മോദിയെ പഴിക്കാന്‍ വരട്ടെ ! നമ്മുടെ പൂര്‍വികര്‍ കാഷ് ലെസ് ഇക്കോണമിയുടെ ആള്‍ക്കാരായിരുന്നത്രേ !
ഹാരപ്പന്‍ സംസ്‌കാരത്തില്‍ ക്രെഡിറ്റ് കാര്‍ഡിനു സമാനമായ പണമിടപാട് നടത്തിയിരുന്നെന്നാണ് പറയുന്നത്. കളിമണ്ണു കൊണ്ടുളള പ്രത്യേക ഫലകങ്ങളാണ് ഇതിനായി ഉപയോഗിച്ചിരുന്നതെന്നും പറയുന്നു.
കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധ പ്രഖ്യാപനം വന്നതിനു പിന്നാലെ കേട്ടു തുടങ്ങിയ വാക്കാണ് കാഷ് ലെസ് ഇക്കോണമി. ഡിജിറ്റല്‍ പണമിടപാടിന്റെയും ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളുടെയും ഉപയോഗത്തെ കുറിച്ചും കുറച്ചു നാളായി കേള്‍ക്കുന്നുണ്ട്. ഇതൊക്കെ നടപ്പാക്കാന്‍ ഒരുങ്ങുന്നതിന് മോദിയെ ചീത്ത വിളിക്കുന്നവര്‍ ഒന്നറിയുക നമ്മുടെ പൂര്‍വികര്‍ പോലും കാഷ് ലെസ് ഇക്കോണമിയുടെ ആള്‍ക്കാരായിരുന്നത്രേ !
5000 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. ഹാരപ്പന്‍ സംസ്‌കാരത്തില്‍ ക്രെഡിറ്റ് കാര്‍ഡിന് സമാനമായ പണമിടപാട് നടത്തിയിരുന്നതായാണ് ലോക പ്രശസ്ത പുരാവസ്തു ഗവേഷകനും ഹാരപ്പന്‍ വിദഗ്ധനുമായ ജൊനാഥന്‍ മാര്‍ക്ക് കെനോയര്‍ പറയുന്നത്. കോല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പണമിടപാട് ഇങ്ങനെ
ഹാരപ്പന്‍ സംസ്‌കാരത്തില്‍ ക്രെഡിറ്റ് കാര്‍ഡിനു സമാനമായ പണമിടപാട് നടത്തിയിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. പ്ലാസ്റ്റിക് ലഭ്യമല്ലാതിരുന്ന കാലമായതിനാല്‍ കളിമണ്ണു കൊണ്ടുളള പ്രത്യേക ഫലകങ്ങളാണ് ഇതിനായി ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
മെസപ്പൊട്ടോമിയയിലും സമാനം
ഇത്തരം മണ്‍ ഫലകങ്ങള്‍ ഉപയോഗിച്ചതിന് ചരിത്ര രേഖകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മെസപ്പൊട്ടോമിയയിലും ഇത് ഉപയോഗിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള പണം കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് കണ്ടെത്തിയ മാര്‍ഗമാണിതെന്നാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്.
മറ്റ് വഴിയില്ല
ഹാരപ്പയിലും മെസപ്പൊട്ടോമിയയിലും പണത്തിന് വന്‍ തോതിലുള്ള ഉപയോഗം ഉണ്ടായിരുന്നു. അതിനാല്‍ ചെമ്പ് പോലുള്ള ലോഹങ്ങള്‍ക്ക് വന്‍ തോതിലുള്ള ഉപയോഗവും ഉണ്ടായിരുന്നു. ഇത് മറികടക്കാന്‍ കൂടിയാണ് ഇവര്‍ മണ്‍ ഫലകങ്ങള്‍ കൊണ്ടുള്ള വിനിമയത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ കാര്‍ഡ് സിസ്റ്റം
ഇന്ന് ഉപയോഗിക്കുന്ന കാര്‍ഡുകളില്‍ നമ്മുടെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളുണ്ടാകും. ഈ കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുമ്പോള്‍ പേമെന്റിനുള്ള വാഗ്ദാനം ബാങ്കില്‍ നിന്ന് ലഭിക്കുന്നു. എന്നാല്‍ പുരാതന കാലത്തെ മണ്‍ ഡെബിറ്റ് കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന പണത്തിന്റെ മൂല്യം രേഖപ്പെടുത്തുകയും മുദ്രവയ്ക്കുകയും ചെയ്താണ് മൂല്യം കണക്കാക്കിയിരുന്നത്.
രേഖകള്‍
വട്ടത്തിലുള്ള പതക്ക രൂപത്തിലുള്ള കളിമണ്‍ ഫലകങ്ങള്‍ ജാപ്പനീസ് സംഘം ഗുജറാത്തിലെ കന്‍മേറില്‍ നിന്ന് കണ്ടെത്തിയിരുന്നുവെന്ന് കെനോയര്‍ പറയുന്നു. ഇത് അക്കാലത്ത് ഉപോഗിച്ചിരുന്ന പാസ്‌പോര്‍ട്ട് ആണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രദേശത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് ഉപയോഗിച്ചിരുന്നതാണ് ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്.