ജമ്മുകാശ്മീർ പോലീസ് സേനയുടെ ഭാഗമായി 510 അംഗങ്ങൾ; ബാരമുള്ളയിൽ പാസിംഗ് ഔട്ട് പരേഡ്
16-ാമത് ബേസിക് റിക്രൂട്ട്‌മെന്റ് ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഇന്ന് ഷീരി ബാരാമുള്ളയിലെ സബ്‌സിഡിയറി ട്രെയിനിംഗ് സെന്ററിൽ വെച്ചായിരുന്നു ചടങ്ങ്. ജമ്മുകാശ്മീർ ഗവർണർ മനോജ് സിൻഹ സല്യൂട്ട് സ്വീകരിച്ചു. 510 കോൺസ്റ്റബിൾമാരാണ് പരിശീലനം പൂർത്തിയാക്കിയത്. 2022 നവംബറിലായിരുന്നു ഇവരുടെ പരിശീലനം ആരംഭിച്ചത്.
ബാരാമുള്ള ഡിഡിസി ചെയർപേഴ്സൺ സഫീന ബെയ്ഗ്, ആഭ്യന്തര ഫിനാൻഷ്യൽ കമ്മീഷണർ (അഡീഷണൽ ചീഫ് സെക്രട്ടറി) ആർ.കെ ഗോയൽ, ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. മൻദീപ് കുമാർ ഭണ്ഡാരി, ജെ ആന്റ് കെ ക്രൈം സ്പെഷ്യൽ ഡി.ഡി.പി എ.കെ ചൗധരി, എ.ഡി.ജി.എസ്.പി എസ്.ജെ.എം ഗിലാനി, എം.കെ സിൻഹ, വിജയകുമാർ, ട്രാഫിക് ഐ.ജി.പി ബി.എസ് ടൂട്ടി, ഡി.ഐ.ജി എൻ.കെ.ആർ വിവേക് ഗുപ്ത, കാശ്മീർ ഐ.ആർ.പി ഡി.ഐ.ജി അബ്ദുൾ ഗയൂം, ബാരമുള്ള ഡി.സി ഡോ സയിഡ് ഷെരീഷ് അസ്ഗർ,ബാരമുള്ള എസ്.എസ്.പി അമോദ് അശോക് നാഗ്പുരെ,എസ്.ടി.സി പ്രിൻസിപ്പൽ മജിദ് മാലിക്, പിഎച്ച്ക്യൂവിൽ നിന്നുള്ള എഎൽഎസ്മാർ, മുതിർന്ന പോലീസ് സിവിൽ ഓഫീസർമാർ, വിരമിച്ച ഉദ്യോഗസ്ഥർ,ആർമി, സിഎപിഎഫ് ഉദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ രക്ഷിതാക്കൾ/ബന്ധുക്കൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഡി.വൈ.എസ്.പി എം ഹിമയൂൺ മുസമ്മിൽ ഭട്ട് ഉൾപ്പെടെ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച സേനാംഗങ്ങൾക്ക് എൽജി മനോജ് സിൻഹ ചടങ്ങിൽ ആദരമർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത ഗവർണർ സിൻഹയ്ക്കും മറ്റ് വിശിഷ്ടവ്യക്തികൾക്കും തന്റെ സ്വാഗത പ്രസംഗത്തിൽ ജമ്മു കാശ്മീർ ഡിജിപി നന്ദി അറിയിച്ചു. പരിശീലനം പൂർത്തിയാക്കിയ സേന അംഗങ്ങളേയും പുരസ്കാരം നേടിയ ജവാൻമാരേയും കുടുംബാംഗങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റേയും ബിപിആർ ആന്റ് ഡിയുടേയും നേതൃത്വത്തിൽ നടക്കുന്ന മിഷൻ കർമയോഗി ഉൾപ്പെടെയുള്ള ഏറ്റവും പുതിയ പരിശീലന രീതികളാണ് സേനാംഗങ്ങൾ സ്വായത്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജെകെപിയുടെ ശ്രമങ്ങളും പ്രതിബദ്ധതയും രാജ്യത്തുള്ള എല്ലാവരാലും അംഗീക്കപ്പെട്ടതാണെന്നും സേനാംഗങ്ങളെ മുഴുവൻ അഭിനന്ദിച്ച് കൊണ്ട് ഡിജിപി പറഞ്ഞു. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ജമ്മു കശ്മീർ പോലീസിലെ ധീരൻമാർക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.
പോലീസുകാർക്ക് പരിശീലനം പ്രധാനമാണെന്നും ഈ വർഷം മാത്രം പതിനാലായിരത്തോളം പേർക്ക് വിവിധ വിഭാഗങ്ങളിലായി പരിശീലനം നൽകിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. 1800 ഓളം ഉദ്യോഗസ്ഥർക്ക് കമാൻഡോ പരിശീലനം നൽകിയിട്ടുണ്ടെന്നും ഇവരെ ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ ഓപ്പറേഷൻ, സെക്യൂരിറ്റി ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 799 പോലീസുകാർക്ക് അന്വേഷണ നൈപുണ്യ പരിശീലനവും നൽകിയിട്ടുണ്ട്. 2500 പേർക്ക് സൈബർ മേഖലയിലും കൂടാതെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശീലനങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീർ പോലീസിന്റെയും സുരക്ഷാ സേനകളുടേയും സംയുക്ത പരിശ്രമത്തിലൂടെ ജമ്മു കശ്മീരിൽ സമാധാനം തിരികെ കൊണ്ടുവരാൻ സാധിച്ചെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുടെ പ്രവർത്തനങ്ങളെ അദ്ദേഹം ആവർത്തിച്ച് അഭിനന്ദിച്ചു. സേനയുടെ പ്രവർത്തനങ്ങളേയും അദ്ദേഹം പുകഴ്ത്തി. ശത്രുക്കളോട് പോരാടുന്നതിൽ സേനയുടെ പ്രവർത്തനം ധാർമ്മിക ഊർജം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജമ്മുകാശ്മീരിനെ ഭീകരവിമുക്തമാക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'ജമ്മു കശ്മീർ പോലീസ് ഓപ്പറേഷൻ കപ്പാസിറ്റി ബിൽഡിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതിന് കീഴിൽ 21 പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. മാത്രമല്ല തീവ്രവാദത്തിനെതിരെ പോരാടാൻ ഏറ്റവും പുതിയ സംവിധാനങ്ങളും സൗകര്യങ്ങളും സേനയ്ക്ക് നൽകി.ഭീകരവാദം തുടച്ചുനീക്കുന്നതിന് 22 പോലീസ് സ്റ്റേഷനുകൾ കൂടി പദ്ധതിയുടെ കീഴിൽ കൊണ്ടുവരും', അദ്ദേഹം പറഞ്ഞു.

