞ്ഞു. ബിജെപി കോണ്‍ഗ്രസിനെയാണ് കുറ്റപ്പെടുത്തുന്നത്. ബിജെപിയുടെ കൈയില്‍ തെളിവുണ്ടോയെന്നും പരമേശ്വര ചോദിക്കുന്നു.കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് ബിജെപി നേതാക്കളും കര്‍ണാടക മന്ത്രിമാരും ആരോപിച്ചിരുന്നത്.
ബെംഗളൂരു അക്രമം: 50 ലക്ഷത്തിന്റെ സ്വത്ത് നശിപ്പിക്കപ്പെട്ടെന്ന് കോൺഗ്രസ് എംഎൽഎ,എഐആർ രജിസ്റ്റർ ചെയ്തു
14കാരിയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിൽ, വാഗ്ദാനം നൽകി പീഡനം; രണ്ട് യുവാക്കളെ പൊലീസ് കുടുക്കിയത്..!
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു, സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം