കശ്മീരിൽ വീണ്ടും ഭീകരാക്രമണം; 5 ഇതര സംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ കുൽഗാമിൽ ഇതര സംസ്ഥാനക്കാരായ അഞ്ച് തൊഴിലാളികളെ ഭീകരവാദികൾ വധിച്ചു. ഒരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ തൊഴിലാളികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
കശ്മീർ വിഭജനം തടയാൻ ആക്രമണത്തിന് പദ്ധതി? ദില്ലിയിൽ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രതാ നിർദ്ദേശം
ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കുൽഗാമിലെ കതാർസുവിൽ വീട് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കശ്മീരിൽ അടുത്തിടെയായി ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച അനന്ത്നാഗിൽ ആപ്പിൾ കയറ്റിപ്പോയ ട്രക്ക് ഡ്രൈവറെ ഭീകരർ വധിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാല് ട്രക്ക് ഡ്രൈവർമാരാണ് കശ്മീരിൽ കൊല്ലപ്പെടുന്നത്. കശ്മീരിൽ നിന്നുളള വ്യാപാരം തടസ്സുപ്പെടുത്തുന്നതിനായാണ് ഭീകരവാദികളുടെ നടപടി.
യൂറോപ്യൻ യൂണിയന്റെ പ്രതിനിധി സംഘം സന്ദർശനം നടത്തുന്നതിനിടെയാണ് കശ്മീരിൽ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നത്. യൂറോപ്യൻ യൂണിയൻ എംപിമാർ അതീവ സുരക്ഷയിലാണ് കശ്മീരിൽ സന്ദർശനം നടത്തിയത്. ഇവർ ദാൽ തടാകത്തിൽ ബോട്ട് യാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇയു എംപിമാരുടെ സന്ദർശനത്തിനെതിരെ വൻ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. അതിനിടെ കശ്മീരിലെ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും രംഗത്ത് വന്നിരുന്നു.