പഞ്ചാബിൽ സ്കൂൾ വാനിന് തീപിടിച്ച് നാലുകുട്ടികൾ വെന്തുമരിച്ചു
അമൃത്സർ: സ്കൂൾ വാനിന് തീപിടിച്ച് പഞ്ചാബിൽ നാല് കുട്ടികൾ വെന്തുമരിച്ചു. പഞ്ചാബിലെ സൻഗ്രൂർ ജില്ലയിലാണ് സംഭവം. അപകടം നടക്കുമ്പോൾ 12 കുട്ടികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 8 പേരെ പരുക്കുകളോടെ രക്ഷപെടുത്തി. കുട്ടികൾ സ്കൂളിൽ നിന്നും മടങ്ങി വരുമ്പോഴായിരുന്നു അപകടം, സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ചൂട് മുന്നറിയിപ്പ് പിൻവലിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാകേന്ദ്രം
അപകടത്തിൽ മരിച്ചവരിൽ 3 വയസുള്ള കുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്. 2 കുട്ടികൾ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. സ്കൂളിൽ നിന്നും യാത്ര പുറപ്പെട്ട് അൽപ്പ സമയത്തിനകമായിരുന്നു സംഭവം. വാനിന് തീപിടിക്കുന്നത് കണ്ട് വഴിയാത്രക്കാർ ഡ്രൈവർക്ക് വണ്ടി നിർത്താൻ നിർദ്ദേശം നൽകി. സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് കുട്ടികളെ പുറത്തെടുത്തത്.
വാനിന്റെ വാതിൽ തുറക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും നടന്നില്ല, ഇതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.