ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ 35 പേർക്ക് ക്രിമിനൽ പശ്ചാത്തലം; ഗഡ്കരിക്കെതിരെ 5 കേസ്, ജയസാധ്യത കൂടുതൽ
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന 184 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. സിറ്റിംഗ് എംപിമാകെയും കേന്ദ്രമന്ത്രിമാരെയും വരെ വെട്ടി കരുതലോടെയാണ് ബിജെപിയുടെ സ്ഥാനാർത്ഥി നിർണയം. പാർട്ടിയിലെ മുതിർന്ന നേതാവും അഞ്ച് തവണ എംപിയുമായ എൽ കെ അധ്വാനിക്ക് ഇക്കുറി സീറ്റില്ല. അധ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധിനഗറിൽ ഇക്കുറി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കും.
184 പേരുടെ ആദ്യസ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്ത് വിട്ടപ്പോൾ അതിൽ 35പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നതാണ് മറ്റൊരു പ്രത്യേകത. 2014ലെ തിരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 106 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവരുടെ വിവരം ലഭ്യമായിട്ടില്ല.
കൂറുമാറ്റക്കാർക്ക് സീറ്റ് നൽകി ബിജെപിയുടെ നന്ദി പ്രകടനം; കർണാടകയിൽ പ്ലാൻ ബിയുമായി ബിജെപി
ക്രിമിനൽ കേസ് പ്രതികൾ
2014ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച വിവരങ്ങളിൽ നിന്നാണ് സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്മതാകുന്നത്. 78 പേർ ലോക്സഭയിലേക്ക് വീണ്ടും ജനവിധി തേടുന്നവരാണ്. പുറത്ത് വന്ന ആദ്യ പട്ടികയിൽ 19 ശതമാനം ആളുകളും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മിച്ചമുള്ള 106 സ്ഥാനാർത്ഥികളുടെയും പത്രികാ സമർപ്പണം പൂർത്തിയാകുമ്പോഴേക്കും ഈ കണക്കുകൾ ഉയരാനാണ് സാധ്യത.
ഏറ്റവും കൂടുതൽ കേസുള്ളയാൾ
മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഹാൻസ് റാം ഗംഗാരാജിന്റെ പേരിലാണ് ഏറ്റവും അധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ 11 ക്രിമിനൽ കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് ഗംഗാറാം.
ഗഡ്കരിയുടെ പേരിൽ
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പട്ടികയിലെ മറ്റൊരു പ്രധാനി. 2014 വരെ 5 ക്രിമിനൽ കേസുകളാണ് നിതിൻ ഗഡ്കരിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാക്ഷി മഹാരാജാണ് മറ്റൊരാൾ. 5 കേസുകൾ സാക്ഷി മഹാരാജിനെതിരെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒഡീഷയിലെ ബലസോറിൽ നിന്നുള്ള പ്രതാപ് സാരംഗിയാണ് പട്ടികയിലെ രണ്ടാം പേരുകാരൻ. 10 കേസുകളാണ് പ്രതാപ് സാരംഗിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2014 ലെ കണക്ക് ഇങ്ങനെ
2014ൽ 282 സീറ്റുകളാണ് ബിജെപി നേടിയത്. ഇതിൽ 98 പേർക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. കോൺഗ്രസിൻറെ 44 എംപിമാരിൽ 8 പേർക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.
വിജയ സാധ്യത കൂടുതൽ
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾക്ക് ജയസാധ്യത കൂടുതലുണ്ടെന്നാണ് പഠനത്തിൽ നിന്നും വ്യക്തമായ മറ്റൊരു രസകരമായ വസ്തുത. ക്രിമിനൽ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ സാധ്യത മറ്റുള്ളവരെക്കാൾ ഇരട്ടിയാണെന്നാണ് കണ്ടെത്തൽ. ക്രിമിനൽ പശ്ചാത്തലമുളള സ്ഥാനാർത്ഥികളുടെ വിജയസാധ്യത 13 ശതമാനവും മറ്റുള്ളവരുടെ സാധ്യത 5 ശതമാനവുമാണെന്ന് പഠനം പറയുന്നു.
വനിതകൾ
18 വനിതകളാണ് ബിജെപിയുടെ സ്ഥാനാർത്ഥി ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമാണ് അമേഠി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്കാണ് അമേഠിയിൽ പരാജയപ്പെട്ടത്.
വാരണാസിയിൽ മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നിന്നാണ് ജനവിധി തേടുന്നത്. നിതിൻ ഗഡ്കരി നാഗ്പൂരിലും രാജ്നാഥ് സിംഗ് ലക്നൗവിലും ഹേമാ മാലിനി മഥുരയിലും വികെ സിംഗ് ഗാസിയാബാദിലും മത്സരിക്കും. സാക്ഷി മഹാരാജ് ഉന്നാവിൽ നിന്നാണ് ജനവിധി തേടുന്നത്.
കൂറുമാറ്റക്കാർക്ക് സമ്മാനം
കർണാടകയില് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ 4 മുതിർന്ന നേതാക്കൾക്കും ബിജെപി സീറ്റ് നൽകിയിട്ടുണ്ട്. മുൻമന്ത്രിയും എംഎൽഎയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. യാദ്ഗീറിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എ ബി മൽകാ റെഡ്ഡി ബിജെപിയിലേക്കെത്തുമെന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നുമാണ് സൂചന. അതേസമയം സുമലത സ്വതന്ത്ര്യസ്ഥാനാർത്ഥിയായി നിൽക്കുന്ന മാണ്ഡ്യയിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.