മസ്തിഷ്ക വീക്കം; ബീഹാറിൽ 24 മണിക്കൂറിനിടെ മരിച്ചത് 36 കുട്ടികൾ, നൂറിലധികം കുട്ടികൾ ആശുപത്രിയിൽ
പാട്ന: ബീഹാറിൽ മസ്തിഷ്ക വീക്കം ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 36 കുട്ടികൾ. മസ്തിഷ്ക വീക്കത്തിന്റെ ലക്ഷണങ്ങളോട് 138 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബീഹാറിലെ മുസാഫർപൂരിലെ ആശുപത്രികളിലാണ് മസ്തിഷ്ക വീക്കം ബാധിച്ച ഭൂരിഭാഗം കുട്ടികളെയും പ്രവേശിപ്പിച്ചിരുന്നത്.
നിപ്പ വൈറസ്; ആശങ്ക അകലുന്നു, രോഗിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു, 48 മണിക്കൂർ പനിച്ചില്ല!
അതേസമയം കൂടുതൽ കുട്ടികളുടെയും മരണകാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ താഴ്ന്ന് പോകുന്ന ഹൈപോഗ്ലൈസീമിയ എന്ന അവസ്ഥയാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും 90 ശതമാനം കുട്ടികളുടെയും മരണം സംഭവിച്ചിരിക്കുന്നത് ഹൈപോഗ്ലൈസീമിയ മൂലമാണെന്നും ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എസ്കെ സാഹി വ്യക്തമാക്കി.
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളെല്ലാം രോഗബാധിതരായ കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഗ്രാമീണ മേഖലയിൽ നിന്നുള്ളവരെയാണ് കൂടുതലും രോഗം ബാധിച്ചിരിക്കുന്നത്. 15 വയസിന് താഴെയുള്ള കുട്ടികളെയാണ് സാധാരണയായി മസ്തിഷ്ക വീക്കം ബാധിക്കാറുള്ളത്. കടുത്ത പനിയാണ് ആദ്യ ലക്ഷണം. തുടർന്ന് കുട്ടികൾ അബോധാവസ്ഥയിലാകും. കൊതുകുകളാണ് രോഗം പരത്തുന്നത്.
കടുത്ത വേനലും ഉയർന്ന ഈർപ്പവുമാണ് മസ്തിഷ്ക വീക്കം പടരാനുളള ഏറ്റവും അനുകൂലമായ സാഹചര്യം. 2010 മുതൽ 398 കുട്ടികളാണ് മസ്തിഷ്ക വീക്കം ബാധിച്ച് മുസാഫർപൂരിൽ മാത്രം മരിച്ചത്. പ്രളയക്കെടുടി നേരിട്ട വടക്കൻ ബീഹാറിൽ നിന്നുള്ള കുട്ടികളാണ് മരിച്ചവരിൽ ഏറെയും.
സാഹചര്യങ്ങൾ ഗുരുതരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കാനും ബോധവൽക്കരണം നടത്താനും ആരോഗ്യ വകുപ്പിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. ആരോഗ്യവകുപ്പ് അധികൃതർ മുസ്സാഫർപൂർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.