സെപ്റ്റംബറോടെ 50% സംസ്ഥാനങ്ങളുടെ ജിഎസ്ടി ബില്‍ അംഗീകരിക്കും, ഏപ്രില്‍ മാസത്തില്‍ നടപ്പില്‍ വരും
ദില്ലി: രാജ്യത്തെ ചരക്ക് സേവന നികുതി ബില്‍ സെപ്റ്റംബര്‍ മാസത്തോട 50% സംസ്ഥാനങ്ങളും അംഗീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മൊത്തം സംസ്ഥാനങ്ങളില്‍ പകുതിയെങ്കിലും സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ജിഎസ്ടി നിയമമായി മാറുകയുള്ളൂ. നിലവില്‍ അസം, ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ദില്ലി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ജിഎസ്ടി പാസാക്കിയിട്ടുണ്ട്.
ചരക്ക് സേവന നികുതി ബില്ലിന് പിന്തുണയേകുന്ന അനുബന്ധ ബില്ലുകള്‍ പാസാക്കുന്നതിന് പാലമെന്റിന്റെ ശീതകാല സമ്മേളനം നേരത്തെ തുടങ്ങാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. നവംബര്‍ മാസത്തിന് മുന്‍പായി പാലമെന്റ് സമ്മേളനം തുടങ്ങനാണ് പദ്ധതി.
ശൈത്യകാല സമ്മേളനത്തില്‍ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ 2017 ഏപ്രില്‍ 1 മുതല്‍ ജിഎസ്ടി നടപ്പില്‍ വരുത്തും. സാധന സേവനങ്ങളുടെ നികുതി നിശ്ചയിക്കുകയാണ് അടുത്തതായി സര്‍ക്കാര്‍ ചെയ്യേണ്ടത്. എല്ലാ സംസ്ഥാനങ്ങളിലും ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ച് അതോറിറ്റികൾ നികുതി നിശ്ചയിക്കും.
29 സംസ്ഥാനങ്ങളില്‍ എട്ട് സംസ്ഥാനങ്ങളാണ് നിലവില്‍ ജിഎസ്ടിയ്ക്ക് പച്ചകൊടി കാണിച്ചിട്ടുള്ളത്. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ ജിഎസ്ടി പാസാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സെപ്റ്റംബര്‍ 1ന് മുന്‍പായി രാജസ്ഥാന്‍ ബില്‍ പാസാക്കുമെന്ന് പറയുന്നു.
ജിഎസ്ടി നിലവില്‍ വരുന്നതോടെ എക്‌സൈസ്, സേവന, വാറ്റ് നികുതി, അടക്കമുള്ളവയെല്ലാം ഏകീകൃത സ്വഭാവമുള്ളവയായി തീരും. ഇത് ഉപഭോക്താക്കളെയും സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഒരുപോലെ സഹായിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സഹായകമാകും.
കേരളവും ഉത്താരഖണ്ഡും ബില്‍ പാസാക്കുന്നതിന് വേണ്ട് പ്രത്യേക യോഗം വിളിച്ച് കൂട്ടിയിട്ടുണ്ട്. ജിഎസ്ടി സംബന്ധിച്ച കാര്യത്തില്‍ തമിഴ്‌നാട് നിയമസഭ നിശബ്ദത പാലിക്കുകയാണിപ്പോള്‍. വെസ്റ്റ് ബംഗാള്‍ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. കര്‍ണാടക ഉടന്‍ തീരുമാനം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.