കേന്ദ്രമന്ത്രിമാരുടെ സംഘം കശ്മീരിലേക്ക്: ഒരാഴ്ച നീളുന്ന സന്ദർശനം ജനങ്ങളെ ബോധവൽക്കരിക്കാൻ
ദില്ലി: ജമ്മു കശ്മീർ സന്ദർശിക്കാനൊരുങ്ങി കേന്ദ്രമന്ത്രിമാരുടെ സംഘം. ജനുവരി 18 മുതൽ ആരംഭിക്കുന്ന കശ്മീർ സന്ദർശനത്തിൽ 36 മന്ത്രിമാരാണ് കശ്മീരിലെ ദുർബല പ്രദേശങ്ങളിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര നടപടിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി എത്തുക. ജമ്മു കശ്മീരിന് പ്രത്യേത പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ടുള്ള ഗുണങ്ങളും പ്രദേശത്ത് സർക്കാർ നടപ്പിലാക്കാനിരിക്കുന്ന വികസന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളുമാണ് ജനങ്ങളിലേക്ക് എത്തിക്കുക.
ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശത്തോടെ മന്ത്രിമാർ കശ്മീരിലെ 59 ഇടങ്ങൾ സന്ദർശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുന്നത്. കേന്ദ്രസർക്കാർ നയം വിശദീകരിക്കുന്നതിനൊപ്പം വിവിധ പദ്ധതികളുടെ നടത്തിപ്പ് പരിശോധിക്കുക, കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ പരിശോധിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രിമാരുടെ സംഘം കശ്മീർ സന്ദർശിക്കുന്നത്.
36 കേന്ദ്രമന്ത്രിമാരുടെ സംഘമാണ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും വ്യത്യസ്ത ജില്ലകൾ സന്ദർശിക്കുക. ജനൂവരി 18 മുതൽ 24വരെയുള്ള കാലയളവിലാണ് സന്ദർശനം. ആഭ്യന്തര മന്ത്രാലയമാണ് സന്ദർശനത്തിന് നേതൃത്വം നൽകുന്നതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രമാരുടെ കശ്മീർ സന്ദർശനത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി ജി കിഷൻ റെഡ്ഡി ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യത്തിന് കത്തയച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ രവിശങ്കർപ്രസാദ്, വി മുരളീധരൻ, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി എന്നിവർ ഉൾപ്പെടെയുള്ള മന്ത്രിമാരാണ് സംഘത്തിലുള്ളത്.
കശ്മീരിൽ ഇന്റർനെറ്റിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം ഘട്ടംഘട്ടമായി നീക്കി വരികയാണിപ്പോൾ. ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളിൽ 2ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾക്കായി താഴ് വരയിൽ 400 ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി ബ്രോഡ് ബാൻഡ് സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ച സർക്കാർ ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബ്രോഡ് ബാൻഡ് സേവനം പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയകൾക്കുള്ള നിയന്ത്രണം ഇതുവരെയും നീക്കിയിട്ടില്ല.