4 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ മികവ്; പഞ്ചാബ് പിടിച്ച് ആംആദ്മി; തകര്‍ന്ന് വീണ് കോണ്‍ഗ്രസ്
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്ത് വന്നപ്പോൾ ബിജെപി തൂത്തു വാരിയതാണ് കാണാൻ കഴിഞ്ഞത്. പഞ്ചാബിൽ മാത്രം ആംആദ്മി പാർട്ടി നേട്ടം കരസ്ഥമാക്കി. യുപിയിലും ഉത്തരാഖണ്ഡിലും ചരിത്രം കുറിച്ച് ഭരണത്തുടർച്ചയാണ് ബിജെപി നേടി. ഗോവയിലും മണിപ്പൂരിലും ബിജെപി ഭരണമുറപ്പിച്ചു.
എന്നാല്‍, കോൺഗ്രസ്സിന് പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞു എന്ന് പറയാം. യുപിയിലെ വിജയം ബിജെപിയെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി. കാര്‍ഷിക നിയമങ്ങളടക്കം പിന്മാറിയ വിഷയങ്ങളില്‍ കൂടുതല്‍ പരിഷ്ക്കാരവുമായി രംഗത്തെത്തിയേക്കാനുള്ള ഊര്‍ജ്ജം ഇതോടെ ബിജെപിക്ക് കിട്ടുകയാണ്.

2024 ലെ വിജയം ഉറപ്പിക്കുന്നതില്‍ ഈ വിജയം ബിജെപിക്ക് നിര്‍ണ്ണായകമാകും. നരേന്ദ്രമോദി തന്നെ ഇപ്പോഴും ജനപ്രിയ നേതാവെന്ന് തെളിയിക്കുന്നതാണ് വിജയമെന്നാണ് ബിജെപിയുടെ അവകാശവാദം.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നീങ്ങുന്നത്. പഞ്ചാബിലെ ഭരണം നഷ്ടമായതാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും നിലം തൊട്ടില്ല. ഇന്ത്യയില്‍ ഇനി കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്.
1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർ ഭരണം ഉണ്ടാകുന്നത്. 403 സീറ്റുകളുള്ള ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പർ കടന്ന് ബിജെപി 300 ലേക്ക് കടന്നു. എസ്പിയുടെ ലീഡ് 91 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസും ബിഎസ്പിയും തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസിനും ബിഎസ്പിക്കും നാല് സീറ്റുകളിൽ മാത്രമേ മുന്നേറ്റമുള്ളു.
ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഈ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി. 1972 ൽ ഗൊരഖ്പൂരിൽ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് മാർച്ച് 17, 2017നാണ്. അതിന് മുൻപ് അഞ്ച് തവണ ഗൊരഖ്പൂർ എംപിയായിരുന്നു യോഗി ആദിത്യനാഥ്.
എന്നാൽ, മണിപ്പൂരിൽ ബിജെപി വൻ വിജയം നേടി. ഭരണത്തിനും ജനങ്ങൾ നൽകിയ സ്വീകാര്യതയുടെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ജയം. ഇതുവരെ ജയിച്ചിട്ടില്ലാത്ത മേഖലകളിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടായി. മണിപ്പൂരിലെ ജനങ്ങൾ ബിജെപിയെയും ഭരണത്തെയും അംഗീകരിച്ചുവെന്ന് ഫലം വ്യക്തമാക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനവുമായി ഭാരതീയ ജനതാ പാർട്ടി ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. അതേസമയം, കോൺഗ്രസിന്റെ ശക്തികേന്ദ്രമെന്ന് വിളിക്കപ്പെടുന്ന മണിപ്പൂരിൽ പാർട്ടിക്ക് അടിതെറ്റി.
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തന്റെ മണ്ഡലമായ ഹിംഗംഗിൽ വൻ വിജയം നേടി. എൻ ബിരേൻ സിംഗ് 17,000 വോട്ടുകൾ നേടി. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ സമയമെടുക്കുമെന്നും ഫലം വരട്ടെയെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. നമ്മുടെ ദേശീയ നേതാക്കൾ മുഖ്യമന്ത്രിയുടെ മുഖം തീരുമാനിക്കും, ഞങ്ങൾ പ്രധാനമന്ത്രി മോദിയുടെ സമഗ്ര വികസന മന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വിജയത്തിൽ പാർട്ടി പ്രവർത്തകർ വൻ ആഘോഷമാണ് നടത്തുന്നത്.
അതേസമയം, ഗോവയിൽ കേവല ഭൂരിപക്ഷത്തിനടുത്ത് വരെയെത്തിയ ബിജെപി വീണ്ടും അധികാരമുറപ്പിച്ചു. മൂന്ന് സ്വതന്ത്രരുടെ കൂടെ പിന്തുണ ഉറപ്പാക്കിയാണ് മൂന്നാം വട്ടവും ഗോവയിൽ ബിജെപി അധികാരത്തിലെത്തുന്നത്. എന്നാൽ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തർക്കം തുടരുന്നുണ്ട്. എംജിപിയും ഗോവയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ ബിജെപി പക്ഷത്ത് 25 എംഎൽഎമാരായി. ബിജെപി - 20, എംജെപി - 2, സ്വതതന്ത്രർ 3. ഭരണത്തുടർച്ചയൊരു സങ്കൽപമായിരുന്ന ഗോവയിൽ അങ്ങനെ മൂന്നാം വട്ടവും ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്.
എന്നാൽ, പഞ്ചാബിൽ ആം ആദ്മി പാർട്ടി വിജയം നേടി. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് എ എ പി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിൻ്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ എ പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിൻ്റെ തേരോട്ടത്തിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു. ശിരോമണി അകാലിദളും അപ്രസക്തമായി. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പ്രമുഖ നേതാക്കളും അമരീന്ദ്ര സിങും പരാജയപ്പെട്ടു.
അതേസമയം, ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചു. ഉത്തർപ്രദേശിന് പുറമെയാണ് ഉത്തരാഖണ്ഡിലും ബിജെപി സഖ്യം ഭരണം ഉറപ്പിച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പാർട്ടി ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച നേടുന്നത്. 70 നിയമസഭ മണ്ഡലങ്ങളാണ് ഉത്തരാഖണ്ഡിൽ. ഇതിൽ 45 മുകളിൽ ബിജെപി ലീഡ് ചെയ്യ്തിരുന്നു. പ്രതിപക്ഷമായ കോൺഗ്രസിന് 25 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് നേടാൻ കഴിഞ്ഞത്. പാർട്ടി ഭരണം ഉറപ്പിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വിജയം ഉറപ്പിച്ചിരുന്നില്ല. എന്നാൽ, അവസാന ലാപ്പിൽ വിജയം ബിജെപി നേടി എടുത്തു. കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഒരു പാര്‍ട്ടിയും ഉത്തരാഖണ്ഡില്‍ ഭരണ തുടര്‍ച്ച നേടിയിട്ടില്ല. ഈ ചരിത്രം ഇത്തവണ ബിജെപി തിരുത്തിയിരിക്കുകയാണ്.
അതേസമയം, തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ തോല്‍വിയുടെ കാരണങ്ങള്‍ ചർച്ച ചെയ്യാൻ അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരും. നേതൃമാറ്റം അടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 ന്‍റെ തീരുമാനം എന്നാണ് വിവരം. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്താണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നലെ തോല്‍വിയിൽ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications