ഐസിസിനെതിരേ പാടിയ ഗായികയ്ക്കെതിരേ ഫത് വയുമായി മുസ്ലീം പണ്ഡിതർ, സംഭവം ഇന്ത്യയിൽ
ദിസ്പൂര്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദത്തിനെതിരെ പാട്ടുപാടിയ ഗായികയ്ക്ക് ഫത് വ. നഹീദ് അഫ്രിന്‍ എന്ന പെണ്‍കുട്ടിയ്‌ക്കെതിരെയാണ് ആസാമിലെ 46 മതപണ്ഡിതന്മാര്‍ ചേര്‍ന്ന് ഫത് വ പുറപ്പെടുവിച്ചിട്ടുള്ളത്. ഐസിസനെതിരെയുള്ള സന്ദേശം ഉള്‍പ്പെട്ട ഗാനങ്ങള്‍ ആലപിച്ചതുവെന്നാരോപിച്ചാണ് 2015ല്‍ ടിവി റിയാലിറ്റി ഷോയില്‍ റണ്ണര്‍ അപ്പായ നഹീദിനെതിരെയുള്ള ഫത് വ. സംഗീതവും കച്ചേരിയും ശരിയത്തിന് വിരുദ്ധമാണെന്നും ഇവരെ പ്രോത്സാഹിപ്പിക്കുന്നത് അള്ളാഹുവിന്റെ കോപത്തിന് ഇടയാക്കുമെന്നുമാണ് പണ്ഡിതരുടെ വാദം.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും സുരക്ഷ നല്‍കിവരുന്നുണ്ട്. പെണ്‍കുട്ടിയ്‌ക്കെതിരെ പുറത്തിറക്കിയ ഫത് വ മതപണ്ഡിതന്മാര്‍ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപി വ്യക്തമാക്കി. മാര്‍ച്ച് 25ന് ആസാമിലെ ഉദാലി സോനായ് ബിബി കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള നഹീദിന്റെ സംഗീത പരിപാടി ശരിഅത്ത് നിയമങ്ങള്‍ക്കെതിരെയാണെന്ന് കാണിച്ച് സംസ്ഥാനത്തെ നാഗോണ്‍, സെന്‍ട്രല്‍ ആസാം ജില്ലകളില്‍ ലഘുലേഖകളും വിതരണം ചെയ്തുവരുന്നുണ്ട്.
സംഗീതം പോലുള്ള ശരിയത്ത് വിരുദ്ധ പരിപാടികള്‍ പള്ളികള്‍ക്കും ഈദ്ഗാകള്‍ക്കും സമീപത്ത് നടക്കുന്നത് അള്ളാഹുവിന്റെ ഉഗ്ര കോപം ക്ഷണിച്ചുവരുത്തുമെന്നും പെണ്‍കുട്ടിയ്‌ക്കെതിരെ പുറത്തിറക്കിയ ഫത് വയില്‍ പറയുന്നു. ബിശ്വനാഥ് ചാരിയാലിയില്‍ താമസിക്കുന്ന നഹീദി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഗീതം ദൈവം തനിക്ക് തന്ന സമ്മാനമാണെന്ന് വിശ്വസിക്കുന്ന നഹീദി ഇത്തരം മുന്നറിയിപ്പുകള്‍ കാരണം പിന്നോട്ടില്ലെന്നും വ്യക്തമാക്കുന്നു. മാര്‍ച്ച് 25ന് നടത്താനിരിക്കുന്ന പരിപാടി ഫത് വ പുറത്തുവന്ന സാഹചര്യത്തില്‍ പിന്‍വലിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്.
2016ല്‍ പുറത്തിറങ്ങിയ അകിറ എന്ന ചിത്രത്തില്‍ നഹീദ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. റിയാലിറ്റി ഷോയിലെ താരമൂല്യമാണ് നഹീദിനെ ബോളിവുഡിലെത്തിച്ചത്.