തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത 441 പേർക്ക് കൊവിഡ് സംശയം! എണ്ണം കൂടിയേക്കാമെന്ന് കെജ്രിവാൾ
ദില്ലി: നിസാമുദീന്‍ പളളിയിലെ മതപരിപാടിയില്‍ പങ്കെടുത്ത 441 പേര്‍ക്ക് കൊവിഡ് 19 രോഗലക്ഷണങ്ങളുളളതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പരിപാടിയില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കെജ്രിവാള് പറഞ്ഞു. ഇനിയും നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കാന്‍ സാധ്യത ഉണ്ടെന്നും കെജ്രിവാള് വ്യക്തമാക്കി.
തബ്ലിഗ് ജമാഅത്ത് ഗ്രൂപ്പിന്റെ ദില്ലി ഹെഡ് ക്വാര്‍ട്ടേഴ്സായ മര്‍ക്കസ് നിസാമുദ്ദീനില്‍ താമസിച്ചിരുന്ന 1500ലധികം ആളുകളെ ക്വാറന്റീന് ചെയ്തിരിക്കുകയാണ്. തികച്ചും നിരുത്തരവാദപരമായ പ്രവര്‍ത്തിയാണ് ദില്ലിയിലെ പളളിയില്‍ നടന്നത് എന്ന് കെജ്രിവാള് കുറ്റപ്പെടുത്തി. ദില്ലിയില്‍ 97 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതില്‍ 24 പേരും പളളി കെട്ടടത്തില്‍ ഉണ്ടായിരുന്നവരാണ് എന്നും കെജ്രിവാള് പറഞ്ഞു.
ലോകമെമ്പാടും കൊവിഡ് ബാധിച്ച് ആളുകള്‍ മരിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ മതസ്ഥാപനങ്ങളും അടച്ചിട്ടപ്പോഴും ദില്ലിയില്‍ സംഭവിച്ചത് ഗുരുതരമായ ലംഘനമാണ് എന്നും കെജ്രിവാള് കുറ്റപ്പെടുത്തി. മാര്‍ച്ച് 8 മുതല്‍ 10 വരെയാണ് മതപരിപാടി സംഘടിപ്പിക്കപ്പെട്ടത്. രണ്ടായിരത്തോളം ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവരെ കൂടാതെ വിദേശികളും ഇവിടെ എത്തിയിരുന്നു.
ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ തമിഴ്നാടും തെലങ്കാനയും അടക്കമുളള സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ മരിച്ച ആറ് കൊവിഡ് രോഗികളും ദില്ലിയിലെ മതപരിപാടിയില്‍ പങ്കെടുത്തവരാണ്. എത്ര പേരെയാണ് ഈ പരിപാടി അപകടത്തിലാക്കിയത് എന്ന ചിന്ത പോലും തന്നെ ഭയപ്പെടുത്തുന്നുവെന്നും കെജ്രിവാള് പറഞ്ഞു. ഏത് മതക്കാരനായാലും ഒരാളുടെ ജീവനാണ് ഏറ്റവും വിലപ്പെട്ടത് എന്നും കെജ്രിവാള് പറഞ്ഞു.
പള്ളി അധികാരികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കേരളമടക്കമുളള സംസ്ഥാനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവരെ കണ്ടെത്താനുളള ശ്രമത്തിലാണ്. പരിപാടിയില്‍ പങ്കെടുത്ത 15 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് പേര് പാലക്കാടുകാരാണ്. തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട 50 പേരില്‍ 45 ആളുകളും ദില്ലിയിലെ പരിപാടിയില്‍ പങ്കെടുത്തവരാണ്. ദില്ലിയിലെ മതപരിപാടിയില്‍ പങ്കെടുത്ത 107 പേര് മധ്യപ്രദേശില്‍ എത്തിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അറിയിച്ചു. ഇവരെ കണ്ടെത്താന്‍ അടിയന്തര ഉത്തരവ് നല്‍കിയിട്ടുണ്ട്. ചിലരെ പോലീസ് കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചൗഹാന് പറഞ്ഞു.