വിഷ വാതകം ശ്വസിച്ച് നാല് തൊഴിലാളികൾക്ക് ദാരുണ അന്ത്യം!സംഭവം ടാങ്ക് വൃത്തിയാക്കുന്നതിനിടെ
ഏറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് ടാങ്കിന് പുറത്ത് നിൽക്കുകയായിരുന്ന ആൾ വിളിക്കുകയായിരുന്നു.
ദില്ലി: ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് ശുചീകരണ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കൻ ദില്ലിയിലെ ഗിറ്റോർണിയിൽ ശനിയാഴ്ചയാണ് സംഭവം.
ഛത്തർപുർ അംബേദ്കർ കോളനി നിവാസികളായ സ്വരൺ സിങ്, ദീപു, അനിൽകുമാർ, ബിൽവിന്ദർ, എന്നിവരാണ് മരിച്ചത്. ബില്‍വിന്ദർ സിങിന്റെ മകൻ ജസ്പാൽ ആണ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ ഇവർ ടാങ്കിൽ ഇറങ്ങുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് ടാങ്കിന് പുറത്ത് നിൽക്കുകയായിരുന്ന ആൾ വിളിക്കുകയായിരുന്നു. മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് ഇയാൾ പോലീസിൽ അറിയിക്കുകയായിരുന്നു.
അഗ്നി ശമന സേന എത്തി അഞ്ചുപേരെയും പുറത്തെത്തിക്കുകയായിരുന്നു. ഒരാളെ ഫോർട്ടിസ് ആശുപത്രിയിലും ഒരാളെ എയിംസ് ട്രോമ സെന്ററിലും പ്രവേശിപ്പിക്കുകയായിരുന്നു. ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആൾ ഒഴികെ മറ്റു നാലുപേരും ആശുപത്രിയിൽ എത്തുമുമ്പ് മരിച്ചു.സംഭവത്തിൽ വസ്തുവിന്റെ ഉടമസ്ഥനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മഴവെള്ളം ശേഖരിക്കുന്നതിന് നിർമ്മിച്ച കുഴിയായിരുന്നു ഇത്. എന്നാൽ ഇതിലേക്ക് ഓടയിലെ വെള്ളം നിറയുകയായിരുന്നു. ഈ ടാങ്ക് വൃത്തിയാക്കിയിട്ട് ഏറെ നാളായിരുന്നു. തൊഴിലാളികൾ സുരക്ഷ ക്രമീകരണങ്ങൾ ഒന്നു സ്വീകരിക്കാതെയായിരുന്നു ടാങ്കിലിറങ്ങിയതെന്നാണ് പോലീസ് പറയുന്നത്.