വാങ്ങിക്കൂട്ടിയത് 57.5 ടൺ സ്വർണം; അതും ഈ വർഷം മാത്രം..വാങ്ങിയത് പക്ഷെ അംബാനിയോ അദാനിയോ അല്ല
നൂറ്റാണ്ടുകളായി സ്വർണം സമ്പത്തിന്റേയും സുരക്ഷിതത്വത്തിന്റെയും പ്രതീകമാണ്. ആഭരണങ്ങളുടെ തിളക്കത്തിനപ്പുറം സ്വർണം വ്യക്തികളുടെയും രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിരതയെ ഉറപ്പാക്കുന്നു.പണപ്പെരുപ്പം, കറൻസി വ്യതിയാനങ്ങൾ, യുദ്ധം തുടങ്ങിയ ആഗോള പ്രതിസന്ധികളിലും സ്വർണം
സുരക്ഷിത നിക്ഷേപമായി നിലകൊള്ളുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ നിക്ഷേപം എന്നതിന് അപ്പുറം സ്വർണം ആളുകളുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ട് തന്നെ സ്വർണം വാങ്ങിക്കൂട്ടാൻ ആരും മടിക്കാറില്ല. അങ്ങനെയെങ്കിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത് ആരായിരിക്കും?

ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയോ ഗൗതം അദാനിയോ ആയിരിക്കുമോ അത്? വൻ സമ്പത്തിനെക്കുറിച്ച് പറയുമ്പോൾ സ്വാഭാവികമായും ഇവരുടെ പേരുകളാണല്ലോ നമ്മുടെ മനസിലേക്ക് ആദ്യം വരിക. എന്നാൽ ഇരുവരുമല്ല, സാക്ഷാൽ റിസർവ്വ് ബാങ്കാണ്. വില കുതിച്ച് ഉയരുന്ന പശ്ചാത്തലത്തിൽ ആർ ബി ഐ സ്വർണം വാങ്ങുന്നത് വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം 57,5000 കിലോഗ്രാം സ്വർണം ആണ് ആർ ബി ഐ വാങ്ങിയത്. വിശദമായി പരിശോധിക്കാം.
2025 മാർച്ച് 31ലെ കണക്കനുസരിച്ച് റിസർവ് ബാങ്കിന്റെ മൊത്തം സ്വർണ ശേഖരം 879.58 മെട്രിക് ടൺ ആണ്. അതായത് മുൻ വർഷത്തെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ വർധനവ്. ഒരു വർഷം മുമ്പ് ഇത് 822.10 ടൺ ആയിരുന്നു. ഈ സ്വർണ ശേഖരത്തിൽ 311.38 ടൺ സ്വർണം ഇഷ്യു വകുപ്പിന്റെ ആസ്തികളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 308.03 ടൺ ആയിരുന്നു. ബാക്കിയുള്ള 568.20 ടൺ സ്വർണം ബാങ്കിംഗ് വകുപ്പിന്റെ ആസ്തികളിലാണ് ഉൾപ്പെടുന്നത്. 2024 മാർച്ചിൽ ഇത് 514.07 ടൺ ആയിരുന്നു.
എന്തിനാണ് ആർ ബി ഐ സ്വർണം വാങ്ങുന്നത്?
റിസർവ് ബാങ്ക് എല്ലാ വർഷവും സ്വർണം വാങ്ങുന്നതിന് ചില കാരണങ്ങളുണ്ട്. വിദേശനാണ്യ ശേഖരം വൈവിധ്യവൽക്കരിക്കുക, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, സാമ്പത്തിക അസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
സ്വർണത്തെ സുരക്ഷിതമായ ആസ്തിയായി കണക്കാക്കുന്നതുകൊണ്ട്, ഇത് പണപ്പെരുപ്പം, യുദ്ധം തുടങ്ങിയ ഭൗമ - രാഷ്ട്രീയപരമായ അപകടങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. കൂടാതെ, സ്വർണം വാങ്ങുന്നത് കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക സ്ഥിരത വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക നിലയെ സൂചിപ്പിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications