40 ബിജെപി ശിവസേന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്.... മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പ്രതിപക്ഷ നേതാക്കള്‍ ബിജെപിയിലേക്ക് പോവുകയാണ്. കോണ്‍ഗ്രസിന്റെ മുന്‍ പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് തിരിച്ചടിക്ക് ഒരുങ്ങുകയാണ്. 40 ഭരണപക്ഷ നേതാക്കള്‍ കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ സ്ഥിരീകരിക്കുന്നുണ്ട്.
അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തില്‍ എന്‍ഡിഎ സഖ്യത്തിന് ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം എന്‍സിപിയുടെ മുന്‍ മന്ത്രിയടക്കം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സഖ്യം നീക്കം ശക്തമാക്കിയത്. സോണിയാ ഗാന്ധിയുടെ നിര്‍ദേശവും കോണ്‍ഗ്രസ് ഘടകത്തിനുണ്ടെന്നാണ് സൂചന.
സോണിയയുടെ ചര്‍ച്ച
സോണിയയുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ദില്ലിയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇത് കൊഴിഞ്ഞുപോക്കിന് തിരിച്ചടി നല്‍കാനുള്ള പ്രാഥമിക ചര്‍ച്ചയാണെന്നാണ് സൂചന. പവാര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി സജീവമാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് ചൂണ്ടിക്കാട്ടിയപ്പോള്‍ പവാര്‍ ദേഷ്യപ്പെട്ടിരുന്നു. എന്‍സിപിക്ക് ദേശീയ പദവി നഷ്ടമാകുന്നത് അടക്കമുള്ള പ്രശ്നങ്ങളും പവാറിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
40 നേതാക്കള്‍
ബിജെപിയില്‍ നിന്നും ശിവസേനയില്‍ നിന്നുമായി 40 നേതാക്കള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ എത്തുമെന്നാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം നേതാക്കളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 24 നേതാക്കള്‍ വരുന്നത് ബിജെപിയില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വെളിപ്പെടുത്തിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ ഇവര്‍ പ്രതിപക്ഷ നിരയിലെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതോടെ നേതാക്കളെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
സീറ്റില്‍ പ്രശ്നങ്ങള്‍
മധ്യപ്രദേശ്, രാജസ്ഥാന് തിരഞ്ഞെടുപ്പിന്റെ സമയത്ത് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നു. ഇതേ ഫോര്‍മുലയാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് സീറ്റ് നിഷേധിക്കുമെന്ന് ഉറപ്പുള്ള നേതാക്കളാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. നേരത്തെ മധ്യപ്രദേശില്‍ വിമത നേതാക്കളായിരുന്നു കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചത്. അതേ സാഹചര്യം മഹാരാഷ്ട്രയിലുമുണ്ടാക്കും.
പ്രശ്നം ഇങ്ങനെ
കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും വരുന്നവര്‍ക്ക് ബിജെപിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുവെന്നും, ആദ്യം മുതല്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവര്‍ അവഗണിക്കപ്പെടുകയാണെന്നും പാര്‍ട്ടി വിടാനൊരുങ്ങുന്നവര്‍. പ്രതിപക്ഷ നിരയില്‍ നിന്നെത്തിയവരില്‍ പലരും ഒരേ മണ്ഡലത്തില്‍ മുമ്പ് പോരടിച്ചവരാണ്. ഈ മണ്ഡലം ഇനി ആര്‍ക്ക് നല്‍കുമെന്ന ആശയക്കുഴപ്പം ബിജെപിക്കുണ്ട്. ഇവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വിജയ് വാദേതിവാര് ഇത് ഉറപ്പിക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥി പട്ടിക വൈകും
കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സ്ഥാനാര്‍ത്ഥി പട്ടിക വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ബിജെപി നേതാക്കള്‍ക്കായി സീറ്റ് ഒഴിച്ചിടുന്നത് കൊണ്ടാണ് വൈകുന്നത്. 15 സീറ്റുകള്‍ വരെ ഇവര്‍ക്കായി മാറ്റിവെക്കും. അതേസമയം പ്രകാശ് അംബേദ്ക്കറുടെ വിബിഎയുമായി സഖ്യമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാവാത്തത് കൊണ്ട്, അവര്‍ക്ക് നല്‍കാനായി കരുതിയിരുന്ന സീറ്റുകളില്‍ പകുതി വിമതര്‍ക്ക് നല്‍കാനും കോണ്‍ഗ്രസ് തയ്യാറാവും.
എന്‍സിപി ഇടപെടല്‍
ശിവേസന നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ട് ശരത് പവാറിന്, ഉദ്ധവ് താക്കറെയുമായുള്ള അദ്ദേഹത്തിനുള്ള ബന്ധം വഴി ശിവസേന നേതാക്കളെ എന്‍സിപിയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് പവാര്‍ നടത്തുന്നത്. ബിജെപിയില്‍ ചന്ദ്രകാന്ത് പാട്ടീല്‍, ദേവേന്ദ്ര ഫട്നാവിസ് വിഭാഗങ്ങളില്‍ തമ്മില്‍ കടുത്ത ഭിന്നതയിലാണ്. ഇതില്‍ രണ്ടിലും ഇല്ലാത്ത നേതാക്കളെ പവാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇവര്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്കിയാലും മന്ത്രിസ്ഥാനം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് എന്‍സിപിയില്‍ ചേരാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്.
സിന്ധ്യയെ കാണാതെ സോണിയാ ഗാന്ധി... ചര്‍ച്ച പാളി, കാരണം ശരത് പവാര്‍, തീരുമാനത്തില്‍ മാറ്റമില്ല!!
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്ലൈസ് സെറ്റുകൾ ധരിക്കൂ