മുസാഫര്‍നഗര്‍ കലാപം;42,000പേര് പലായനം ചെയ്തു
ദില്ലി:മുസാഫര്‍നഗര്‍ കലാപത്തില്‍ 94 ഗ്രാമങ്ങളില്‍ നിന്ന് 40,000 ത്തോളം ആളുകള്‍ പലായനം ചെയ്തതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മുസാഫര്‍നഗര്‍, ഷാംലി എന്നീ ജില്ലകളില്‍ നിന്നാണ് അധികം പേരും പലായനം ചെയ്തത്. കലാപത്തില്‍ 44 പേര് മരിച്ചതായും ഒട്ടേറെ ഹിന്ദു, മുസ്ലീം ആരാധനാലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 16 തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
സഹരണ്‍പൂര്‍ കമ്മീഷണര്‍ കലാപത്തെക്കുറിച്ച് നല്കിയ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതി മുമ്പാകെ അഖിലേഷ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ കലാപത്തെത്തുടര്‍ന്ന് 41,829 പേര് മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്യപ്പെട്ടതായി പറയുന്നു. ഇവരില്‍ 26,909 പേര് മുസാഫര്‍നഗറില്‍ നിന്നുള്ളവരാണ്. 14,929 പേര് ഷാംലിയിയില് നിന്നും പലായനം ചെയ്യപ്പെട്ടവരാണ്.
പ്രദേശത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളേയും മുസ്ലിങ്ങളെയും ലക്ഷ്യം വച്ചുള്ളതായിരുന്നു കലാപമെന്ന് കമ്മീഷണര്‍ ഭുവനേഷ് കുമാര്‍ അറിയിച്ചു. ഹിന്ദുക്കളും മുസ്ലിങ്ങളും കലാപത്തില്‍ കൊല്ലപ്പെട്ടു. ഇവരുടെ വീടുകള്‍ ആരാധനാലയങ്ങള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപത്തെത്തുടര്‍ന്ന് ഒട്ടേറെ ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തു.
കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായമായ പത്ത് ലക്ഷം രൂപ കൊല്ലപ്പെട്ടവരില്‍ 27 പേരുടെ കുടംബങ്ങള്‍ക്ക് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഇവരില്‍ 24പേര് മുസാഫര്‍നഗര്‍ ജില്ലയിലും 3 പേര് ഷാംലി ജില്ലയിലും ഉള്ളവരാണ്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 13 പേര്‍ക്ക് 50,000 രൂപ ധനസഹായം നല്കി. സാരമായി പരുക്കേറ്റ 20 പേര്‍ക്ക് 20,000 രൂപ ചികിത്സാ സഹായവും സര്‍ക്കാര്‍ നല്കി. കലാപത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 2,462 ആണെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.