ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന് കളയുന്നവർക്ക് എട്ടിന്റെ പണി കൊടുത്ത് കേന്ദ്രം
ദില്ലി: ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച ശേഷം വിദേശത്തേക്ക് കടന്ന് കളഞ്ഞ ഭര്‍ത്താക്കന്മാരെ കയ്യോടെ പിടിച്ച് പണി കൊടുത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുളള നാല്‍പ്പത്തിയഞ്ച് പുരുഷന്മാരുടെ പാസ്സ്‌പോര്‍ട്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാഹുലിനേയും സോണിയയേയും ട്രോളാൻ ഡിസ്ലെക്‌സിയ രോഗികളെ അപമാനിച്ച് മോദി, രൂക്ഷ വിമർശനം!
ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന കളയുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം ഒരു ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സിക്ക് രൂപം കൊടുത്തിരുന്നു. വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവ ആണ് ഈ ഏജന്‍സിയുടെ തലവന്‍.
ഈ ഏജന്‍സി നടത്തിയ അന്വേഷണ പ്രകാരം ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞവരെ കണ്ടെത്തുകയും അവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ പട്ടികയിലുളള 45 ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ടാണ് വിദേശകാര്യ മന്ത്രാലയം തടഞ്ഞ് വെച്ചിരിക്കുന്നതെന്നും മനേക ഗാന്ധി പറഞ്ഞു.
എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച് കടന്ന് കളയുന്ന ഭാര്യമാര്‍ക്ക് നീതി ഉറപ്പാക്കാന്‍ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും പാസ്സായിരുന്നില്ല. ബില്‍ പരാജയപ്പെട്ടതില്‍ തനിക്ക് ആശ്ചര്യം തോന്നുന്നുവെന്നും മേനക ഗാന്ധി പ്രതികരിച്ചു. 1967ലെ പാസ്‌പോര്‍ട്ട് നിയമത്തിന്റെ ഭേദഗതി, എന്‍ആര്‍ഐകളുമായുളള വിവാഹ രജിസ്‌ട്രേഷന്‍, അടക്കമുളളവയാണ് ബില്ലില്‍ ഉണ്ടായിരുന്നത്. വിദേശകാര്യ മന്ത്രാലയം, വനിതാ ശിശുക്ഷേമ വകുപ്പ്, നിയമ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവ സംയുക്തമായാണ് ബില്‍ കൊണ്ടുവന്നത്.