ഗയ മുതൽ ലക്ഷിസരായ് വരെ, കോൺഗ്രസിന്റെയും ബിജെപിയുടെയും വിധി നിർണയിക്കുന്നതിൽ നിർണായകം
പാറ്റ്ന: ബീഹാര്‍ ആദ്യ ഘട്ട വോട്ടെടുപ്പിനായി ഇന്ന് പോളിംഗ് ബൂത്തിലെത്തിയിരിക്കുകയാണ്. ഭരണപക്ഷമായ എന്‍ഡിഎയ്ക്കും പ്രതിപക്ഷത്തെ മഹാഗഡ്ബന്ധന് സഖ്യത്തിനും പ്രതീക്ഷകള്‍ വാനോളമാണ്.
ബീഹാറിലെ നിതീഷ് ഭരണത്തിന് കീഴിലുളള വികസന മുരടിപ്പാണ് പ്രതിപക്ഷം പ്രധാനമായും പ്രചാരണത്തിന് ഉപയോഗിച്ചത്. ബീഹാറിന്റെ വികസനത്തിന് വേണ്ടി നിതീഷ് വോട്ട് ചോദിച്ചപ്പോള്‍ അയോധ്യ, കശ്മീര്‍ കാര്‍ഡുകളടക്കം ബിജെപി ഇറക്കി. ബീഹാര്‍ ഏത് വശത്തേക്ക് ചായും എന്ന് പ്രവചിക്കാന്‍ ചില മണ്ഡലങ്ങളിലെ ട്രെന്‍ഡുകള്‍ക്ക് കഴിയും. വിശദാംശങ്ങള്‍ ഇങ്ങനെ
നിർണായക 5 സീറ്റുകൾ
തുടര്‍ച്ചയായ നാലാം വര്‍ഷവും അധികാരത്തുടര്‍ച്ചയാണ് ബീഹാറില്‍ നിതീഷ് കുമാര്‍ സ്വപ്നം കാണുന്നത്. അത് നടക്കുമോ അത് ബീഹാര്‍ ജനത ഒരു മാറ്റത്തിന് തയ്യാറാകുമോ എന്നറിയാന്‍ ഈ അഞ്ച് മണ്ഡലങ്ങളിലെ ട്രെന്‍ഡ് പരിശോധിച്ചാല്‍ മതിയാവും. ഗയ, ദിനാര, കഹല്‍ഗഡ്, മൊകാമ, ലക്ഷിസരായ് എന്നിവയാണ് ആ നിര്‍ണായക മണ്ഡലങ്ങള്‍.
കരുത്തുറ്റ കോട്ട
ഗയ ബിജെപിയുടെ കരുത്തുറ്റ കോട്ടയാണ്. കഴിഞ്ഞ 30 വര്‍ഷക്കാലമായി ഈ കാവിക്കോട്ട തകര്‍ക്കാന്‍ ബീഹാറിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിച്ചിട്ടില്ല. ബീഹാര്‍ കൃഷിമന്ത്രിയായ പ്രേം കുമാര്‍ ആണ് തുടര്‍ച്ചയായ ആറ് തവണകളിലായി ഗയയില്‍ നിന്നും വിജയിച്ച് പോരുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക റോള്‍ വഹിക്കുന്ന പ്രേം കുമാറിന് എല്ലാ എന്‍ഡിഎ സര്‍ക്കാരുകളിലും ഇടം ലഭിക്കാറുണ്ട്. മേഖലയിലെ ബിജെപിയുടെ നില അറിയാന്‍ ഗയയുടെ മനസ്സറിഞ്ഞാല്‍ മതി.
ജെഡിയുവിന്റെ ശക്തി കേന്ദ്രം
ദിനാര ജെഡിയുവിന്റെ ശക്തി കേന്ദ്രമാണ്. നിതീഷ് കുമാര്‍ സര്‍ക്കാരിലെ ഐടി വകുപ്പ് മന്ത്രിയായ ജയ് കുമാര്‍ സിംഗിന്റെ സ്വന്തം നാട്. ദിനാരയില്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജയ് കുമാര്‍ സിംഗ് വിജയിച്ചു. ഇക്കുറി ഹാട്രിക് വിജയമാണ് സിംഗ് ലക്ഷ്യമിടുന്നത്. ബിജെപി വിമതനായ രാജേന്ദ്ര സിംഗ് ആണ് ഇവിടെ എല്‍ജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്.
കോണ്‍ഗ്രസിന് വലിയ വേരോട്ടം
കഹല്‍ഗഡ് കോണ്‍ഗ്രസിന് വലിയ വേരോട്ടമുളള മണ്ഡലമാണ്. 12 തവണ ഈ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ബീഹാര്‍ നിയമസഭയില്‍ എത്തിയിട്ടുണ്ട്. അതില്‍ 9 തവണയും വിജയിച്ചത് കോണ്‍ഗ്രസ് ബീഹാര്‍ അധ്യക്ഷന്‍ ആയ സദാനന്ദ് സിംഗ് ആയിരുന്നു. 1977ല്‍ കോണ്‍ഗ്രസ് ബീഹാറിലും രാജ്യത്തും വന്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പോലും കഹല്‍ഗഡ് മണ്ഡലത്തില്‍ വിജയിച്ചിരുന്നു.
ഭൂമിഹാര്‍, യാദവ് സമുദായങ്ങളുടെ ശക്തി കേന്ദ്രം
മൊകാമ സീറ്റ് ഭൂമിഹാര്‍, യാദവ് സമുദായങ്ങളുടെ ശക്തി കേന്ദ്രമാണ്. പ്രാദേശിക നേതാക്കളാണ് ഇവിടെ എംഎല്എമാരാവുക പതിവ്. ആനന്ദ് സിംഗ് 2005 മുതല്‍ 2010 വരെ ഇവിടെ നിന്നും ജെഡിയു എംഎല്‍എ ആയിരുന്നു. 2015ന് ശേഷം ജെഡിയും ടിക്കറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. ഇക്കുറി ആര്‍ജെഡി ടിക്കറ്റിലാണ് ആനന്ദ് സിംഗ് ഈ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത്.
കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകം
ലക്ഷിസരായി കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമായ മണ്ഡലമാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ട് ശക്തമായ ഏറ്റുമുട്ടലാണ് ലക്ഷിസരായില്‍ നടക്കുന്നത്. തൊഴില്‍ വകുപ്പ് മന്ത്രി വിജയ് കുമാര്‍ സിന്‍ഹയാണ് ബിജെപി സ്ഥാനാര്‍ത്ഥി. രണ്ട് തവണ ലക്ഷിസരായില്‍ നിന്നും സിന്‍ഹ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായരുന്നു.
Recommended Video