പൈലറ്റ് ക്യാമ്പിനെ പൊളിച്ച് കോൺഗ്രസ്; 4 എംഎൽഎമാർ ഗെഹ്ലോട്ട് പക്ഷത്തേക്ക് മടങ്ങും! കൂടുതൽ പേർ എത്തും
ജയ്പൂർ; വിമത നീക്കത്തിൽ ദേശീയ നേതൃത്വം ഉൾപ്പെടെ നിരവധി തവണ സമവായ ചർച്ചകൾ നടത്തിയെങ്കിലും മടങ്ങിയെത്താൻ സച്ചിൻ പൈലറ്റ് കൂട്ടാക്കിയിട്ടില്ല. മുഖ്യമന്ത്രി ഗെഹ്ലോട്ടിന് കീഴിൽ തുടരാൻ ആവില്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് പൈലറ്റ്. മൂന്ന് ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് മുൻപിൽ വെയ്ക്കുയും ചെയ്തു. ഇത് അംഗീകരിക്കാൻ നേതൃത്വം തയ്യാറാകാതിരുന്നതാണ് സച്ചിന്റേയും ഒപ്പമുള്ള മന്ത്രിമാരുടേയും പുറത്താക്കലിന് വഴിവെച്ചത്.
അതേസമയം നിലപാടിൽ നിന്ന് പിന്നോട് പോകാൻ പൈലറ്റ് തയ്യാറാകാതിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിലനിൽപ്പ് സുരക്ഷിതമാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്നത്. ആദ്യം നീക്കം തന്നെ വിജയിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
മടങ്ങാൻ കൂട്ടാക്കാതെ പൈലറ്റ്
സച്ചിന്റെ പൈലറ്റിന്റെ വിമത നീക്കങ്ങൾ രാജസ്ഥാനിൽ കോൺഗ്രസ് നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. പുറത്താക്കിയെങ്കിലും അദ്ദേഹത്തെ ഏത് വിധേനയും മടക്കിയെത്തിക്കാനുള്ള നീക്കങ്ങളാണ് ഹൈക്കമാന്റിന്റെ നേതൃത്വത്തിൽ നടത്തിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന നേതാക്കളായ കെസി വേണുഗോപാൽ , പി ചിദംബരം തുടങ്ങിയവരെല്ലാം വിഷയത്തിൽ ഇടപെട്ടെങ്കിലും ഇനിയൊരു മടങ്ങി വരവില്ലെന്നാണ് പൈലറ്റ് വ്യക്തമാക്കിയത്.
Recommended Video
സമ്മർദ്ദ തന്ത്രം
ഇതോടെ സമ്മർദ്ദ തന്ത്രം പുറത്തെടുത്ത് കൊണ്ടാണ് കോൺഗ്രസ് മറുപടി നൽകിയത്. നിയമസഭ കക്ഷി യോഗത്തിന് എത്താതിരുന്നതും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ചൂണ്ടിക്കാട്ടി സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയും ചെയ്തു. അദ്ദേഹത്തിന് ഒപ്പമുള്ള രണ്ട് മന്ത്രിമാരേയും പുറത്താക്കി.
വിശദീകരണം തേടി
അറ്റകൈ പ്രയോഗമെന്ന നിലയിൽ സച്ചിനേയും ഒപ്പം പോയ 18 എംഎൽഎമാരേയും അയോഗ്യരാക്കാനുള്ള നീക്കവും കോൺഗ്രസ് ആരംഭിച്ചു. പൈലറ്റ് ഉൾപ്പെടെയുള്ള 18 എംഎൽഎമാർക്കും സ്പീക്കർ ഇത് സംബന്ധിച്ച് നോട്ടീസ് നൽകി. നിയമസഭ കക്ഷി യോഗം ബഹിഷ്കരിച്ചതിനും പാർട്ടി വിരുദ്ധ നടപടികൾ സ്വീകരിച്ചതിനും സച്ചിൻ പൈലറ്റിനോടും മന്ത്രിമാരോടും കോൺഗ്രസ് വിശദീകരണം തേടി.
ഫലം കാണുന്നു
പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നാണ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നും സ്പീക്കർ വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ ഈ സമ്മർദ്ദ തന്ത്രം ഫലം കണ്ടുവെന്ന് വേണം കണക്കാക്കാൻ. നാല് എംഎൽഎമാർ പൈലറ്റ് ക്യാമ്പ് വിട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജയ്പൂരിലെത്തും
ഇവർ ഉടൻ ജയ്പൂരിലെ റിസോർട്ടിലേക്ക് എത്തുമെന്ന് ഗെഹ്ലോട്ട് പക്ഷത്തുള്ള നേതാക്കൾ വ്യക്തമാക്കി. രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നാലെ സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ കോൺഗ്രസ് ജയ്പൂരിലെ ഫെയർമൗണ്ട് ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഇവർ വ്യാഴാഴ്ചയോടെ ഇവിടെ എത്തുമെന്നാണ് റിപ്പോർട്ട്. സച്ചിനൊപ്പമുള്ള നേതാക്കൾ ഹരിയാനയിലെ മനേസരറിലാണ് തുടരുന്നത്.
കൂടുതൽ പേർ മടങ്ങും
കൂടുതൽ എംഎൽഎമാർ ഉടൻ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ പ്രാദേശിക പാർട്ടികളിൽ നിന്നുള്ള എംഎൽഎമാർ ഉൾപ്പെടെ 30 എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നായിരുന്നു സച്ചിൻ പൈലറ്റ് അവകാശപ്പെട്ടത്. അതേസമയം പുതിയ നീക്കം പൈലറ്റ് ക്യാമ്പിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
കൂടുതൽ ശക്തരാകും
200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരാണ് ഉള്ളത്. ബിജെപിക്ക് 72 എംഎൽഎമാരും. പൈലറ്റ് ഉൾപ്പെടെയുള്ളവരുടെ പിൻമാറ്റത്തോടെ കോൺഗ്രസിന്റെ അംഗബലം 86 ആയി കുറഞ്ഞിരുന്നു. എന്നാൽ നാല് പേർ തിരികെയെത്തുന്നതോടെ ഗെഹ്ലോട്ട് പക്ഷം കൂടുതൽ ശക്തരാകും.
ഊർജ്ജിതമാക്കി
അതേസമയം സച്ചിൻ പൈലറ്റിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വം ഊർജ്ജിതമാക്കി. പൈലറ്റുമായി പ്രശ്ന പരിഹരാരത്തിന് തയ്യാറാണെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. പൈലറ്റിന്റെ പരാതികൾ കേൾക്കാമെന്നും മറ്റ് എംഎൽഎമാർക്കൊപ്പം ഉടൻ ജയ്പൂരിലേക്ക് മടങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ബിജെിയിലേക്ക് ഇല്ലെന്ന്
രാഷ്ട്രീയ പ്രതിസന്ധി ശക്തമായിരിക്കുമ്പോഴും ബിജെപിയിലേക്ക് ഇല്ലെന്നാണ് ഇന്നും സച്ചിൻ പൈലറ്റ് ആവർത്തിച്ചത്. ബിജെപിയിലേക്ക് പോകും എന്ന പ്രചരണങ്ങൾ തന്നെ തരം താഴ്ത്താൻ ലക്ഷ്യം വെച്ചുള്ളതാണെന്നും പൈലറ്റ് പറഞ്ഞിരുന്നു. മാത്രമല്ല ഇന്ന് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന വ്യക്തമാക്കിയ പൈലറ്റ് രാവിലെ വിളിച്ച് ചേർത്ത പത്രസമ്മേളനം റദ്ദാക്കുകയും ചെയ്തു.
രാഹുൽ ഗാന്ധിയും
സച്ചിന്റെ ഈ നിലപാട് കോൺഗ്രസുമായി തുടർ ചർച്ചകൾക്ക് തയ്യാറാണെന്നുള്ള സൂചനയായിട്ടാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. അതിനിടെ പൈലറ്റിനെതിരെ പരസ്യ വിമർശനങ്ങൾ പാടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് നേതൃത്വം നിർദ്ദേശിച്ചു. രാഹുൽ ഗാന്ധിയും സച്ചിൻ പൈലറ്റുമായി ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.