ദില്ലിയിൽ അഞ്ച് പേർക്ക് കൂടി കൊറോണ: രോഗബാധിതരുടെ എണ്ണം 35ലേക്ക്, ജനങ്ങളോട് വീട്ടിലിരിക്കാൻ നിർദേശം!
ദില്ലി: ദില്ലിയിൽ അഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 35ലെത്തിയിട്ടുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്താകമാനം ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇത്തരത്തിലുള്ള കർശന നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ലോക്ക് ഡൌൺ: കേരളത്തിൽ ആദ്യ ദിനം 'ലോക്കായത്' 2535 പേർ, 1751 കേസുകൾ, വരും ദിനങ്ങളിൽ കർശന നടപടി
കൊറോണ വ്യാപനം തടയുന്നതിനായി ദില്ലി പൂർണമായി അടച്ചിട്ടതോടെ കഴിഞ്ഞ ദിവസം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ലോക്ക് ഡൌണിൽ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിട്ടതോടെ അവശ്യ സാധനങ്ങൾ വാങ്ങുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കാർ സർക്കാർ ചെറിയ തോതിലുള്ള ഇളവുകൾ സർക്കാർ അനുവദിച്ചിരുന്നു. കർഫ്യൂ പാസ് ഉൾപ്പെടെ നൽകിയാണ് ദില്ലിയിലെ നിയന്ത്രണങ്ങൾ. സമീപത്തെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങാൻ പാസ് ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി പുറത്തിറങ്ങുന്ന ജീവനക്കാർക്ക് കമ്പനി നൽകുന്ന തിരിച്ചറിയൽ കാർഡുകൾ കാണിച്ചാൽ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അല്ലാത്ത പക്ഷം ഇവർക്ക് ഇ പാസും ഏർപ്പെടുത്തും. അതിനായി 1031 നമ്പറിൽ വിളിക്കാനും കെജ്രിവാൾ നിർദേശിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ഇവ എത്തിച്ച് നൽകുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
കൊറോണ സ്ഥിരീകരിച്ച് 23 പേരാണ് ദില്ലിയിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 606ലേക്ക് ഉയർന്നിട്ടുണ്ട്. പതിനൊന്ന് പേരാണ് കൊറോണയെത്തുടർന്ന് മരിച്ചിട്ടുള്ളത്. രോഗം ബാധിച്ചവർക്ക് ചികിത്സ ലഭ്യമാക്കിവരികയാണെന്നും ഇവരുടെ രോഗം ഭേദമാകുന്നുണ്ടെന്നും കെജ്രിവാൾ ചൂണ്ടിക്കാണിക്കുന്നു.