അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: തിയതികള്‍ പ്രഖ്യാപിച്ചു, വോട്ടെണ്ണല്‍ ഡിസംബർ 3 ന്
ഡല്‍ഹി: നിർണ്ണായകമായ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 7 ന് മിസോറാമില്‍ വോട്ടെടുപ്പ് നടക്കുന്നതോടെ തിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കമാകും. ചത്തീസ്ഗഡില്‍ നവംബര്‍ 7നും 17നും വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശില്‍ നവംബര്‍ 17, രാജസ്ഥാനില്‍ നവംബർ 23, തെലങ്കാന നവംബർ 30 എന്നീ തിയതികളിലായിരിക്കും വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങലിലേയും വോട്ടെണ്ണല്‍ ഡിസംബർ മൂന്നിന് അറിയാം.
അഞ്ച് സംസ്ഥാനങ്ങളിലെ 679 മണ്ഡലങ്ങളിലായി ആകെ 16 കോടിയില്‍ അധികം വോട്ടർമാരാണുള്ളത്. 60.2 ലക്ഷം പേർ കന്നി വോട്ടർ മാരാണ്. സ്ത്രീ വോട്ടർമാരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മധ്യപ്രദേശിലെ ആദിവാസികൾക്കായി റിസർവ് ഫോറസ്റ്റ് ഏരിയകളിലും സങ്കേതങ്ങളിലും പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. മിസോറാമിലെ ഉള്‍നാടന്‍ മേഖലയിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പോളിങ് സ്റ്റേഷനുകളുള്ളത് - 64523. മിസോറാമില്‍ 1276 പോളിങ് സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. 1.01 ലക്ഷം സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സജ്ജീകരിക്കും. രാഷ്ട്രീയ പാർട്ടികള്‍ സംഭാവനകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. വാർഷിക റിപ്പോർട്ടും രാഷ്ട്രീയ പാർട്ടികള്‍ സമർപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
മധ്യപ്രദേശ്
2018 ല്‍ മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 114 അംഗങ്ങളുമായി കോണ്‍ഗ്രസായിരുന്നു ഏറ്റഴും വലിയ ഒറ്റകക്ഷി. സ്വതന്ത്രരുടേയും മറ്റും പിന്തുണയോടെ കമല്‍നാഥ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസില്‍ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍ നാഥും തമ്മില്‍ അധികാര തർക്കം രൂക്ഷമായിരുന്നു. ഒടുവില്‍ ബിജെപിയിലേക്ക് പോയ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാർ രാജിവെച്ചതോടെ കമല്‍ നാഥ് സർക്കാർ വീണു. പിന്നാലെ ബിജെപി സർക്കാർ മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നു.

രാജസ്ഥാന്‍
2018 ല്‍ ആകേയുള്ള 200 ല്‍ 100 സീറ്റുകളും പിടിച്ചാണ് കോണ്‍ഗ്രസ് ബി ജെ പിയില്‍ നിന്നും അധികാരം പിടിക്കുന്നത്. 2013 ലെ തിരഞ്ഞെടുപ്പില്‍ 163 സീറ്റുണ്ടായിരുന്ന ബി ജെ പി 73 സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്വതന്ത്രരുടേയും ബി എസ് പിയുടേയും സി പി എം ഉള്‍പ്പെടേയുള്ള മറ്റ് പാർട്ടികളുടേയും പിന്തുണയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. പിന്നീട് ബി എസ് പിയുടെ ആറ് അംഗങ്ങളും കോണ്‍ഗ്രസ് ചേർന്നു.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡില്‍ 90 സീറ്റില്‍ 68 ഉം നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു കഴിഞ്ഞ തവണ കോണ്‍ഗ്രസ് ബിജെപിയെ നിലംപരിശാക്കിയത്. ബി ജെ പി 15 സീറ്റുമായി രണ്ടാം സ്ഥാനത്തായപ്പോള്‍ അജിത് ജോഗിയുടെ ജെ സി സിയുടെ നേതൃത്വത്തില്‍ മത്സരിച്ച സി പി ഐ - ബി എസ് പി - ജെ സി സി സഖ്യം 5 സീറ്റുകളും കരസ്ഥമാക്കി.
തെലങ്കാന
തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതി ( ഇന്നത്തെ ബിആർഎസ്) 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റുകളിൽ 88 സീറ്റുകൾ നേടിയാണ് ഭരണത്തിലെത്തിയത്. കോൺഗ്രസ് 19, എ ഐ എം ഐ എം ഏഴ്, ടി ഡി പി രണ്ടും സീറ്റി നേടിയപ്പോള്‍ ബി ജെ പിക്ക് ഒരു സീറ്റ് മാത്രമായിരുന്നു കരസ്ഥമാക്കാന്‍ സാധിച്ചത്. ഇത്തവണ കോണ്‍ഗ്രസിനും ബി ആർ എസിനുമൊപ്പം ശക്തമായ സാന്നിധ്യമായി ബി ജെ പിയും പോരിനുണ്ട്.
മിസോറാം
സോരംതംഗ നയിക്കുന്ന മിസോ നാഷണല്‍ ഫ്രണ്ടിനായിരുന്നു മിസാറോമില്‍ കഴിഞ്ഞ തവണ വേല്‍ക്കൈ. ആകെയുള്ള 40 മണ്ഡലങ്ങളില്‍ 26 സീറ്റും എം എന്‍ എഫ് നേടി. സോറം പീപ്പിള്‍ മൂവ്മെന്റെ എട്ട് സീറ്റുമായി രണ്ടാമത് എത്തിയപ്പോള്‍ ഭരണ കക്ഷിയായിരുന്ന കോണ്‍ഗ്രസ് 5 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു. ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു.












Click it and Unblock the Notifications