അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു: ഷെല്ലാക്രമണത്തിൽ 45 കാരി കൊല്ലപ്പെട്ടു, ഇന്ത്യ തിരിച്ചടിച്ചു!
ശ്രീനഗർ: ജമ്മു കശ്മീരില്‍ പാക് ഷെല്ലാക്രമണത്തിൽ 45 കാരി കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് പാക് സൈന്യം വെടിനിർത്തൽ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയത്. പ്രകോപനമില്ലാതെ തന്നെ പാക് സൈന്യം ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇന്ത്യൻ പ്രതിരോധ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നൽകിയിരുന്നു. വൈകിട്ട് നാലരെയയോടെയായിരുന്നു പാക് ഷെല്ലാക്രമണം.
ജമ്മു കശ്മീരിലെ കെജി സെക്ടറിലേയ്ക്ക് നടത്തിയ ഷെല്ലാക്രമണത്തിലാണ് 45 കാരി മരിച്ചതെന്ന് ജമ്മു കശ്മീർ പോലീസാണ് വ്യക്തമാക്കിയത്. 2018ൽ മാത്രം പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 9 സാധാരണക്കാരും ഉൾപ്പെടുന്നു. 75 ലധികം പേർക്കാണ് പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റത്.
പാകിസ്താൻ പ്രകോപനം തുടർന്നാൽ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പാക് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പാക് സൈന്യം പ്രകോപനമില്ലാതെ വെടിനിർത്തൽ കരാർ ലംഘിച്ച് അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.