'പോലീസ് ഉദ്യോഗസ്ഥർക്കും എസ്.പി.ഒമാർക്കും വേണ്ടി നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 4000 പോലീസുകാർക്ക് വിവിധ റാങ്കുകളിൽ സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. 27 ഓളം ജെകെപിഎസ് ഉദ്യോഗസ്ഥരെ ഐപിഎസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് റെക്കോഡ് നേട്ടമാണ്. അടുത്ത കാലത്ത് രണ്ട് ബോർഡർ ബറ്റാലിയനുകളേയും രണ്ട് വനിതാ ബറ്റാലിയനുകളേയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇത് അതിർത്തികളിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
സേനാംഗങ്ങൾക്ക് നൽകിയ പരിശീലനത്തെ കുറിച്ച് എസ്ടിസി പ്രിൻസിപ്പൽ ഷീരി മജീദ് മാലിക് ചടങ്ങിൽ സംസാരിച്ചു. പരിശീലന കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം ചടങ്ങിൽ സംസാരിച്ചു.

എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച കോൺസ്റ്റബിളായി ജിഎച്ച് മുഹമ്മദിനെ തിരഞ്ഞെടുത്തു. അദ്ദേഹത്തെ സ്‌പോട്ട് ഔട്ട് ഓഫ് ടേൺ പ്രൊമോഷൻ നൽകി സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ റാങ്കിലേക്ക് നിയമിച്ചു. സയ്യിദ് മുജ്തബ ,മോഹിത് കുമാർ എന്നിവർക്ക് മികച്ച പ്രകടനത്തിനുള്ള രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. വാസു ശരം ഇൻഡോറിൽ ഒന്നാം സ്ഥാനവും ഗോതം ലാൽ ഔട്ട്ഡോറിൽ ഒന്നാം സ്ഥാനവും നേടി. ഇഷ്ഫാഖ് നസീറും കോൺസ്റ്റബിൾ യുക്ത സമോത്രയും റേഞ്ച് ക്ലാസിഫിക്കേഷനിൽ ഒന്നാം സ്ഥാനം പങ്കിട്ടു. മോഹിത് കുമാർ ആയിരുന്നു പരേഡ് കമാന്റർ. തബിഷ് റംസാൻ രണ്ടാം പരേഡ് കമാൻഡറായി.












Click it and Unblock the Notifications