സ്ഥിതി ഗുരുതരം; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 17 പേര്, ആകെ രോഗബാധിതര്‍ 5734ആയി
ദില്ലി: ആഗോളതലത്തില്‍ കൊറോണ മഹാമാരി പടര്‍ന്നുപിടിക്കുകയാണ്, ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14 ലക്ഷം കടന്നിരിക്കുകയാണ്. ആഗോലതലത്തില്‍ മരിച്ചവരുടെ എണ്ണം 87000 കടന്നിരിക്കുകയാണ്. ഇന്ന് മാത്രം ലോകത്ത് 60000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നലക്ഷത്തില് അധികം പേര്‍ക്കാണ് രോഗം ഇതിനോടകം ഭേദമായി ആശുപത്രിവിട്ടത്.
Recommended Video
ഇന്ത്യയിലും സമാനമായ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ മരിച്ചവരുടെ എണ്ണം 166 ആയി. 540 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5734 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം പടരുന്നത് ശമനമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കാന്‍ സാധ്യതയുണ്ടാകും. വിശദാംശങ്ങളിലേക്ക്.
17 മരണം
24 മണിക്കൂറിനുള്ളില്‍ 17 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചുവീണതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 5734 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 166 പേര് മരണമടഞ്ഞപ്പോള്‍ 473 പേര് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതിനിടെ ദില്ലിയിലെ 20 കൊറോണ ഹോട്ട്സ്പോട്ടുകള്‍ അടച്ചുപൂട്ടിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലേക്കുള്ള ആവശ്യ സാധനങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചുനല്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ 15 ജില്ലകൾ സര്‍ക്കാര്‍ അടച്ചിരുന്നു.
വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ കയ്യേറ്റം
ഇതിനിടെ കൊവിഡ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. ദില്ലിയിലെ ഗൗതം നഗറിലാണ് സംഭവം. വനിതാ ഡോക്ടര്‍മാരെ ആക്രമിച്ച 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരാണ് കൊവിഡിന്റെ പേരില്‍ പരസ്യമായി കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. 29കാരിയായ ഡോക്ടര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശവാസിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഹൗസ് ഖാസ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
ജാര്‍ഖണ്ഡില്‍ ആദ്യ മരണം
അതേസമയം, ജാര്‍ഖണ്ഡില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ബൊക്രോയിലെ 65കാരനാണ് മരിച്ചത്. ബൊക്രോയില് നിന്ന് അഞ്ച് പേര്‍ക്ക് കൊറോണ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സ്ത്രീക്കാണ് പ്രദേശത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. റാഞ്ചിയില്‍ മാത്രം 7 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ലോക്ക് ഡൗണ്‍ നീട്ടിയേക്കും
കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി തീരാന്‍ ഒരു ആഴ്ചമാത്രമാണ് ബാക്കിയുള്ളത്. രാജ്യത്ത് കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കൂടിക്കാഴ്ച.ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, രാജസ്ഥാന്, തെലങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സൗജന്യ പരിശോധന
എല്ലാ പൌരന്മാര്ക്കും കൊറോണ വൈറസ് പരിശോധന സൌജന്യമായി ലഭ്യമാക്കാനുള്ള നിര്‍ദേശവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പൌരന്മാര്ക്കും കൊറോണ പരിശോധനാ സംവിധാനങ്ങള്‍ സൌജന്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ നിലവില്‍ സ്വകാര്യ ലബോറട്ടികള്‍ ജനങ്ങളില്‍ നിന്ന് 4500 രൂപ വരെയാണ് കൊറോണ വൈറസ് പരിശോധനക്കായി ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് അശോക് ഭൂഷണ് , എസ് രവിചന്ദ്ര ഭട്ട്, എന്നിവരുള്‍പ്പെട്ട ബെഞ്ച് കൊറോണ വൈറസ് പരിശോധന സൌജന്യമാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.