ബിജെപിയുടെ 'കക്കൂസ് അഴിമതി' കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊക്കി; സ്വച്ഛ് ഭാരതിന്റെ മറവില്‍ 540 കോടി തട്ടി?
ഭോപ്പാല്‍: മധ്യപ്രദേശിലെ പുതിയ പ്രധാന ചര്‍ച്ച ബിജെപി ഭരണകാലത്ത് നടന്ന കക്കൂസ് അഴിമതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ഭാഗമായിട്ടാണ് എല്ലാ വീട്ടിലും കക്കൂസ് എന്ന ആശയം മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയത്.
4.5 ലക്ഷം കക്കൂസ് നിര്‍മിച്ചുവെന്നാണ് ബിജെപി സര്‍ക്കാരിന്റെ കാലത്തെ കണക്ക്. ഇതിന് വേണ്ടി 540 കോടി രൂപ ചെലവഴിക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധന നടത്തിയപ്പോള്‍ കക്കൂസുമില്ല, പണവുമില്ല. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനം
തുടര്‍ച്ചയായി 15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. 2018ന്റെ അവസാനത്തിലാണ് ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് ജയിച്ചുകയറിയത്. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചില പരാതികളുടെ അടിസ്ഥാനത്തില്‍ ബിജെപി ഭരണകാലത്ത് നടപ്പാക്കിയ പദ്ധതികള്‍ പരിശോധിച്ചപ്പോഴാണ് അഴിമതി പുറത്തുവന്നത്.

നാലര ലക്ഷം കക്കൂസുകള്‍ കാണാനില്ല
രേഖകളില്‍ മാത്രമേ കക്കൂസ് ഉണ്ടായിരുന്നുള്ളൂ. കക്കൂസ് നിര്‍മിച്ചുവെന്ന് രേഖയുണ്ടാക്കി പണം തട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. ഓരോ കക്കൂസിന്റെയും ജിപിഎസ് ടാഗ് ചെയ്ത ഫോട്ടോകളും ബിജെപി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. പക്ഷേ നാലര ലക്ഷം കക്കൂസുകള്‍ കാണാനില്ല.

പദ്ധതി തുക തിരിച്ചുപിടിക്കും
ഇതിന് ചെലവഴിച്ച തുക തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കമല്‍നാഥ് സര്‍ക്കാര്‍. 2017ല്‍ മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ നടന്ന 'കക്കൂസ് വാതില്‍' അഴിമതിക്ക് സമാനമാണ് പുതിയ വിവാദമെന്ന് നിരീക്ഷിക്കപ്പെടുന്നു. അന്ന് വാതില്‍ നിര്‍മിക്കുന്നതിന് മേന്മ കുറഞ്ഞ ഇരുമ്പ് ഉപയോഗിച്ചത് വിവാദമായിരുന്നു.

2012നും 2018നുമിടയില്‍
2012നും 2018നുമിടയിലാണ് വീടുകളില്‍ കക്കൂസ് നിര്‍മിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ പണം ചെലവഴിച്ചിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ പദ്ധതി സ്വച്ഛ് ഭാരതിന്റെ ഭാഗമായി ത്വരിതഗതിയിലാക്കി. എന്നാല്‍ നാലര ലക്ഷം കക്കൂസുകള്‍ നിര്‍മിച്ചിട്ടില്ലെന്നാണ് ബോധ്യമാകുന്നത്.

ഫോട്ടോകള്‍ വ്യാജം
സ്വച്ഛ് ഭാരത് പദ്ധതിയുമായി ഭാഗമായി നിര്‍മിച്ച കക്കൂസുകളുടെ ഫോട്ടോ തെളിവായി സമര്‍പ്പിച്ചാണ് പണം കൈപ്പറ്റിയിരുന്നത്. എന്നാല്‍ ഈ ഫോട്ടോകള്‍ വ്യാജമാണെന്നാണ് തെളിയുന്നത്. അയല്വാസികളുടെതോ മറ്റാരെങ്കിലും നിര്‍മിച്ചതോ ആയ കക്കൂസുകളുടെ ഫോട്ടോയാണ് പണം ലഭിക്കാന്‍ സമര്‍പ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു.

ഗുണഭോക്താക്കള്‍ അറിഞ്ഞില്ല
കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തിയ അഴിമതിയാണിതെന്ന് കരുതുന്നു. പല വ്യക്തികളുടെയും പേരില്‍ കക്കൂസ് നിര്‍മിച്ചുവെന്ന് രേഖകളുണ്ട്. എന്നാല്‍ ഈ വ്യക്തികള്‍ അറിഞ്ഞിട്ടുപോലുമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

അഴിമതി പുറത്തുവന്നത് ഇങ്ങനെ...
ലക്കഡ്ജാം പഞ്ചായത്തില്‍ നിന്ന് പരാതി ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. സ്വച്ഛ് ഭാരത് ഗുണഭോക്താക്കളായ ചൈത്രം, റാം കിഷോര്‍, കന്സ്രാജ്, ശംഭുദയാല്‍ എന്നിവരുടെ പേരില്‍ കക്കൂസ് നിര്‍മിച്ചുവെന്ന് രേഖകളുണ്ട്. പക്ഷേ, ഇവരുടെ വീടുകളില്‍ കക്കൂസില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

രേഖകള്‍ കൃത്യം
സര്‍ക്കാര്‍ രേഖകളില്‍ ഗുണഭോക്താക്കളുടെ പേരും ചിത്രവുമെല്ലാമുണ്ട്. നിര്‍മാണം പൂര്‍ത്തിയായ ശേഷം കക്കൂസുകള്‍ക്ക് മുമ്പില്‍ നിന്ന് ഇവരെടുത്ത ചിത്രങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റിലും കാണാം. പക്ഷേ, ഗുണഭോക്താക്കള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.

ഏഴ് ലക്ഷം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചു
ലക്കഡ്ജാം പഞ്ചായത്തില്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് പല കക്കൂസ് നിര്‍മാണങ്ങളും നടന്നിട്ടില്ലെന്ന് വ്യക്തമായത്. രേഖകളില്‍ കക്കൂസ് നിര്‍മിച്ചുവെന്ന് കാണിക്കുന്നുണ്ടെങ്കിലും മിക്ക വീടുകളിലും കക്കൂസ് ഇല്ല. പ്രതികളില്‍ നിന്ന് ഏഴ് ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ഒട്ടേറെ പരാതികള്‍ വരുന്നു
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. പിഴ ചുമത്തപ്പെട്ടവരില്‍ ചിലര്‍ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. പിഴ ചുമത്തുന്നതിന് പുറമെ പോലീസ് കേസെടുക്കുകയും ചെയ്യുന്നുണ്ട്. പരാതി ഉയര്‍ന്ന എല്ലാ സംഭവത്തിലും വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചുവെന്ന് ബെറ്റുല്‍ പഞ്ചായത്ത് സിഇഒ എംഎല് ത്യാഗി പറഞ്ഞു.

540 കോടി രൂപ മുക്കി?
മധ്യപ്രദേശില്‍ നാലര ലക്ഷം കക്കൂസുകളാണ് അപ്രത്യക്ഷമായിരിക്കുന്നതെന്ന് ഗ്രാമ വികസന വകുപ്പ് കണ്ടെത്തി. 540 കോടി രൂപയാണ് ഈ കക്കൂസുകളുടെ പേരില്‍ വകയിരുത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 21000 ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കക്കൂസ് സര്‍വ്വെ നടത്തുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.

62 ലക്ഷം എപിഎല്‍ വിഭാഗക്കാര്‍
2012ലെ കണക്ക് പ്രകാരം 62 ലക്ഷം എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളില്‍ കക്കൂസ് ഉണ്ടായിരുന്നില്ല. 2018 ഒക്ടോബര്‍ രണ്ടിന് എല്ലാ വീടുകളിലും കക്കൂസ് നിര്‍മിച്ചുവെന്നാണ് ബിജെപി സര്‍ക്കാര്‍ ഒടുവില്‍ പ്രഖ്യാപിച്ചത്. പുതിയ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ഓരോ വീട്ടിലും കയറിയിറങ്ങി പരിശോധന നടത്താനാണ് ഗ്രാമവികസന വകുപ്പിന്റെ തീരുമാനം.

12000 രൂപ വീതം
രണ്ടുമാസത്തിനകം കക്കൂസുകളുടെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിക്കും. ഉപഭോക്താക്കളുടെ പേര് വിവരങ്ങള്‍ പിന്നീട് പരസ്യപ്പെടുത്തും. ഓരോ കക്കൂസ് നിര്‍മാണത്തിനും 12000 രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ചില കക്കൂസുകള്‍ക്ക് ടാങ്ക് നിര്‍മിക്കാതെ കരാറുകാര്‍ മുങ്ങിയ സംഭവവും മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം കക്കൂസുകള്‍ പിന്നീട് അടുക്കളയാക്കിയതും വാര്‍ത്തയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications