ജെപി നദ്ദയ്ക്ക് മുമ്പിൽ നാല് വെല്ലുവിളികൾ; അമിത് ഷാ വീണിടത്ത് വിജയിച്ചാൽ അധ്യക്ഷപദവിയിലേക്ക്
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ബിജെപി അധ്യക്ഷൻ അമിത് ഷാ കേന്ദ്ര മന്ത്രിസഭയിലെത്തിയതോടെ അധ്യക്ഷ പദവിയൊഴുയുമെന്നാണ് കരുതിയിരുന്നതെങ്കിലും മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ നേതൃതലത്തിൽ വലിയ മാറ്റങ്ങൾ വേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അമിത് ഷായുടെ തിരക്കുകൾ പരിഗണിച്ചാണ് സംഘടനാ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ജെപി നദ്ദയെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.
കോൺഗ്രസിന്റെ 134 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഒപ്പില്ലാതെ കത്ത്, രാഹുലിന് പകരം കെസി വേണുഗോപാൽ
പടി പടിയായി ഉയർന്ന് പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് എത്തിയ നേതാവാണ് ജെപി നദ്ദ. പാർട്ടി ഏൽപ്പിച്ച വെല്ലുവിളികൾ നിറഞ്ഞ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബിജെപി വർക്കിംഗ് പ്രസിഡന്റ് പദത്തിലും നിരവധി വെല്ലുവിളികളാണ് നദ്ദയെ കാത്തിരിക്കുന്നത്. നിലവിൽ ബിജെപിക്കും ജെപി നദ്ദയ്ക്കും മുമ്പിൽ പ്രധാനമായും നാല് വെല്ലുവിളികളാണ് കാത്തിരിക്കുന്നത്.
അംഗത്വം കൂട്ടാൻ
ബിജെപിയുടെ അംഗത്വ യജ്ഞം വിജയിപ്പിക്കുകയാണ് വർക്കിംഗ് പ്രസിഡന്റെന്ന നിലയിൽ ജെപി നദ്ദയുടെ മുമ്പിലുള്ള പ്രധാന വെല്ലുവിളി. അമിത് ഷായുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ ലോകത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടിയായി ബിജെപിയെ മാറ്റിയിരുന്നു. 10.1 കോടി അംഗങ്ങളാണ് ബിജെപിയിലുള്ളതെന്നാണ് അവകാശപ്പെടുന്നത്. 2 കോടി അംഗങ്ങളെയെങ്കിലും കൂടി പുതിയതായി ഉൾപ്പെടുത്തണമെന്ന നിർദ്ദേശമാണ് അമിത് ഷാ മുന്നോട്ട് വയ്ക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ്
മൂന്ന് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നിലവിൽ ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ ഭരണത്തുടർച്ച നേടുകമാത്രമല്ല വോട്ട് വിഹിതം വർദ്ധിപ്പിക്കണമെന്ന വെല്ലുവിളി കൂടി ജെപി നദ്ദയ്ക്ക് മുമ്പിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയ മഹാരാഷ്ട്രയിലും , ഹരിയാനയിലും ജാർഖണ്ഡിലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കോൺഗ്രസിലെ പ്രതിസന്ധിയും ബിജെപിക്ക് ഗുണം ചെയ്യും.
അമിത് ഷാ തന്നെ
മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന തീരുമാനത്തിൽ പാർട്ടിയെത്തിച്ചേർന്നത്. അതുകൊണ്ട് തന്നെ ഇവിടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നത് അമിത് ഷാ തന്നെയാകും. ഹരിയാനയിൽ മനോഹർലാൽ ഖട്ടാർ, മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ്, ജാർഖണ്ഡിൽ രഘുബർ ദാസ് എന്നിവരും അവരവരുടെ സംസ്ഥാനത്ത് വൻ സ്വാധീനമുള്ള നേതാക്കളാണ്. ജെപി നദ്ദയ്ക്ക് മുമ്പിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് കാര്യമായ വെല്ലുവിളികൾ ഉണ്ടാകാൻ ഇടയില്ല. അടുത്ത ജനുവരിയിൽ നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലാകും ജെപി നദ്ദയുടെ നേതൃത്വപാടവം പരീക്ഷിക്കപ്പെടുക.
ദില്ലിയിൽ
2014ൽ ദില്ലിയിലെ എല്ലാ ലോക്സഭാ സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. എന്നാൽ 2015ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തി. ബിജെപി അധ്യക്ഷ പദവിയിലെത്തിയ ശേഷം അമിത് ഷായ്ക്ക് നേരിടേണ്ടി വന്ന ആദ്യ തിരിച്ചടിയായിരുന്നു ഇത്. ദില്ലിയിൽ വിജയം ഉറപ്പിച്ചാൽ അമിത് ഷാ സ്ഥാനമൊഴിയുമ്പോൾ ദേശീയ അധ്യക്ഷ പദവിയിലേക്ക് ജെപി നദ്ദയ്ക്കെത്താനാകും. അടുത്ത ഒക്ടോബറിൽ ബീഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് മറ്റൊരു വെല്ലുവിളി. മോദി സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന നിതീഷ് കുമാറുമായുള്ള സഖ്യം വെല്ലുവിളിയാകും.
പുതിയ ഭാരവാഹികൾ
ദേശീയ സംസ്ഥാന തലത്തിൽ പുതിയ സംഘടനഭാരവാഹികളെ കണ്ടെത്തുകയാണ് ജെപി നദ്ദയ്ക്ക് മുമ്പിലുള്ള മൂന്നാമത്തെ വെല്ലുവിളി. പ്രമുഖ നേതാക്കളിൽ പലർക്കും മന്ത്രിസ്ഥാനം ലഭിച്ചതോടെ സുപ്രധാന പദവികളിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരേണ്ടി വരും. മുൻ ആർഎസ്എസ് നേതാവ് റാം മാധവും രാജ്യസഭാ എംപി ഭൂപേന്ദ്ര യാദവും നദ്ദയുടെ അടുത്ത അനുയായികളായി തുടരാൻ തന്നെയാണ് സാധ്യത.
മുന്നേറ്റം
പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളിൽ വ്യക്തമായ മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ അടുത്ത തിരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ജെപി നദ്ദയ്ക്ക് മുമ്പിലുള്ള മറ്റൊരു ദൗത്യം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചമബംഗാളിലെ 48 സീറ്റുകളിൽ 18 ഇടത്ത് വിജയിക്കാൻ ബിജെപിക്ക് സാധിച്ചു. 2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. അയോധ്യ രാമക്ഷേത്ര നിർമാണം, ജമ്മുകശ്മീരിന് പ്രത്യേക പദവി തുടങ്ങിയ നയപരമായ വിഷയങ്ങളിലും നിലപാട് വ്യക്തമാക്കേണ്ടി വരും.