യുവാക്കള്‍ നിര്‍ണായകം.. അവസാന ലാപില്‍ യുവാക്കളെ കൈയ്യിലെടുത്ത് ബിജെപിയുടെ നിര്‍ണായക നീക്കം
Recommended Video

രാജസ്ഥാനില്‍ ബിജെപിയെ വരിഞ്ഞ് മുറുക്കുന്നത് ഭരണവിരുദ്ധ വികാരമാണ്. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും, എംഎല്‍മാരുള്‍പ്പെടെയുള്ള നേതാക്കളുടെ കൂടുമാറ്റവും ന്യൂനപക്ഷ വര്‍ഗീയതയും സര്‍ക്കാരിനെ തിരിഞ്ഞ് കൊത്തുന്നുണ്ട്. ബിജെപിയെ സംബന്ധിച്ചെടുത്തോളം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഞാണിന്‍മേല്‍ കളിയാണ്. പുറത്തുവന്ന സര്‍വ്വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.
എന്നാല്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ ജനങ്ങളെ കൈയ്യിലെടുക്കാന്‍ വന്‍ വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. രാജസ്ഥാനില്‍ ബിജെപിയെ ജനങ്ങള്‍ ക്രൂശിക്കുന്ന പ്രധാന കാരണമെന്താണോ ആ മേഖയില്‍ ഊന്നല്‍ നല്‍കിയാണ് ബിജെപിയുടെ പുതിയ വാഗ്ദാനങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ

തൊഴിലില്ലായ്മ
ഇന്ധന വില വര്‍ധന , കാര്‍ഷിക പ്രതിസന്ധി എന്നിവയ്ക്ക് പുറമേ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും അധികം വലയ്ക്കുക തൊഴില്‍ ഇല്ലായ്മയാണെന്ന് പല സര്‍വ്വേകള്‍ സൂചിപ്പിച്ചിരുന്നു. 2016 ല്‍ സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റി നടത്തിയ പഠനത്തിലും തൊഴിലില്ലായ്മയാണ് രാജ്യത്തെ വോട്ടര്‍മാരെ വലയ്ക്കുന്ന പ്രശ്നമെന്ന് കണ്ടെത്തിയിരുന്നു.

വന്‍ തലവേദന
പ്രതിവർഷം രണ്ടു കോടി തൊഴിൽ അവസരം സൃഷ്‌ടിക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു മോദി സർക്കാര്‍ അധികാരത്തില്‍ വന്നത്. രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കിയായിരുന്നു. എന്നാല്‍ ഇപ്പോൾ പുറത്തുവരുന്ന കണക്കുകളും വർധിച്ചു വരുന്ന തൊഴിലില്ലായ്മക്കാരുടെ എണ്ണവും സര്‍ക്കാരിനെ ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്.

ആത്മഹത്യയ്ക്ക്
കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ആള്‍വാറില്‍ മൂന്ന് യുവാക്കള്‍ ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൊഴില്‍ ലഭിക്കാത്തതിലെ മാനസിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്ക് പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആറ് യുവാക്കള്‍ തൊഴിലില്ലാത്തത് മൂലമുള്ള മാനസിക സംഘര്‍ഷത്തിന്‍റെ പുറത്ത് ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയിരുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു..

യുവ വോട്ടര്‍മാര്‍
രാജസ്ഥാനില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം 70 ലക്ഷത്തിന് മുകളില്‍ വോട്ടര്‍മാരാണ് പോളിങ്ങ് ബൂത്തിലെത്തുക. ഇതോട യുവാക്കളെ കൈയ്യിലെടുക്കുകയെന്ന ഉദ്ദേശത്തോടെയുള്ള നീക്കങ്ങളാണ് രാജസ്ഥാനില്‍ ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുറത്തിറക്കി
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി വസുന്ധരെ രാജെ, പ്രകാശ് ജാവേദ്കര്‍ തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയില്‍ 50 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രകടതി പത്രികയിലെ വാഗ്ദാം.

സര്‍ക്കാര്‍ മേഖലയിലും
കൂടാതെ 30,000 തൊഴിലുകള്‍ സര്‍ക്കാര്‍ മേഖലയിലും നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 2013-ല്‍ ബിജെപി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 95 ശതമാനവും നടപ്പിലാക്കിയെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി വസുന്ധര രാജെ അവകാശപ്പെട്ടു.

വേതനം
തൊഴില്‍ ഇല്ലായ്മ വേതനമായി യുവാക്കള്‍ക്ക് മാസത്തില്‍ 5,000 രൂപ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. വിദ്യാസമ്പന്നരായ 21 വയസിന് മുകളിലുള്ള യുവാക്കള്‍ക്കാണ് വേതനം ലഭിക്കുക. യുവാക്കള്‍ക്ക് മാത്രമല്ല വിദ്യാഭ്യാസ മേഖലയിലും വന്‍ വാഗ്ദാനമാണ് ബിജെപി നല്‍കിയിരിക്കുന്നത്.

പെണ്‍കുട്ടികള്‍ക്കായി
പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , പെണ്‍കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി അവര്‍ക്കായി ലാപ് ടോപ് , മെഡിക്കല്‍ ചെക്കപ്പ് എന്നിവയും നടപ്പാക്കും. കൂടാതെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് 50000 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും പ്രകടന പത്രികയില്‍ വാഗാദനം ഉണ്ട്.

അധികാരത്തില്‍
665 വാഗ്ദാനങ്ങളായിരുന്നു 2013 ല്‍ ബിജെപി നല്‍കിയിരുന്നത്. ഇതില്‍ 635 ഉം നടപ്പാക്കിയെന്നാണ് വസുന്ദര രാജെയുടെ അവകാശവാദം.ആകെയുള്ള 200 നിയമ സഭ മണ്ഡലങ്ങളിൽ 163ഉം തൂത്തുവാരിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോൺഗ്രസിന് 21 സീറ്റിൽ ഒതുങ്ങി പോകുകയായിരുന്നു.

പ്രതീക്ഷ
അടുത്തിടെ വന്ന സര്‍വ്വേയില്‍ എല്ലാം കോണ്‍ഗ്രസിനാണ് സംസ്ഥാനത്ത് സാധ്യത കല്‍പിക്കുന്നത്. ബിജെപിയുടെ വോട്ട് വിഹിതം കുറയുമെന്നും 200 ല്‍ 130 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ ബിജെപിയ്ക്ക് 57 സീറ്റുകളാണ് ലഭിക്കുകയെന്ന രീതിയിലും ചില സര്‍വ്വേകള്‍ വന്നിരുന്നു. എന്നാല്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഡിസംബര്‍ ഏഴിന് തങ്ങളെ തുണയ്ക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി.












Click it and Unblock the Notifications