മധ്യപ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തൽ; 4 എംഎൽഎമാർ കൂടി കോൺഗ്രസിലേക്ക്
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടുന്ന വെളിപ്പെടുത്തലുമായി സ്വയം പ്രഖ്യാപിത ആൾദൈവം കംപ്യൂട്ടർ ബാബ. മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിന് അനുകൂലമായി രണ്ട് ബിജെപി എംഎൽഎമാർ വോട്ട് രേഖപ്പെടുത്തുകയും ഉടൻ കോൺഗ്രസിലേക്ക് പോവുകയും ചെയ്യുമെന്ന് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നാല് ബിജെപി എംഎൽഎമാർ കൂടി കോൺഗ്രസിലേക്ക് പോകാൻ തയാറെടുക്കുകയാണെന്നാണ് കംപ്യൂട്ടർ ബാബയുടെ അവകാശവാദം.
സർക്കാർ വീണതിന് പിന്നാലെ കർണാടക കോൺഗ്രസിൽ കലാപം! നേതൃത്വത്തിനെതിരെ നേതാക്കൾ
4 ബിജെപി എംഎൽഎമാർ തന്നെ സമീപിച്ചിരുന്നു. അവർ കോൺഗ്രസിൽ ചേരാൻ തയാറാണ്. ശരിയായ സമയം വരുമ്പോൾ ഞാൻ അവരുടെ പേരുകൾ വെളിപ്പെടുത്തും. മുഖ്യമന്ത്രി കമൽനാഥ് ആവശ്യപ്പെട്ടാൽ ഞാൻ അവരെ എല്ലാവരുടെയും മുമ്പിൽ ഹാജരാക്കും. അവർ കോൺഗ്രസ് സർക്കാരിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കംപ്യൂട്ടർ ബാബ പറഞ്ഞു.
കഴിഞ്ഞ ദിവസം ക്രിമിനൽ നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനിടെയാണ് കമൽ നാഥ് സർക്കാരിന് അനുകൂലമായി രണ്ട് ബിജെപി എംഎൽഎമാർ വോട്ട് രേഖപ്പെടുത്തിയത്. ബിജെപി എംഎൽഎമാരായ ശരദ് കോളും നാരായൺ ത്രിപാദിയുമായി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. മുൻപ് കോൺഗ്രസിനൊപ്പമുള്ള നേതാക്കളായിരുന്നു ഇരുവരും. ഘർവാപ്പസി എന്നാണ് വോട്ടെടുപ്പിന് ശേഷം തങ്ങളുടെ തീരുമാനത്തെ ഇവർ വിശേഷിപ്പിച്ചത്.
കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ വീണതിന് പിന്നാലെ മധ്യപ്രദേശാണ് അടുത്ത ലക്ഷ്യമെന്ന സൂചന ബിജെപി നൽകിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം ലഭിച്ചാൽ 24 മണിക്കൂറിനകം മധ്യപ്രദേശ് സർക്കാരിനെ താഴെയിറക്കുമെന്നുള്ള പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ വെല്ലുവിളിച്ചതിന് പിന്നാലെയായിരുന്നു ബിജെപിയെ ഞെട്ടച്ച തിരിച്ചടി.