മോദി സർക്കാരിന്റെ നാല് വർഷങ്ങൾ; തല ഉയർത്തി ധനമന്ത്രാലയം... നോട്ട് നിരോധനം മുതൽ ജിഎസ്ടി വരെ...
ജൻധൻ യോജന, പ്രധാനമന്ത്രി മുദ്രയോജന തുടങ്ങിയ ജനങ്ങൾക്ക് ഉപകാരപ്രദമായ പല പദ്ധതികളും മോദി സർക്കാരിന്റെ നേട്ടങ്ങളാണ്.
ദില്ലി: 'എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം' എന്ന വാഗ്ദാനവുമായാണ് 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയത്. നാല് വർഷങ്ങൾ പിന്നിടുന്ന വേളയിൽ ആ വാഗ്ദാനം പൂർണ്ണമായും നിറവേറ്റിയിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. എല്ലാവർക്കും വികസനം ഉറപ്പാക്കി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന മോദി സർക്കാരിൽ ധനമന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.
രാജ്യത്തിന്റെ സാമ്പത്തികമേഖലയിൽ നാഴികകല്ലായി മാറിയ ജിഎസ്ടിയും നോട്ട് നിരോധനവുമെല്ലാം ധനമന്ത്രാലയത്തിന്റെ സുപ്രധാന നീക്കങ്ങളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമായിരുന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഈ സുപ്രധാന പദ്ധതികൾ നടപ്പിലാക്കിയത്. ജൻധൻ യോജന, പ്രധാനമന്ത്രി മുദ്രയോജന തുടങ്ങിയ ജനങ്ങൾക്ക് ഉപകാരപ്രദമായ പല പദ്ധതികളും മോദി സർക്കാരിന്റെ നേട്ടങ്ങളാണ്.
എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയവുമായാണ് ജൻധൻ യോജന പദ്ധതി ആരംഭിച്ചത്. ജനങ്ങൾക്കിടയിൽ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിട്ടു. 2014ൽ ആരംഭിച്ച ജൻധൻ യോജന പദ്ധതിയിലൂടെ ഇതുവരെ 31.52 കോടി ജൻധൻ അക്കൗണ്ടുകളാണ് തുറന്നത്.
പെൺകുട്ടികളുടെ ക്ഷേമത്തിനും ഭാവിയ്ക്കും വേണ്ടി ധനമന്ത്രാലയം ആവിഷ്കരിച്ച നിക്ഷേപ പദ്ധതിയാണ് പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന. 2015 ൽ തുടങ്ങിയ ഈ പദ്ധതിയിൽ നവംബർ 2017 വരെയുള്ള കണക്കുപ്രകാരം ഒന്നര കോടിയിലേറെ സുകന്യ സമൃദ്ധി അക്കൗണ്ടുകളാണ് തുറന്നത്.
ചെറുകിട സംരഭകർക്ക് മോദി സർക്കാരിന്റെ കൈത്താങ്ങായിരുന്നു ധനമന്ത്രാലയം അവതരിപ്പിച്ച പ്രധാനമന്ത്രി മുദ്രാ യോജന. ചെറുകിട സംരഭകർക്ക് വിവിധ സ്കീമുകളിലായി അമ്പതിനായിരം രൂപ മുതൽ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്. രാജ്യത്തെ ഒട്ടേറെ യുവാക്കളാണ് ഈ പദ്ധതിയിലൂടെ ജീവിതം കരുപിടിപ്പിച്ചത്. പ്രധാനമന്ത്രി മുദ്രാ യോജനയ്ക്കായി ഇത്തവണത്തെ ബജറ്റിൽ 3 ലക്ഷം കോടി രൂപ ധനമന്ത്രാലയം മാറ്റിവെച്ചിരുന്നു.
18 മുതൽ 70 വയസ് വരെ പ്രായമുള്ളവർക്കായി ആവിഷ്കരിച്ച ഇൻഷൂറൻസ് പദ്ധതിയായിരുന്നു പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന. ധനമന്ത്രാലയം അവതരിപ്പിച്ച ഈ ഇൻഷൂറൻസ് സ്കീം പ്രകാരം രണ്ട് ലക്ഷം രൂപ വരെയുള്ള ഇൻഷൂറൻസ് കവറേജാണ് ലഭിക്കുന്നത്. ഇതിനുപിന്നാലെ ധനമന്ത്രാലയം കൊണ്ടുവന്ന മറ്റൊരു പദ്ധതിയായിരുന്നു പ്രധാനമന്ത്രി ജീവൻ ഭീമ യോജന. വെറും 330 രൂപ പ്രീമിയത്തിൽ രണ്ട് ലക്ഷം രൂപ വരെയുള്ള ഇൻഷൂറൻസ് കവറേജ് ഈ പദ്ധതിയിലൂടെ ഉറപ്പുനൽകുന്നു.
