ചന്ദ്രബാബു നായിഡുവിന് വീണ്ടും കനത്ത തിരിച്ചടി; ടിഡിപിയുടെ 4 രാജ്യസഭാ എംപിമാർ ബിജെപിയിൽ
ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന് കനത്ത തിരിച്ചടി. തെലുങ്ക് ദേശം പാർട്ടിയിലെ നാല് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. വൈഎസ് ചൗധരി, സിഎം രമേശ്, ടിജി വെങ്കിടേഷ്, ജി മോഹൻ റാവു എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
തമിഴ്നാടിന് കുടിവെള്ളം നൽകാമെന്ന് കേരളം; ആവശ്യമില്ലെന്ന് തമിഴ്നാട്, നന്ദി പറഞ്ഞ് സ്റ്റാലിൻ!!
ആന്ധ്രാപ്രദേശിൽ ഒന്നിച്ച് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നായിഡുവിന്റെ ടിഡിപിക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് ആന്ധ്രയിൽ അധികാരത്തിലെത്തി. ഇതിന് പിന്നാലെയാണ് വീണ്ടും നായിഡുവിനെ ഞെട്ടിച്ച് നീക്കം.
ബിജെപിയിൽ ലയിക്കുന്നതായി എംപിമാർ ഉപരാഷ്ട്രപതിക്ക് കത്ത് കൈമാറി. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ബിജെപി നേതാക്കളായ റാം മാധവ്, ജി കൃഷ്ണ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ടിഡിപി എംപിമാർ ബിജെപിയിലെത്തിയത്. ഒരു എംപി കൂടി പാർട്ടി വിടാൻ തയാറാകുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ ബിജെപി എംപിമാരുടെ എണ്ണം 75 ആയി. നിലവിൽ ആറ് എംപിമാരായിരുന്നു ടിഡിപിക്ക് രാജ്യസഭയിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ചന്ദ്രബാബു നായിഡുവായിരുന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രമുഖ നേതാക്കൾ പാർട്ടി വിടുകയും കൂടി ചെയ്തതോടെ നായിഡുവിന്റെ രാഷ്ട്രീയ ഭാവി തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 176 സീറ്റുകളിൽ വെറും 23 ഇടത്ത് മാത്രമാണ് ടിഡിപി വിജയിച്ചത്. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ വെറും മൂന്ന് എണ്ണവും. ദക്ഷിണേന്ത്യയിൽ സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആന്ധ്രാപ്രദേശിനെ ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ കരുനീക്കങ്ങൾ. അവധി ആഘോഷത്തിനായി നായിഡു വിദേശയാത്രയ്ക്ക് പോയതിനിടെയാണ് എംപിമാരുടെ കൂറുമാറ്റം.