ദിവസ വേതനക്കാരും, അസംഘടിത മേഖലയിലെ തൊഴിലാളികളും വാർദ്ധക്യകാലത്ത് പ്രയാസപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് അടൽ പെൻഷൻ യോജന എന്ന പെൻഷൻ പദ്ധതി അവതരിപ്പിച്ചത്. 18 മുതൽ 40 വയസ് വരെയുള്ളവർക്ക് അംഗമാകാവുന്ന പെൻഷൻ പദ്ധതിയിൽ പകുതിതുകയും കേന്ദ്രം നൽകുന്നു. 2015 ഡിംസബറിൽ ആരംഭിച്ച അടൽ പെൻഷൻ യോജനയിൽ ഇതുവരെ പങ്കാളികളായിരിക്കുന്നത് 80 ലക്ഷം പേരാണ്.
രാജ്യത്തെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താനായി 2017ൽ മോദി സർക്കാർ നൽകിയ പുതുവർഷ സമ്മാനമായിരുന്നു പ്രധാനമന്ത്രി വയോവന്ദൻ യോജന. അറുപത് വയസിന് മുകളിലുള്ളവർക്ക് മാസം പതിനായിരം രൂപ വരെ പെൻഷൻ നൽകുന്ന പദ്ധതി വയോജനങ്ങൾക്ക് ശരിക്കും ആശ്വാസകരമായിരുന്നു.
സ്ത്രീകൾക്കിടയിൽ നിന്നും, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നും പുതിയ സംരഭകരെ ഉയർത്തിക്കൊണ്ടുവരാനായി രൂപംനൽകിയ പദ്ധതിയാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ. 2016 മുതൽ നടപ്പിൽ വന്ന ഈ പദ്ധതിയിൽ രണ്ടര ലക്ഷം സംരഭകരാണ് ഗുണഭോക്താക്കളായത്. അറുപതിനായിരത്തിലേറ ബാങ്ക് വായ്പകളും സ്റ്റാൻഡ് അപ്പ് ഇന്ത്യയിലൂടെ അനുവദിച്ചിരുന്നു.
മോദി സർക്കാരിന്റെയും ധനമന്ത്രാലയത്തിന്റെ സുപ്രധാന നേട്ടമെന്നും തീരുമാനമെന്നും വിശേഷിപ്പിക്കുന്നതാണ് 2016 നവംബർ എട്ടിലെ നോട്ട് നിരോധനം. രാജ്യത്തെ കള്ളപ്പണ മുക്തമാക്കാനായാണ് 500, 1000 രൂപകളുടെ കറൻസികൾക്ക് നിരോധനം ഏർപ്പെടുത്തിയത്. കള്ളപ്പണത്തെ തടയുന്നതിനോടൊപ്പം ഡിജിറ്റൽ, ബാങ്ക് ഇടപാടുകൾ വർദ്ധിക്കാനും നോട്ട് നിരോധനം ഒരു കാരണമായി. നോട്ട് നിരോധനത്തിന് ശേഷം ഏകദേശം 50 ലക്ഷത്തോളം പുതിയ ബാങ്ക് അക്കൗണ്ടുകളാണ് തുറന്നത്. ശമ്പളം നൽകുന്നതെല്ലാം ബാങ്ക് വഴിയായി. നികുതിദായകരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായി. നികുതി റിട്ടേൺസ് ഫയൽ ചെയ്തവരുടെ എണ്ണത്തിൽ മാത്രം 27 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നോട്ട് നിരോധനത്തിന് പിന്നാലെ കള്ളപ്പണം പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെയും ധനമന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു.
ധനമന്ത്രാലയത്തിന്റെ ചരിത്രപരമായ തീരുമാനമെന്ന് വിശേഷിപ്പിക്കുന്നതായിരുന്നു രാജ്യത്ത് നടപ്പിലാക്കിയ പുതിയ നികുതി വ്യവസ്ഥ. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന ആശയത്തിൽ ജിഎസ്ടി നടപ്പിലാക്കിയതോടെ രാജ്യം മുഴുവൻ ഒരൊറ്റ വിപണിയായി മാറി. വിവിധ വാണിജ്യ വസ്തുക്കൾക്ക് നാല് സ്ലാബുകളിലായി നികുതി ചുമത്തി. കേന്ദ്രത്തിനും സംസ്ഥാനത്തിനും നികുതിയിൽ ഒരുപോലെ അവകാശം നൽകി. ജിഎസ്ടി നടപ്പിലാക്കിയതോടെ അവശ്യസാധനങ്ങൾക്കടക്കം പലസാധനങ്ങൾക്കും വിലകുറഞ്ഞു. ചെറുകിട വ്യവസായങ്ങൾ ഉൾപ്പെടെ വ്യവസായ മേഖലയ്ക്ക് ഉണർവ് കൈവന്നു. നികുതി വെട്ടിപ്പ് തടയാനും, സംസ്ഥാനങ്ങൾക്ക് വരുമാനം വർദ്ധിക്കാനും കാരണമായി. മേക്ക് ഇൻ ഇന്ത്യ ഉൾപ്പെടെയുള്ള ഉൽപ്പാദന മേഖലയ്ക്കും ജിഎസ്ടി കരുത്തായി മാറി.